കോഴിക്കോട്: വീട്ടിൽ നിന്നും റോഡിലേക്കിറങ്ങിയ യുവതിയെ അയൽവാസിയുടെ വളർത്തുനായ്ക്കൾ ക്രൂരമായി ആക്രമിച്ചു. താമരശ്ശേരി അമ്പായത്തോട്ടിലാണ് സംഭവം. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്. സാരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയുടെ ഉടമ റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് സംഭവം. സമീപത്തെ സി സി ടിവിൽ നായകൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഫൗസിയ റോഡിലേക്കിറങ്ങുമ്പോഴാണ് രണ്ട് നായ്ക്കൾ അടുത്തേക്ക് വരുന്നത്. ഇവർ അതിനെ ഓടിച്ച ശേഷം നടന്നു നീങ്ങുമ്പോഴാണ് നായ്ക്കൾ പുറകിൽ നിന്നും വന്ന് അക്രമിക്കുന്നത്. നിലത്തു വീണ ഫൗസിയയെ നായ്ക്കൾ കടിച്ചുകീറുകയായിരുന്നു.

സംഭവം ഉടമയായ റോഷൻ കണ്ടെങ്കിലും ആദ്യം അടുത്തേക്ക് വന്നില്ല. പിന്നീട് നാട്ടുകാർ ഓടിക്കൂടിയതിന് ശേഷമാണ് ഇയാളെത്തി നായ്ക്കളെ പിടിച്ചു മാറ്റിയത്. നായ്ക്കളെ ഓടിക്കാൻ ശ്രമിച്ച നാട്ടുകാരെയും നായ്ക്കൾ ആക്രമിക്കാൻ തുനിഞ്ഞു. വളരെ പണിപ്പെട്ടാണ് നാട്ടുകാർ ഉൾപ്പെടെ പരിശ്രമിച്ച് നായയുടെ ആക്രമണത്തിൽ നിന്ന് ഫൗസിയയെ രക്ഷപ്പെടുത്തിയത്.

ഈ നായകൾ ഇതിനു മുമ്പും പലരെയും കടിച്ച് പരിക്കേൽപ്പിച്ചതായി പരാതിയുണ്ട്. പരാതിപ്പെട്ട നാട്ടുകാരോടും മോശമായാണ് പലപ്പോഴും ഇയാൾ പെരുമാറിയിരുന്നതായും ആക്ഷേപമുണ്ട്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് ഉടമയ്ക്ക് നേരത്തെ തന്നെ താക്കീത് നൽകിയിരുന്നു.