തിരുവനന്തപുരം: പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ സി.പി.എമ്മിലെ പുതിയ 'പവര്‍ ഗ്രൂപ്പെ'ന്ന് സൂചന. മുഖ്യമന്ത്രിയുടെ വിശ്വസ്തരായ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെയും എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെയും കടന്നാക്രമിച്ച അന്‍വര്‍ ഈ പവര്‍ ഗ്രൂപ്പിന് സിപിഎം സമ്മേളനത്തിന് മുന്നോടിയായി ഊര്‍ജ്ജം നല്‍കുകയാണ്. കോഴിക്കോട്ടെ പ്രമുഖ സിപിഎം നേതാവ് അടക്കം അന്‍വറിന്റെ നീക്കങ്ങളെ പിന്തുണയ്ക്കുന്നു. അവര്‍ പറയാന്‍ ആഗ്രഹിച്ചതാണ് അന്‍വര്‍ പറഞ്ഞതെന്ന വിലയിരുത്തല്‍ സിപിഎമ്മിലെ മറു വിഭാഗത്തില്‍ സജീവമാണ്. ഇനി എന്താകും ഈ വിവാദത്തില്‍ സംഭവിക്കുക എന്നതാണ് നിര്‍ണ്ണായകം. ഏതായാലും മുഖ്യമന്ത്രി പിണറായി വിജയനെ അന്‍വര്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

അന്‍വര്‍ നേരത്തേ പോലീസിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കുമെന്നായിരുന്നു ശനിയാഴ്ചത്തെ പത്രസമ്മേളനത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയത്. തൊട്ടുപിന്നാലെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വര്‍ധിതവീര്യത്തോടെ അന്‍വര്‍ രംഗത്തുവന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിനേതൃത്വം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. സി.പി.എം. സമ്മേളനങ്ങള്‍ക്കു തുടക്കമിട്ട ഞായറാഴ്ചതന്നെയാണ് അന്‍വറിന്റെ വെളിപ്പെടുത്തല്‍. ഈ സാന്ദര്‍ഭികമായ തുറന്നുപറച്ചിലുകള്‍ പാര്‍ട്ടിയിലെ അധികാരഘടന പൊളിച്ചെഴുതാനുള്ള നീക്കമാണോയെന്നാണ് അഭ്യൂഹം. പാര്‍ട്ടിനേതാക്കളുടെ പിന്‍ബലമില്ലാതെ അന്‍വര്‍ ഇങ്ങനെയൊന്നും പറയില്ലെന്ന് സി.പി.എം. വൃത്തങ്ങള്‍ പോലും ചൂണ്ടിക്കാട്ടുന്നുവെന്ന് മാതൃഭൂമിയും റിപ്പോര്‍ട്ട് ചെയ്യുന്നു. സമാന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരുടെ ഭാഗത്തുമുണ്ടാകുന്നത്.

മുഖ്യമന്ത്രിക്കുകീഴിലുള്ള പോലീസിനെ അധോലോകമായി ചിത്രീകരിക്കല്‍, മന്ത്രിമാരുടെ ഫോണ്‍ചോര്‍ത്തല്‍, കൊലപാതകങ്ങള്‍ എന്നിങ്ങനെയാണ് വെളിപ്പെടുത്തലുകള്‍. എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ നീക്കിയും പി.കെ. ശശിക്കെതിരേ അച്ചടക്കനടപടിയെടുത്തുമൊക്കെ സി.പി.എമ്മില്‍ പ്രബലനായിരിക്കുകയാണ് എം.വി. ഗോവിന്ദന്‍. മുഖ്യമന്ത്രിക്കുകീഴിലെ പോലീസിനെ കടന്നാക്രമിച്ച അന്‍വറിനെ ശനിയാഴ്ചത്തെ പത്രസമ്മേളനത്തില്‍ ഗോവിന്ദന്‍ തള്ളിപ്പറഞ്ഞതുമില്ല. പറഞ്ഞതു പി. ശശിയെക്കുറിച്ചാണെങ്കിലും മുഖ്യമന്ത്രിക്കു കൊള്ളുന്നതാണ് അന്‍വറിന്റെ ആരോപണമുന. മുഖ്യമന്ത്രിയെ നേരിട്ടു പഴിക്കാതെ, പൊളിറ്റിക്കല്‍ സെക്രട്ടറിയെ ഉന്നമിട്ടത് ഒരു തന്ത്രമാണെങ്കില്‍ സി.പി.എമ്മില്‍ പുതിയൊരു പോര്‍മുഖം തുറക്കുമെന്നാണ് മാതൃഭൂമിയുടെ റിപ്പോര്‍ട്ട്. അന്‍വറിന് പിന്തുണ എവിടെനിന്ന് എന്നതു വ്യക്തമല്ല. ഈ കളിയുടെ ലക്ഷ്യം പി. ശശിയും എം.ആര്‍. അജിത്കുമാറും മാത്രമാണോ എന്നും ഉറപ്പിക്കാനാവില്ലെന്നും വിലയിരുത്തലുകള്‍ എത്തുന്നു.

സിപിഎം സമ്മേളനങ്ങളിലേക്ക് കടക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പിനെതിരെ അന്‍വര്‍ ഗുരുതര ആരോപണം ഉന്നയിച്ചത്. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ അന്വേഷണ അട്ടിമറിയില്‍ ചില ദുരൂഹതകളും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിഷയം സിപിഎം ഗൗരവത്തിലെടുക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനെ അന്‍വര്‍ നേരിട്ട് കടന്നാക്രമിക്കുന്നു. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി പിശ ശശിയേയും വിമര്‍ശന മുനയില്‍ നിര്‍ത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വര്‍ണ്ണ കടത്തില്‍ കുടുക്കാനുള്ള നീക്കം വീണ്ടുമെത്തുന്നുവെന്നാണ് സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തല്‍. പ്രതിപക്ഷം ആഹ്ലാദത്തോടെ ഈ വെളിപ്പെടുത്തല്‍ എല്ലാം ഏറ്റെടുത്തിട്ടുണ്ട്.

പാര്‍ട്ടി സമ്മേളനങ്ങളില്‍ ഈ വിവാദം ആളികത്തും. സിപിഎമ്മില്‍ ശക്തരാകാന്‍ ആഗ്രഹിക്കുന്ന പിണറായി വിരുദ്ധ ചേരിക്കും പ്രതീക്ഷയാണ് അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍. അതുകൊണ്ട് തന്നെ ഈ സമ്മേളന കാലം കഴിയുമ്പോള്‍ സിപിഎമ്മിന് എന്ത് സംഭവിക്കുമെന്ന ചോദ്യമാണ് അന്‍വര്‍ ഉയര്‍ത്തുന്ന വിവാദം ഉയര്‍ത്തുന്നത്. മുഖ്യമന്ത്രിയെ പുകഴ്ത്തിയാണ് അന്‍വര്‍ പറയുന്നതെങ്കിലും അമ്പു കൊള്ളുന്നത് ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കുതന്നെയാണ്. പി. ശശിയെയും എഡിജിപി എം.ആര്‍. അജിത്കുമാറിന്റെയും പേരെടുത്തു പറഞ്ഞു വിമര്‍ശിക്കാന്‍ പി.വി. അന്‍വറിനു ബലം പകര്‍ന്നതു പാര്‍ട്ടിയിലെ മറ്റേതെങ്കിലും പിണറായിവിരുദ്ധ നേതാക്കളാണോ അതോ പി.വി. അന്‍വറിനു മറ്റെന്തിലും ലക്ഷ്യമുണ്ടോ എന്ന ചോദ്യം പ്രസക്തവുമാണ്. അന്‍വറിനോടുള്ള പ്രത്യേക താത്പര്യം മൂലം അദ്ദേഹത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പലപ്പോഴും മൗനം പാലിച്ചിരുന്നു.

പിണറായിയുടെ പല നിലപാടുകളും അന്‍വറിനു പ്രോത്സാഹനമേകുന്നതായിരുന്നു. രാഹുല്‍ ഗാന്ധിയെ പി.വി. അന്‍വര്‍ പരിഹസിച്ചപ്പോള്‍ അതിനെയും പിണറായി ന്യായീകരിച്ചു. അന്‍വറിന്റെ വെല്ലുവിളികളും ആരോപണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ആഘോഷിച്ചിരുന്ന പാര്‍ട്ടിയുടെ സൈബര്‍ പോരാളികളൊക്കെ ഈ വിഷയത്തില്‍ നിശബ്ദരാണ്.