- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫിനോട് വിലപേശിയ അന്‍വറിനോട് 'കടക്ക് പുറത്ത്' പറഞ്ഞ് നിലപാടുള്ള കോണ്‍ഗ്രസ് നേതാവായി; വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 'കൈ' കൊടുത്തതിന്റെ പേരിലെ പുകില് മറികടന്നു; നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് വന്‍ വിജയം നേടിയാല്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ 'സതീശനിസം' വാഴും; മറിച്ചായാല്‍ പ്രതിപക്ഷ നേതൃസ്ഥാനവും റിസ്ക്കില്‍; വി ഡി സതീശന് നാളെ നിര്‍ണായക ദിനം!
വി ഡി സതീശന് നാളെ നിര്‍ണായക ദിനം!
മലപ്പുറം: കേരളം ഉറ്റുനോക്കിയ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള ഈ ഫലം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണമാറ്റത്തെക്കുറിച്ചും ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ചയെക്കുറിച്ചുമുള്ള ചര്‍ച്ചകളില്‍ സെമി ഫൈനല്‍ പോലെയാണ് വിലയിരുത്തുന്നത്. കേരള രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ ഒന്നാകും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ആണ് ജയിക്കുന്നതെങ്കില്‍ കോണ്‍ഗ്രസില്‍ വി ഡി സതീശനാണ് ജയിക്കുക.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ യുഡിഎഫിന് അനായാസ ജയമെന്ന് കരുതിയ മണ്ഡലത്തില്‍ ചതുഷ്‌കോണ മത്സരം അരങ്ങേറുകയും സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാവുകയും ചെയ്തു. ഈ മത്സരം ഇത്രയും 'ടൈറ്റാക്കി'യതാകട്ടെ സതീശന്റെ ധീരമായ നിലപാടുകളായിരുന്നു. കടുപ്പമേറിയ ഈ പോരാട്ടത്തില്‍ ആര്യാടന്‍ ഷൗക്കത്ത് ജയിച്ചാല്‍ അത് കോണ്‍ഗ്രസില്‍ സതീശന്റെ ജയമാണ്. വോട്ടെണ്ണി തീരുമ്പോഴേക്കും അറിയാം 'സതീശനിസം' തുടരുമോ അതോ പ്രതിപക്ഷ നേതൃസ്ഥാനം തുലസിലാകുമോ എന്ന്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ചടത്തോളം ഇതുവരെ നടന്ന ഉപതെരഞ്ഞടുപ്പുകളുടെ നിലയല്ല. ഭരണകക്ഷി എന്ന നിലയിലും സ്വന്തം എം എല്‍ എ ആരോപണം ഉന്നയിച്ച് രാജിവച്ച സീറ്റെന്ന നിലയിലും സിപിഎം ഏറെ പ്രതിരോധത്തിലായിരുന്നുവെങ്കിലും സതീശന്‍ എടുത്ത നിലപാടുകള്‍ അതിനേക്കാള്‍ വലിയ പ്രതിരോധത്തില്‍ കോണ്‍ഗ്രസിനെയും സതീശനെയും കൊണ്ടെത്തിച്ചിരുന്നു.
അന്‍വറിന്റെ അത്യാഗ്രഹം
എംഎല്‍എ സ്ഥാനം രാജിവച്ചതിന് ശേഷം താന്‍ മത്സരിക്കാനില്ലെന്നായിരുന്നു അന്‍വറുടെ ആദ്യ പ്രതികരണം. കോണ്‍ഗ്രസിന്റെ തട്ടകമായിരുന്ന നിലമ്പൂര്‍ അവര്‍ക്കു വിട്ടുകൊടുക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുകയാണ് അന്‍വര്‍ ആദ്യം ചെയ്തത്. 30 വര്‍ഷം കോണ്‍ഗ്രസിന്റേതായിരുന്ന നിലമ്പൂര്‍ തിരികെ യു ഡി എഫിന് കൊടുക്കുന്നു, അതിന് പകരമായി അന്‍വറിന്റെ പാര്‍ട്ടിക്ക് മുന്നണിയില്‍ അംഗത്വം ഒപ്പം ഷുവര്‍ സീറ്റു വാങ്ങിയെടുക്കുക. ശിഷ്ടകാലം യു ഡി എഫില്‍ നേതാവായി തുടരുക ഭരണം ലഭിച്ചാല്‍ മന്ത്രിയാവുക. അങ്ങിനെ എന്തല്ലാം സ്പനങ്ങളായിരുന്നു... എന്നാല്‍ അത്യാഗ്രഹം ആപത്തായി, ഒപ്പം ഏകനായി തീരുമാനമെടുക്കുന്നതിന്റെ കുഴപ്പവും അന്‍വറിനുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ നേതാക്കളെ ഓരോരുത്തരെയായി നേരില്‍കണ്ട് പിന്തുണ ഉറപ്പാക്കുന്ന തിരക്കിലായിരുന്നു അന്‍വര്‍. ലീഗിനെയായിരുന്നു അന്‍വറിന് ആദ്യം ഭയം.
ലീഗിനെ വിമര്‍ശിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ അന്‍വര്‍ ആദ്യം കണ്ട് ക്ഷമാപണം നടത്തിതും ലീഗ് നേതാക്കളോടായിരുന്നു. പാണക്കാട് തങ്ങളെ കണ്ട് യുഡിഎഫ് പ്രവേശനത്തിനുള്ള വഴികളെല്ലാം സുഗമമാക്കി. കഴിഞ്ഞ ഏപ്രിലില്‍ ലീഗ് നേതൃത്വത്തെ കണ്ട് യു ഡി എഫ് പ്രവേശനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ലീഗ് നേതൃത്വം അന്‍വര്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം നല്‍കി. എന്നാല്‍ അന്‍വറിനെ യുഡിഎഫ് മുന്നണിയില്‍ പ്രവേശിപ്പിക്കുന്നതില്‍ അന്തിമമായ തീരുമാനം കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. നിലമ്പൂരില്‍ ഒരു ഈസി വാക്കോവര്‍ പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസിനെ ബ്ലാക്മെയില്‍ ചെയ്ത് മുന്നണിയില്‍ കയറിക്കൂടാനുള്ള ശ്രമത്തിലായിരുന്നു അന്‍വര്‍. നിലമ്പൂരില്‍ വിജയിക്കണമെങ്കില്‍ പി വി അന്‍വറിന്റെ പിന്തുണ അനിവാര്യമാണെന്നായിരുന്നു യു ഡി എഫും ആദ്യഘട്ടത്തില്‍ വിലയിരുത്തിയിരുന്നത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫ് പ്രവശനത്തില്‍ അന്തിമ തീരുമാനമുണ്ടാവണമെന്നായിരുന്നു അന്‍വറിന്റെ പ്രധാന ആവശ്യം. രണ്ടാമത്തെ നിര്‍ദേശം ഡി സി സി അധ്യക്ഷന്‍ വി എസ് ജോയിയെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം വരുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പാണ് അന്‍വര്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയത്.
പിണറായിസം അവസാനിപ്പിക്കാന്‍ ഏത് ചെകുത്താനേയും പിന്തുണയ്ക്കും എന്ന അന്‍വറിന്റെ പ്രസ്താവന കോണ്‍ഗ്രസിനെ ഏറെ ആശ്വസിപ്പിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിനം അന്‍വര്‍ നിലപാട മാറ്റി. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്നും, യു ഡി എഫില്‍ അംഗമാവുന്നതല്ല പ്രധാന പ്രശ്നമെന്നുമായിരുന്നു അന്‍വറിന്റെ അടുത്ത ദിവസത്തെ പ്രതികരണം. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന നിലപാട് കടുപ്പിച്ചു. ഇതോടെ യു ഡി എഫ് നേതാക്കള്‍ നിരന്തരമായി അന്‍വറുമായി ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ നടത്തിയ പരസ്യപ്രതികരണം പിന്‍വലിക്കണമെന്നായി പ്രതിപക്ഷനേതാവും യു ഡി എഫ് ചെയര്‍മാനുമായ വി ഡി സതീശന്റെ നിലപാട്.
തന്റെ യുഡിഎഫ് പ്രവേശനം ഇല്ലാതാക്കിയത് വി ഡി സതീശനാണെന്നും, സതീശന്‍ നയിക്കുന്ന യു ഡി എഫിലേക്കില്ലെന്നുമായിരുന്നു അന്‍വറുടെ അവസാനത്ത പ്രതികരണം. ഇതിന് ശേഷം യൂത്തുകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടം രാത്രിയില്‍ പി വി അന്‍വറുടെ വീട് സന്ദര്‍ശിച്ചതും, സതീശന്‍ മാത്രം ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ല അന്‍വറിന്റെ യു ഡി എഫ് പ്രവേശനം എന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പരസ്യ പ്രതികരണവും കോണ്‍ഗ്രസില്‍ അനൈക്യമെന്ന പ്രതീതി സൃഷ്ടിച്ചു. നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും വര്‍ധിച്ചു.
ഇനി ചര്‍ച്ചയില്ലെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ച് അന്‍വറെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്വം വി ഡി സതീശനാണെന്നാണ് ലീഗ് നേതൃത്വം വിലയിരുത്തുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ അന്‍വറെ മുന്നണിയിലെടുക്കാനുള്ള ചര്‍ച്ചകള്‍ ഒരുഭാഗത്തു നടടക്കുന്നതിനിടയിലാണ് സതീശന്‍ അന്‍വറെ തള്ളിയത്. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ ലീഗ് നേതൃത്വവും കോണ്‍ഗ്രസിലെ ഒരു വിഭാഗവും വി ഡി സതീശനെതിരെ പടവാളോങ്ങുമെന്ന് വ്യക്തമാണ്.
കടുപ്പിച്ച് സതീശന്‍
ലീഗിന്റെ സര്‍വ്വസന്നാഹങ്ങളും അടിത്തട്ടില്‍ ഇളക്കി മറിച്ച പണിയെടുത്ത തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത് എങ്കിലും സതീശന്‍ സ്വീകരിച്ച നിലപാടുകള്‍ ഉണ്ടാക്കിയ അസ്വസ്ഥകള്‍ യു ഡി എഫിലും നിലമ്പൂരിലും കുറവല്ല. സി പി എമ്മിന്റെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജയിച്ച പി വി അന്‍വര്‍ രാജിവച്ച് മത്സരത്തിന് കളമൊരുക്കുകയും യു ഡി എഫിനൊപ്പം നില്‍ക്കുകയും ചെയ്തു. എന്നാല്‍ സതീശന്റെ നിലപാടുകളുടെ കാര്‍ക്കശ്യത്തില്‍ അന്‍വര്‍ യു ഡി എഫുമായി പിണങ്ങി സ്വതന്ത്രനായി. ആര്യാടന്‍ മുഹമ്മദിന്റെ വിജയവോട്ടുകളും ഭൂരിപക്ഷത്തിന്റെയും അടിസ്ഥാനമായ ക്രൈസ്തവ വോട്ടുകളെയും മുസ്ലിം മത സംഘടനകളെയും പിണക്കിക്കൊണ്ട് ജമാഅത്തെ ഇസ്ലാമിയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും ന്യായീകരിച്ചു. സമസ്തയ്ക്കും ലീഗിനും പോലും സതീശന്റെ നിലപാടുകള്‍ സൃഷ്ടിച്ച അസ്വാരസ്യം ചെറുതായിരുന്നില്ല.
എവിടെ നിന്നെല്ലാം എതിര്‍പ്പുണ്ടായിട്ടും സതീശന്‍ തന്റെ നിലപാടുകളില്‍ ഉറച്ചു നിന്നു. എന്‍ എസ് എസ്സിനെതിരെയും മറ്റുമെടുത്ത നിലപാടില്‍ നിന്ന് മയപ്പെട്ട് ജമാഅത്തെ ഇസ്ലാമിയെ അനുകൂലിക്കുന്ന സതീശനെ പലരും അത്ഭുതത്തോടെയാണ് കണ്ടത്. പ്രത്യേകിച്ച് കാസ പോലെ ബി ജെ പിക്ക് അനുകൂലമായി നിലകൊള്ളുന്ന ക്രൈസ്തവ സംഘടനകള്‍ സജീവമായി രംഗത്തുള്ളപ്പോള്‍. ഇതിനെല്ലാം പുറമെ വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കാത്തിലുള്ള ആദ്യത്തെ അലോസരം. അതിന് പിന്നാലെ തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ കഴിഞ്ഞ തവണ മത്സരിച്ച വിവി പ്രകാശന്റെ വീട്ടില്‍ ആര്യാടന്‍ ഷൗക്കത്ത് പോകാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സ്ഥിരം ശൈലിയില്‍ സതീശന്‍ നല്‍കിയ നിഷേധാത്മകമായ മറുപടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ പാട്ടുംപാടി യു ഡി എഫ് ജയിക്കുമെന്ന് കരുതിയിരുന്ന മണ്ഡലത്തെ, അങ്ങനെ വിശ്വസിച്ചവരുടെ വാക്കുകളില്‍ ടൈറ്റാക്കിയതായിരുന്നു സതീശന്റെ നിലപാടുകള്‍. എന്നിട്ടും. ആര്യാടന്‍ ഷൗക്കത്ത് ജയിച്ചാല്‍ അത് കോണ്‍ഗ്രസില്‍ സതീശന്റെ ജയമാണ്.
ഷൗക്കത്ത് ജയിച്ചാല്‍ 'സതീശനിസം'
ഷൗക്കത്ത് ജയിച്ചാല്‍ കനത്ത തിരിച്ചടി നേരിടുന്നത് കെ സിവേണുഗോപാലും ശശിതരൂരും രമേശ് ചെന്നിത്തലയുമായിരിക്കും. കേരളത്തിലെ കോണ്‍ഗ്രസിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി സതീശന്‍ മാറും. ആ മാറ്റം കേരളത്തിലെ കോണ്‍ഗ്രസിനെ അടുത്ത തെരഞ്ഞെടുപ്പില്‍ ആര് നയിക്കണമെന്നും ജയിച്ചാല്‍ ആര് മുഖ്യമന്ത്രിയാകണമെന്നുമുള്ള ചോദ്യത്തിന് ഉത്തരം കൂടി നല്‍കുന്നതാകും. സണ്ണി ജോസഫ് എന്ന പ്രസിഡന്റിനും മറ്റൊരു വെല്ലുവിളി വരും. നേരത്തെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കെ സുധാകരന്‍ പാര്‍ട്ടിയിലും പ്രായത്തിലും മുതിര്‍ന്നതായിരുന്നതുകൊണ്ടുള്ള മൂപ്പിളമ തര്‍ക്കം സതീശനുമായി ഉണ്ടായിരുന്നു. എന്നാല്‍, സണ്ണി വരുമ്പോള്‍ പാര്‍ട്ടിയിലെ ചരിത്രം പറഞ്ഞാല്‍ സീനിയറാകുമെങ്കിലും നിലമ്പൂരില്‍ ജയിച്ചാല്‍ അത് സതീശന്റെ അക്കൗണ്ടിലേക്ക് തന്നെ പോകും.
നിലമ്പൂരില്‍ കൈമെയ് മറന്ന ലീഗുകാരുടെ പ്രവര്‍ത്തനവും ഭരണവിരുദ്ധ വികാരവും അന്‍വര്‍ പിടിക്കുന്ന വോട്ടും ബി ഡി ജെ എസ്സില്‍ നിന്ന് ലഭിക്കുന്ന വോട്ടുമൊക്കെയായി ഷൗക്കത്ത് ജയിക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ ഇടമില്ലാതാകുമെന്ന് ഭയപ്പെടുന്ന നേതാക്കള്‍ കുറവല്ല. കഴിഞ്ഞ ദിവസം സതീശനിസമില്ലെന്ന കെ മുരളീധരന്റെ പ്രസ്താവനയും താനും ഉമ്മന്‍ചാണ്ടിയും 18 തെരഞ്ഞെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ജയമായാലും തോല്‍വിയായാലും വ്യക്തികളുടേതല്ല കൂട്ടായ പ്രവര്‍ത്തനമാണ് എന്നുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവനയുമൊക്കെ സതീശനിസം തങ്ങളുടെ മേല്‍ റോഡ് റോളര്‍ പോലെ കടന്നുവരുമെന്ന ആശങ്കയില്‍ നിന്നുണ്ടായതാണ്.
നിലമ്പൂരില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍, കേരളത്തെ സംബന്ധിച്ച് കെ സി വേണുഗോപാല്‍ എന്ന അഖിലേന്ത്യാ നേതാവ് പോലും അപ്രസക്തനാകും സതീശന് മുന്നില്‍. കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയൊരു ഗ്രൂപ്പും പുതിയൊരു യുഗവുമായരിക്കും ഇതിലൂടെ രൂപപ്പെടുക. നിലവില്‍ തന്നെ കോണ്‍ഗ്രസില്‍, സതീശന്റെ കുറുമുന്നണി അല്ലെങ്കില്‍ കോണ്‍ഗ്രസിലെ ത്രിമൂര്‍ത്തി സഖ്യം എന്ന് മറ്റുള്ള സ്വകാര്യമായി പറഞ്ഞു തുടങ്ങിയിരിക്കുന്ന സംഘത്തിനെതിരെ രൂപപ്പെട്ടിട്ടുള്ള യുവാക്കളുടെ ഗ്രൂപ്പിനെ കൈകാര്യം ചെയ്യുക മാത്രമായിരിക്കും സതീശന് മുന്നിലുള്ള വെല്ലുവിളി. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് തോറ്റാലും ജയിച്ചാലും ഞങ്ങളുടെ വോട്ട് കൈപ്പത്തിയില്‍ മാത്രമേ വീണിട്ടുള്ളൂ എന്ന് ഉറപ്പിച്ചു പറയാന്‍ ലീഗിന് മാത്രമേ കഴിയൂ എന്നത് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് അടുത്തു നിന്ന നീരിക്ഷിച്ച ആര്‍ക്കും പറയാന്‍ കഴിയും. പക്ഷേ ജയിച്ചാല്‍, ലീഗിനല്ല നേട്ടം സതീശനാണ്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന റിഹേഴ്സലായി നിലമ്പൂര്‍ മാറുമെന്നായിരുന്നു ഇരു മുന്നണികളും അവകാശപ്പെട്ടിരുന്നത്. ഭരണത്തെ വിലിയിരുത്തലാവും തിരഞ്ഞെടുപ്പുഫലമെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പറയുന്നത്. എന്നാല്‍ ഭരണതുടര്‍ച്ചയെന്ന സ്വപ്നത്തിന് തിരിച്ചടിയാവും നിലമ്പൂരിലെ ജനഹിതമെന്നാണ് യുഡിഎഫിന്റെ പ്രതികരണം.
അന്‍വറെന്ന ഒറ്റക്കൊമ്പനെ മെരുക്കിയ അരിങ്ങോടരെന്നു കോണ്‍ഗ്രസുകാര്‍ പുകഴ്ത്തുന്നുണ്ടെങ്കിലും അതിലൊരു റിസ്‌ക് ഫാക്ടറുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ആ ഉറച്ച നിലപാടിന്റെ ലിറ്റ്മസ് ടെസ്റ്റ് കൂടിയാണ്. വ്യക്തിപരമായൊരു താല്‍പര്യം കൂടി സതീശനു നിലമ്പൂരിലുണ്ട്. നിയമസഭാ നടപടികളിലെ ഗുരുവായി കണക്കാക്കുന്ന ആര്യാടന്‍ മുഹമ്മദിന്റെ മണ്ഡലം തിരിച്ചുപിടിക്കുകയെന്നതു വൈകാരികമായൊരു വാശിയാണ്. നിലമ്പൂര്‍ പിടിച്ചെടുത്താല്‍, തുടര്‍ഭരണത്തിലേക്കുള്ള റൂട്ട് മാര്‍ച്ച് തുടങ്ങിയെന്ന എല്‍ഡിഎഫ് അവകാശവാദത്തിന്റെ മുനയൊടിയും. 2026ലേക്ക് യുഡിഎഫിനൊരു ലോഞ്ചിങ് പാഡ്, നിലമ്പൂരിലെ ഫലം പ്രതിപക്ഷ നേതാവിനു ത്രിമധുരം സമ്മാനിക്കുമോ?.
തിരഞ്ഞെടുപ്പുകളിലെ വി.ഡി. ടച്ച്
തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് പഠിപ്പിക്കാനൊരു സര്‍വകലാശാല തുടങ്ങിയാല്‍ വൈസ് ചാന്‍സലറാകാന്‍ യോഗ്യനാണു വി.ഡി.സതീശന്‍. തിരഞ്ഞെടുപ്പു പ്രവര്‍ത്തനമെന്നാല്‍ ആള്‍ക്കൂട്ടവും ആരവവും മാത്രമല്ല, ചെസ് മത്സരം പോലെ കണക്കുകൂട്ടി കരുക്കള്‍ നീക്കേണ്ട 'സീരിയസ് ഗെയിം' ആണെന്നു ഉറച്ചു വിശ്വസിക്കുന്നയാള്‍. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും യുഡിഎഫ് വെന്നിക്കൊടി നാട്ടിയപ്പോള്‍ അതിനു പിന്നില്‍ കണിശനിലപാടുകളുടെ വി.ഡി. ടച്ചുണ്ടായിരുന്നു. നിലമ്പൂര്‍ തിരിച്ചു പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് നടത്തിയ പടപ്പുറപ്പാടിന്റെ അമരത്തും സതീശനായിരുന്നു യുഡിഎഫിന്റെ നായക വേഷത്തില്‍.
ഇടതുപക്ഷത്തിന്റെ കടുത്ത വിമര്‍ശകനാണെങ്കിലും പ്രവര്‍ത്തന ശൈലിയില്‍ സതീശനു ചായ്വ് ഇടത്തോട്ടാണ്. കോണ്‍ഗ്രസിനു അത്ര പരിചിതമല്ലാത്ത കാര്‍ക്കശ്യവും കണിശതയുമാണു മുഖമുദ്ര. കതിരില്‍ കൊണ്ടു പോയി വളംവയ്ക്കുന്ന ഏര്‍പ്പാടില്ല. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതു മുതല്‍ ഇടപെടലുണ്ടാകും. നിലമ്പൂരിലും അതിനു മാറ്റമുണ്ടായില്ല. ബൂത്ത് തലത്തിലെ പ്രവര്‍ത്തനത്തില്‍ വരെ കണ്ണെത്തുന്നു. പോരായ്മയുണ്ടെങ്കില്‍ ചുമതലക്കാരനു വിളിയെത്തും. സ്വരത്തില്‍ കടുപ്പമുണ്ടാകും. ഏല്‍പിച്ച കാര്യം ഭംഗിയായി ചെയ്തവരെ അഭിനന്ദിക്കുന്നതിലും പിശുക്ക് കാണിക്കാറില്ല. ദിവസം തീരുന്നതിനു മുന്‍പേ അവരുടെ മൊബൈലില്‍ വിഡിയുടെ നമ്പര്‍ തെളിയും.
കരുണാകരന്റെ കണ്ണിറുക്കിച്ചിരിയും എ.കെ.ആന്റണിയുടെ വാചാല മൗനവും ഉമ്മന്‍ ചാണ്ടിയുടെ വിശാലതയും ശീലമായ കോണ്‍ഗ്രസില്‍ അയവില്ലാത്ത വി.ഡി.ശൈലി ചെലവാകുമോ?. വിഡിയുടെ വാക്കും മുതുനെല്ലിക്കയും ആദ്യ കയ്ക്കും പിന്നീട് മധുരിക്കുമെന്നു പലരും ഉള്‍ക്കൊണ്ടെന്നു വേണം കരുതാന്‍. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടുമെല്ലാം ഏല്‍പിച്ച ജോലി ചെയ്യാത്തതിനു പലരും വഴക്കു കേട്ടു. നിലമ്പൂരില്‍ ഇതുവരെ ആരോടും സ്വരം കടുപ്പിക്കേണ്ടിവന്നില്ലെന്നു സതീശന്റെ സാക്ഷ്യം. പ്രചാരണത്തിന്റെ മുന്നണിയിലിറങ്ങി അരങ്ങു തകര്‍ക്കുയല്ല, അണിയറയില്‍ വിജയചേരുവയൊരുക്കുന്ന സംവിധായകന്റെ റോളിലായിരുന്നു നിലമ്പൂരില്‍ പ്രതിപക്ഷ നേതാവ്.
പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കിയ അനുഭവം തന്നെയാണു സതീശന്‍ പഠിച്ച ആദ്യ തിരഞ്ഞെടുപ്പു പാഠം. കമ്യൂണിസ്റ്റ് ചായ്വുള്ള പറവൂരില്‍ 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വിയോടെയായിരുന്നു തുടക്കം. വാശിയില്‍ ആര്‍ക്കും പിന്നിലല്ലാത്ത അണികളുടെ വിഡിഎസ് അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. 2001ല്‍ വിജയം. ഇതിപ്പോള്‍ തുടര്‍ച്ചയായ 5ാം തവണയാണു പറവൂര്‍ എംഎല്‍എയായി വി.ഡി.സതീശനെന്ന പേര് തെളിയുന്നത്.