- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തരൂരിനെ കണ്ടാലുടയന് രാഹുല്‍ തല്ലുമെന്ന് പ്രതീക്ഷിച്ച കേരളത്തിലെ നേതാക്കള്‍; കെസിയെ പോലും പങ്കെടുപ്പിക്കാത്ത രഹസ്യ ചര്‍ച്ചയില്‍ തരൂരിന് കിട്ടിയത് തലോടലും; ഖാര്‍ഗെയെ കാണാന്‍ ഒരു കാറില്‍ ഒരുമിച്ച് യാത്ര ചെയ്തും നല്‍കിയത് ഒരുമയുടെ സന്ദേശം; ശശി തരൂരിനെതിരെ ഇനി ആരും മിണ്ടരുതെന്ന് ഹൈക്കമാണ്ട് തിട്ടൂരം; തരൂരിന് കൂടുതല്‍ റോള്‍ നല്‍കാന്‍ രാഹുല്‍
ന്യൂഡല്‍ഹി: ലേഖന വിവാദത്തില്‍ ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാണ്ട് നടപടി എടുക്കില്ല. ശശി തരൂരിന്റെ വിശദീകരണം ഹൈക്കമാണ്ട് ഉള്‍ക്കൊണ്ടു. കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പരാമര്‍ശങ്ങള്‍ തരൂര്‍ നടത്തില്ല. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യങ്ങള്‍ അസ്ഥാനത്തായത്. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തരൂര്‍ മുന്നോട്ടുവച്ച വാദങ്ങള്‍ ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് സൂചന. ഇതിനു പിന്നാലെ പരസ്യപ്രസ്താവനകള്‍ വേണ്ടെന്ന് സംസ്ഥാന നേതാക്കളോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. തരൂരും പരസ്യ വിമര്‍ശനം നടത്തില്ല. ലോക്‌സഭയില്‍ അടക്കം തരൂരിന് കൂടുതല്‍ പ്രാധാന്യം കൊടുക്കും. ഡല്‍ഹി തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഞെട്ടലും ഹൈക്കമാണ്ടിനെ ഈ നിലപാടിലെത്താന്‍ സ്വാധീനിച്ചു.
ഡല്‍ഹി ജന്‍പഥിലെ സോണിയാഗാന്ധിയുടെ വസതിയില്‍ അരമണിക്കൂറോളമാണ് വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും ശശി തരൂരും ചര്‍ച്ച നടത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഈ സമയം സോണിയയുടെ വസതിയില്‍ ഉണ്ടായിരുന്നെങ്കിലും കൂടിക്കാഴ്ചയില്‍ പങ്കാളിയാക്കിയിരുന്നില്ല. വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ താന്‍ പറയുമ്പോള്‍ മാത്രമാണ് വിവാദമാക്കുന്നതെന്ന് ശശി തരൂര്‍ രാഹുലിനോട് സൂചിപ്പിച്ചതായാണ് വിവരം. മന്ത്രി ശിവന്‍കുട്ടിയെ സതീശന്‍ പുകഴ്ത്തിയിരുന്നു. കലോത്സവ നടത്തിന്റെ ഭാഗമായാണ് ഇത്. എന്നാല്‍ അത്ര മെച്ചമായിരുന്നില്ല കലോത്സവം. അന്താരാഷ്ട്ര തലത്തില്‍ വന്ന ജേര്‍ണലിനെ അടിസ്ഥാനമാക്കിയായിരുന്നു തന്റെ ലേഖനം. വികസനത്തില്‍ ഒരുമിച്ച് പോയാലേ കോണ്‍ഗ്രസിന് കേരളം പിടിക്കാനാകൂവെന്ന ആശയവും രാഹുലിന് മുന്നില്‍ തരൂര്‍ വച്ചു. ഇതെല്ലാം അംഗീകരിക്കപ്പെട്ടു. തരൂരിനെ ഹൈക്കമാണ്ട് ശാസിക്കുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ തലോടലാണ് കിട്ടിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
കേരള നേതൃത്വത്തിന്റെ നിസ്സഹകരണവും എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള കഴിവില്ലായ്മയും തരൂര്‍ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയമായ പോരാട്ടം കേരളത്തില്‍ നടത്തുമ്പോള്‍ അതിന് ബലം നല്‍കുന്ന പരാമര്‍ശങ്ങളാണ് തരൂരില്‍ നിന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. കേരളത്തിലെ ഗ്രൂപ്പിസത്തിലേക്കും വിരല്‍ ചൂണ്ടി. കെപിസിസി അധ്യക്ഷനുമായി പത്രസമ്മേളനം പോലും നടത്താന്‍ വിഡി സതീശന്‍ കൂട്ടാക്കാത്തതും ചര്‍ച്ചയാക്കി. മുഖ്യന്ത്രിയാകാനുള്ള നേതാക്കളുടെ കടിപിടിയും ഉയര്‍ത്തി. ഇതെല്ലാം രാഹുലിനും അംഗീകരിക്കേണ്ടി വന്നു. പാര്‍ട്ടിയെ വെട്ടിലാക്കും പരസ്യ പ്രസ്താവനകള്‍ തരൂരും ഒഴിവാക്കും. മൂന്നു വര്‍ഷത്തിനു ശേഷമാണ് ശശി തരൂരും രാഹുല്‍ഗാന്ധിയും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്.
''വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒരു കൂടിക്കാഴ്ച നടത്തണമെന്ന് ഞാന്‍ വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ രണ്ടുപേരും മാത്രം പങ്കെടുത്ത ഒരു മീറ്റിങ്ങ് ആയതിനാല്‍, കൂടുതലൊന്നും പറയുന്നത് ഉചിതമല്ല.''- രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂര്‍ പ്രതികരിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തരൂരും രാഹുലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വസതിയിലെത്തി കണ്ടിരുന്നു. സോണിയ ഗാന്ധി താമസിക്കുന്ന വസതിയിലാണു തരൂര്‍ എത്തിയത്. അരമണിക്കൂറിനു ശേഷം രാഹുലിനൊപ്പം കാറില്‍ തരൂര്‍ പിന്നിലെ ഗേറ്റിലൂടെ പുറത്തേക്കു പോയി. മാധ്യമങ്ങളോടു ഇരുവരും സംസാരിച്ചില്ല. കാറിനുള്ളിലും ദീര്‍ഘ സംഭാഷണം നടന്നു. തരൂരുമായി പ്രശ്‌നമൊന്നുമില്ലെന്ന സന്ദേശം നല്‍കാന്‍ രാഹുല്‍ തന്നെയാണ് കാര്‍ യാത്രയെന്ന ആശയം മുമ്പോട്ട് വച്ചത്.
രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് തരൂര്‍ എത്തിയപ്പോള്‍ കെസിയും ഉണ്ടായിരുന്നു. എന്നാല്‍ രണ്ടു പേരും തമ്മില്‍ സംസാരിക്കട്ടേ എന്ന നിലപാടില്‍ കെസിയും ചര്‍ച്ചയുടെ ഭാഗമാകാന്‍ ശ്രമിച്ചില്ല. ഇതോടെ കൂടുതല്‍ സൗഹൃദ ആശയ വിനിമയത്തിലേക്ക് കാര്യങ്ങള്‍ പോയി. ഇത് കേരളത്തില്‍ തരൂര്‍ വിരുദ്ധരെ ഞെട്ടിച്ചിട്ടുണ്ട്. തരൂരിനെ വെറുതെ വിടുന്നതിലെ അതൃപ്തി കെസിയെ അവര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ രാജ്യത്തേയും കേരളത്തിലേയും പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ തരൂര്‍ പ്രധാനിയാണെന്ന സന്ദേശമാണ് കേരളത്തിലെ നേതാക്കള്‍ക്ക് കെസിയും നല്‍കിയത്. എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കൂടിയായ കെ.സിയുടെ സാന്നിധ്യത്തിലായിരുന്നു ഖാര്‍ഗെയുമായുള്ള തരൂരിന്റെ ചര്‍ച്ച. തരൂരിന്റെ കൂടി ആവശ്യപ്രകാരമാണു കൂടിക്കാഴ്ച എന്നും റിപ്പോര്‍ട്ടുണ്ട്.
കേരള സര്‍ക്കാരിനെ പുകഴ്ത്തിയുള്ള ലേഖനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തെ പ്രശംസിച്ചതും വിവാദമായ സാഹചര്യത്തിലാണു വിശദീകരണം തേടി തരൂരിനെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചത്. താന്‍ എഴുതിയ ലേഖനത്തിലോ മോദിയുമായി ബന്ധപ്പെട്ട പ്രതികരണത്തിലോ തെറ്റായ ഉദ്ദേശ്യമില്ലായിരുന്നുവെന്നും തരൂര്‍ വിശദീകരിച്ചതായി അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാടിന് ഒപ്പമാണ് തരൂരെന്നും, പാര്‍ട്ടിയുമായി പ്രശ്നങ്ങള്‍ ഒന്നുമില്ല, പാര്‍ട്ടിയില്‍ എല്ലാം നല്ല നിലയിലാണെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. നേരത്തെ ലേഖന വിവാദത്തില്‍ കെ സി വേണുഗോപാല്‍ ശശി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങിയവരും തരൂരിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വം രാജിവെച്ചിട്ടു വേണം ഇത്തരം പ്രസ്താവനകള്‍ നടത്താനെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും ആവശ്യപ്പെട്ടിരുന്നു.
കേരള നേതൃത്വത്തിന്റെ നിലപാട് തള്ളിയ ഹൈക്കമാന്‍ഡ്, വിവാദം ഡല്‍ഹിയില്‍ കൈകാര്യം ചെയ്തുകൊള്ളാമെന്നും അതിന്റെ പേരില്‍ കേരളത്തില്‍ പോരടിക്കേണ്ടെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കായി പാര്‍ട്ടി തയ്യാറെടുക്കുന്ന സമയത്ത് ചെളിവാരിയെറിയല്‍ പാടില്ലെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശശി തരൂരിന്റെ ലേഖനത്തില്‍ സ്റ്റാര്‍ട്ടപ്പ് രംഗത്ത് ഇടതുസര്‍ക്കാരിന്റെ കാലത്ത് മുന്നേറ്റമുണ്ടായി എന്ന തരത്തിലുള്ള പരാമര്‍ശമാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചത്.