തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും പയറ്റിത്തെളിഞ്ഞാണ് എം എം ബേബി എന്ന നേതാവ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ അധികമാരുടെയും പക്ഷം പിടിക്കാത്ത നേതാവാണ് അദ്ദേഹം. വിഎസ് അച്യുതാനന്ദനോട് എന്നതു പോലെ പിണറായി വിജയനോടും ഒരു പോലെ ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം. വിദ്യാര്‍ഥി രാഷ്ട്രീയ കാലത്തെല്ലാം ദേശീയതലത്തില്‍ പ്രവര്‍ത്തിച്ച ബേബിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് നയിച്ചത് വിഎസ് അച്യുതാനന്ദനായിരുന്നു. വിഎസ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് അധികാര കേന്ദ്രങ്ങളിലേക്ക് എത്തിയില്ല.

പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോയില്‍ നേരത്തെ എത്തിയെങ്കിലും സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് എത്താന്‍ എം എ ബേബിക്ക് സാധിച്ചിരുന്നില്ല. അതിന് തടസ്സമായിരുന്നത് പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയുടെ സാന്നിധ്യമായിരുന്നു. പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിക്ക് അനഭിമതനായിരുന്നു ബേബി. എന്നാല്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബേബി എത്തുന്നത് കേരളാ ഘടകത്തിന്റെ പൂര്‍ണ പിന്തുണയോടയാണ്.

കോടിയേരി ബാലകൃഷ്ണന്റെ അനാരോഗ്യകാലത്ത് സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് ജൂനിയറായിരുന്ന എം.വി. ഗോവിന്ദനെ പരിഗണിച്ചപ്പോള്‍പ്പോലും ബേബിയെ സംസ്ഥാന നേതൃത്വം പരിഗണിച്ചില്ല. എല്‍ഡിഎഫ് കണ്‍വീനറായിരുന്ന വിജയരാഘവന് ആക്ടിങ് സെക്രട്ടറിയുടെ അധികച്ചുമതല നല്‍കിയപ്പോഴും ബേബിയുടെ പേര പാര്‍ട്ടി പരിഗണിച്ചില്ല. അങ്ങനെ സംസ്ഥാന സെക്രട്ടറിയാകാന്‍ കഴിയാതെ പോയ ബേബിയാണ് ഇപ്പോള്‍ സിപിഎമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാകുന്നത്. പാര്‍ട്ടിയില്‍ പിണറായി വിജയനും എത്തിപ്പിടിക്കാന്‍ കഴിയാത്ത പദവിയിലാണ് എം എ ബേബി എത്തിയിരിക്കുന്നത്.

സിപിഎം കേരളാ ഘടകത്തിലും പിണറായി വിജയനും താല്‍പ്പര്യം വൃന്ദ കാരാട്ടിനെ ജനറല്‍ സെക്രട്ടറി ആക്കുന്നതിനോടായിരുന്നു. എന്നാല്‍, പാര്‍ട്ടി പ്രായപരിധിയുടെ കാര്യം ചൂണ്ടിക്കാട്ടിം ബംഗാള്‍ ഘടകം ഇതിനെ എതിര്‍ത്തതോടെയാണ് ബേബിക്ക് നറുക്ക് വീഴുന്നത്. മധുരയില്‍ കേരളഘടകം പിന്തുണച്ചില്ലെങ്കിലും ബേബിയെ തലപ്പത്തേക്ക് എത്തിക്കാനുള്ള നീക്കം ദേശീയ നേതൃത്വം തുടങ്ങിയിരുന്നു. യച്ചൂരിയുടെ മരണത്തിനും സമ്മേളനത്തിനും ഇടയിലുള്ള ഇടവേളയില്‍ ഇതു സംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ചകളും നടന്നു. പിന്തുണച്ചില്ലെങ്കിലും ബദല്‍ നീക്കം കേരളഘടകം പ്രതീക്ഷിച്ചിരുന്നു.

മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങി രണ്ടാം ദിവസം രാത്രിയാണ് ബേബിയെ പിന്തുണയ്ക്കാന്‍ കേരള ഘടകം തീരുമാനിച്ചത്. പ്രകാശ് കാരാട്ടിന്റെയും വൃന്ദാ കാരാട്ടിന്റെയും ഇടപെടല്‍ നിര്‍ണായകമായി. യെച്ചൂരി അന്തരിച്ചതിനു ശേഷം ജനറല്‍ സെക്രട്ടറിയാരാകും എന്നതില്‍ പൊളിറ്റ് ബ്യൂറോയില്‍ ഉടലെടുത്ത ഭിന്നത പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനം വരെ തുടര്‍ന്ന ശേഷമാണ് എംഎ ബേബിക്ക് നറുക്ക് വീണത്. അശോക് ധവ്‌ലയെ മുന്‍നിറുത്തി ബംഗാള്‍ ഘടകവും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും നടത്തിയ നീക്കം ചെറുക്കാനാണ് ബേബിയെ മുന്നില്‍ നിറുത്തിയുള്ള ചര്‍ച്ചകള്‍ പിബിയിലെ പ്രബല വിഭാഗം നേരത്തെ തുടങ്ങിയത്.

സീതാറാം യെച്ചൂരി അന്തരിച്ച ശേഷം വൃന്ദ കാരാട്ടിന്റെ പേരാണ് കേരള ഘടകം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. എന്നാല്‍ വ്യാപകമായ എതിര്‍പ്പാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് ജനറല്‍ സെക്രട്ടറി തല്‍ക്കാലം വേണ്ടെന്നും പിബി കോഡിനേറ്റര്‍ ആയി പ്രകാശ് കാരാട്ട് പ്രവര്‍ത്തിക്കട്ടെ എന്നും നിര്‍ദ്ദേശിച്ചത്. അന്നു മുതല്‍ സീതാറാം യെച്ചൂരിയോട് ചേര്‍ന്നു നിന്നിരുന്ന, കര്‍ഷക സമരങ്ങളുടെ നായകനായ അശോക് ധാവ്‌ലെയുടെ പേര് തന്നെയാണ് ബംഗാള്‍ നേതാക്കളുടെ മനസ്സിലുണ്ടായിരുന്നത്.

കേന്ദ്രകമ്മിറ്റിയിലെ പൊതുവികാരവും ധാവ്‌ലെയ്ക്ക് അനുകൂലമായിരുന്നു. എന്നാല്‍ പ്രായപരിധിയില്‍ ഇളവു നല്‍കി വൃന്ദയെ ജനറല്‍ സെക്രട്ടറിയാക്കുക എന്നതായിരുന്നു അപ്പോഴും പിബിയിലെ പ്രബല വിഭാഗത്തിന്റെ താല്പര്യം. ഇതിനോട് എതിര്‍പ്പുയരുന്നു എന്ന് മനസിലാക്കിയാണ് എംഎ ബേബിയിലേക്ക് പിന്നീട് ചര്‍ച്ചകള്‍ എത്തിയത്.

പ്രായപരിധിയില്‍ ആര്‍ക്കും ഇളവു വേണ്ട എന്ന നിര്‍ദ്ദേശം ഇന്നലെ പിബിയിലും ബംഗാള്‍ നേതാക്കള്‍ ഉയര്‍ത്തി. കേരള ഘടകത്തിന്റെ പൂര്‍ണ്ണ പിന്തുണ തുടക്കത്തില്‍ ബേബിക്ക് ഇല്ലായിരുന്നു. അശോക് ധാവ്‌ലെയുടെ പേര് ദേശീയ തലത്തില്‍ ശക്തമായ പശ്ചാത്തലത്തിലാണ് കേരള ഘടകം ബേബിക്കൊപ്പം നിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ബേബി ജനറല്‍ സെക്രട്ടറിയാകണം എന്ന പ്രകാശ് കാരാട്ടിന്റെ നിര്‍ദ്ദേശത്തോട് യോജിച്ചു. തമിഴ്‌നാട് ഘടകവും ബേബിയോട് എന്നാല്‍ അഞ്ചു നേതാക്കളെങ്കിലും പിബിയില്‍ വിയോജിപ്പ് അറിയിച്ചു.

മുഹമ്മദ് സലീം, നീലോത്പല്‍ ബസു, രാമചന്ദ്ര ഡോം, സൂര്യകാന്ത മിശ്ര, തപന്‍ സെന്‍ എന്നിവരാണ് ബേബിയുടെ പേരിനെ എതിര്‍ത്തത്. അശോക് ധാവ്‌ലെയും കൂടിയാകുമ്പോള്‍ ആറ് അംഗങ്ങളുടെ വിയോജിപ്പോടെയാണ് ബേബിയുടെ പേരിന് അംഗീകാരം നല്കിയത്. ഇതോടെ കേരളാ ഘടകവും ബേബിയെ പിന്തുണക്കാന്‍ തീരുമാനിച്ചു. അങ്ങനെ സംസ്ഥാന സെക്രട്ടറി സ്ഥാനം ലഭിക്കാതിരുന്ന എം എം ബേബി സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുകായാണ്.

പിണറായി വിജയനുമായി നിന്നിരുന്നു ഭിന്നതകല്ലാം ഈ പിന്തുണക്കലോടെ ഇല്ലാതാകുകയാണ്. 2014ലെ കൊല്ലം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെയാണ് ബേബിയും സംസ്ഥാന നേതൃത്വവും തമ്മിലുള്ള ഭിന്നത വര്‍ധിച്ചത്. അന്ന് പിണറായി വിജയന്റെ പരനാറി പരാമര്‍ശത്തില്‍ മനംനൊന്ത് പരാജയത്തിനു പിന്നാലെ എംഎല്‍എ സ്ഥാനം രാജിവയ്ക്കാനുള്ള നീക്കംവരെ ബേബി നടത്തിയിരുന്നു. പൊളിറ്റ് ബ്യൂറോ അംഗമായിട്ടും ജില്ലാ സമ്മേളനങ്ങളില്‍പ്പോലും വേണ്ടത്ര പരിഗണന ബേബിക്കു ലഭിച്ചിരുന്നില്ല. കുറച്ചുകാലമായി ദേശീയ രാഷ്ട്രീയത്തിലാണ് ബേബി പ്രവര്‍ത്തിച്ചു വന്നത്.

ജനറല്‍ സെക്രട്ടറി പദത്തിലെത്തത്തിയ ബേബി കേരളത്തിലെ പാര്‍ട്ടി കാര്യങ്ങളില്‍ ഇനി കൂടുതല്‍ സജീവമായ ഇടപെടുമോ എന്നതാണ അറിയേണ്ടത്. പാര്‍ട്ടി തുടര്‍ച്ചയായി മൂന്നാം ഭരണം ലക്ഷ്യമിടുമ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ മറ്റൊരു അധികാര കേന്ദ്രം കൂടി ആകുകയാണ് എം എം ബേബി. സൗമ്യനായ നേതാവെന്ന നിലയില്‍ പാര്‍ട്ടിക്ക് അതീതനായി പലര്‍ക്കും സ്വീകാര്യനാണ് അദ്ദേഹം.

പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി. വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ കടന്നുവന്ന് യുവജനപ്രസ്ഥാനത്തിന്റെ അമരക്കാരനാവുകയും പില്‍ക്കാലത്ത് സംഘടനാ-പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളില്‍ വൈഭവം തെളിയിക്കുകയും ചെയ്ത ബേബി, പാര്‍ട്ടിയുടെ ബൗദ്ധിക-ദാര്‍ശനിക മുഖങ്ങളിലൊന്നാണ്. 1954-ല്‍ കുന്നത്ത് പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടുമക്കളില്‍ ഇളയവനായാണ് ജനനം. പ്രാക്കുളം എന്‍എസ്എസ് ഹൈസ്‌കൂള്‍, കൊല്ലം എസ്എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

എസ്എഫ്ഐയുടെ പൂര്‍വരൂപമായ കെഎസ്എഫിലൂടെ ആയിരുന്നു ബേബിയുടെ രാഷ്ട്രീയപ്രവേശനം. 1975-ല്‍ എസ്എഫ്ഐയുടെ കേരളാഘടകം പ്രസിഡന്റായി. 1977-ല്‍ കൊല്ലം ജില്ലാ കമ്മിറ്റിയിലുമെത്തി. 1978-ല്‍ ലോക യുവജന മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1984-ല്‍ സംസ്ഥാന കമ്മിറ്റിയംഗമായി. 1989-ല്‍ കേന്ദ്രകമ്മിറ്റി അംഗമായ ബേബി, 2012-ലാണ് പിബിയിലെത്തുന്നത്. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നിര്‍ണായക ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1983-ല്‍ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായി. പിന്നീട് മൂന്നുകൊല്ലത്തിനിപ്പുറം 1987-ല്‍ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദത്തിലുമെത്തി. 2016 മുതല്‍ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് ബേബിയുടെ പ്രവര്‍ത്തനം.

1986-ലും 1992-ലും രാജ്യസഭാംഗമായിരുന്നു. 2006-ല്‍ കൊല്ലം കുണ്ടറയില്‍നിന്ന് നിയമസഭയിലെത്തിയ എംഎ ബേബി വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ (200611) വിദ്യാഭ്യാസ-സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. 2014-ല്‍ കൊല്ലം ലോക്സഭാ മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും ആര്‍എസ്പിയുടെ എന്‍.കെ. പ്രേമചന്ദ്രനോട് പരാജയപ്പെട്ടു.