പത്തനംതിട്ട: പതിനാറുകാരിയെ ഒന്നര വർഷമായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അമ്മയുടെ കാമുകനെ അറസ്റ്റ് ചെയ്തു. റാന്നി തോട്ടമൺ ആര്യപത്രയിൽ അനന്തു അനിൽകുമാർ (26) ആണ് പിടിയിലായത്.

പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പിതാവ് കുറെക്കാലം മുമ്പ് ഉപേക്ഷിച്ചു പോയതാണ്. വാടക വീട്ടിൽ കഴിഞ്ഞുവര േഅമ്മയ്ക്ക്, ഒപ്പം കൂടിയ യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. കഴിഞ്ഞ അഞ്ചിന് രാത്രി പ്രതി പെൺകുട്ടിയെ ദേഹോപദ്രവം ഏൽപിച്ചതോടെയാണ് പീഡനവിവരം പുറംലോകം അറിഞ്ഞത്. നാളുകളായുള്ള ലൈംഗികപീഡനവും ഉപദ്രവവും പൊലീസിനോട് വെളിപ്പെടുത്തിയ കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പത്തനംതിട്ട കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ മധുവിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ ജിബു ജോൺ, സബ് ഇൻസ്പെക്ടർ ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.