തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വോട്ടുകച്ചവടം നടന്നെന്ന് ആരോപിച്ചു പിണറായി വിജയൻ. വോട്ടെടുപ്പിന്റെ തൊട്ടുമുമ്പു വരെ തങ്ങൾ ജയിക്കാൻ പോവുകയാണെന്ന് യു.ഡി.എഫ് ആത്മവശ്വാസം പ്രകടിപ്പിച്ചത് ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. നാട്ടിലുള്ള യാഥാർഥ്യങ്ങൾ അട്ടിമറിക്കാൻ കച്ചവടക്കണക്കിലൂടെ അട്ടിമറിക്കാമെന്നാണ് യു.ഡി.എഫ് കരുതിയത്.

ബിജെ.പി വോട്ടുകൾ നല്ല രീതിയിൽ ഈ കച്ചവടത്തിലൂടെ യു.ഡി.എഫിന് വാങ്ങാനായി. കേരളത്തിലെ 140 മണ്ഡലങ്ങളിൽ അടിവെച്ച് മുന്നറുമെന്നാണ് ബിജെപി അവകാശപ്പെട്ടിരുന്നത്. അതിനവർ ഏറെ ശ്രമിക്കുന്നുമുണ്ട്. പണവും ചെലവഴിക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ 140ൽ 90മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ടു കുറഞ്ഞു. ഇത്ര ഭീമമായ രീതിയിൽ എങ്ങനെ വോട്ടു കുറഞ്ഞു പുതിയ വോട്ടർമാർ വന്നതിന്റെ വർധനവും ഉണ്ടായില്ല. ഇത്രമാത്രം പ്രവർത്തനം നടത്തിയിട്ടും എന്തുകൊണ്ടാണ് അത് യാഥാർഥ്യമാക്കാനാവാതെ പോയത് ഇത്ര വലിയ ചോർച്ച മുമ്പൊന്നുമുണ്ടായിട്ടില്ല.

കാസർകോട് -2, കണ്ണൂർ 5, വയനാട് 2, കോഴിക്കോട് -9, മലപ്പുറം 9, തൃശൂർ 6, എറണാകുളം 12, ഇടുക്കി 5, ആലപ്പുഴ 6, കോട്ടയം 9, പത്തനംതിട്ട 5, കൊല്ലം 5, തിരുവനന്തപുരം 10 എന്നിങ്ങനെ വിവിധ ജില്ലകളിലായാണ് 90 മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ട് കുറഞ്ഞത്. ഈ വോട്ടുകളൊക്കെ എവിടെപ്പോയി

പുറമേ കാണുന്നതിനേക്കാൾ വലിയ വോട്ടുകച്ചവടമാണ് യു.ഡി.എഫും ബിജെപിയും തമ്മിൽ ഉണ്ടായിരുന്നത്. വോട്ട് മറിച്ചതിന് പ്രകടമായ തെളിവുകളുണ്ട് പത്തോളം മണ്ഡലങ്ങളിൽ വോട്ട് മറിച്ചതിനെ തുടർന്നാണെന്ന് വ്യക്തമാണ്. അതില്ലായിരുന്നുവെങ്കിൽ പതനം ഇതിനേക്കാൾ കടുത്തതായിരുന്നേനേ. കുണ്ടറയിലും തൃപ്പൂണിത്തറയിലും എൽ.ഡി.എഫ് തോറ്റത് വോട്ടു കച്ചവടം നടത്തിയതുകൊണ്ടാണ്. സുൽത്താൻ ബത്തേരിയിലും പെരുമ്പാവൂരിലും യു.ഡി.എഫ് ജയിച്ചത് ബിജെപിയുടെ വോട്ടു വാങ്ങിയിട്ടാണെന്നും പിണറായി ആരോപിച്ചു.

140ൽ 90 മണ്ഡലങ്ങളിലും ബിജെപിക്ക് വോട്ട് കുറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ ഇത്ര ഭീമമായ രീതിയിൽ വോട്ട് കുറയാൻ എങ്ങനെ ഇടയായി? ഇത്രവലിയ ചോർച്ച മുൻപ് ഒരുകാലലത്തും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകൾ എനനും അദ്ദേഹം പറഞ്ഞു.