മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ രംഗത്തു വരുമ്പോള്‍ വെട്ടിലാകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിനും മറുപടി പറയേണ്ടി വരും. സിപിഎം ബ്രാഞ്ച് സമ്മേളനം തുടങ്ങാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകള്‍. ഇടതു കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ മാറ്റിയത് മുന്നണിയിലെ പ്രതിസന്ധി പരിഹരിക്കാനാണ്. അതു കഴിയുമ്പോള്‍ മറ്റൊരു വിവാദം വരുന്നു. പോലീസിലെ കേഡര്‍ സ്വഭാവത്തിന് തിരിച്ചടിയായി ഇത് മാറും. ആഭ്യന്തരവകുപ്പ് വിശ്വസിച്ച് ഏല്‍പിച്ച പി. ശശി പരാജയപ്പെട്ടുവെന്ന് നിലമ്പൂര്‍ എംഎല്‍എ ആരോപിച്ചു. ശശി ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ നേരിട്ട് കുറ്റപ്പെടുത്തുന്നില്ല അന്‍വര്‍. എന്നാല്‍ 28 വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയിലേക്ക് ചില പരോഷ സൂചനകള്‍ നല്‍കുന്നു. ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ടാണ് ഭരണമെന്ന വിമര്‍ശനം ഉയര്‍ത്തുന്നു. ആഭ്യന്തര വകുപ്പില്‍ ഒരു നിയന്ത്രണവുമില്ലെന്നും പറയാതെ പറഞ്ഞു. പോലീസിനെ പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത് ഉദ്യോഗസ്ഥരാണെന്ന് അന്‍വര്‍ പറയുമ്പോള്‍ അതു കൊള്ളുന്നത് പിണറായിയ്ക്കാണ്. പി ശശിയെ പരസ്യമായി തന്നെ തള്ളി പറഞ്ഞു. ഇതോടെ സിപിഎമ്മിനുള്ളിലെ ശശി വിരുദ്ധരുടെ പിന്തുണ അന്‍വറിനുണ്ടെന്ന ചര്‍ച്ചകള്‍ സജീവമാകുന്നു. സിപിഎമ്മിലെ ശാക്തിക ചേരിയില്‍ മാറ്റം ഉണ്ടാകുമോ എന്നതാണ് ഇനി അറിയേണ്ടത്.

കണ്ണൂരിലെ ചില സിപിഎം നേതാക്കളുടെ കണ്ണിലെ കരടാണ് പി ശശി. ഈ പാര്‍ട്ടി സമ്മേളനത്തിലൂടെ ശശി കണ്ണൂരിലെ സിപിഎമ്മില്‍ നിര്‍ണ്ണായക സ്ഥാനത്ത് വരുമെന്ന് വിലയിരുത്തിയവരുണ്ട്. ഇതിന് തടസ്സാമാകുമോ അന്‍വറിന്റെ ആരോപണം എന്നതാണ് അറിയേണ്ടത്. മുഖ്യമന്ത്രിയെ ഉന്നം വയ്ക്കാതെ അന്‍വര്‍ ഉയര്‍ത്തുന്നത് ഗുരുതര ചോദ്യമാണ്. 'എം.ആര്‍. അജിത് കുമാറും സുജിത് ദാസുമടക്കം ചെയ്യുന്ന കാര്യങ്ങളുടെ പഴി മുഖ്യമന്ത്രിക്കാണ്. 29 വകുപ്പ് മുഖ്യമന്ത്രി കൈകാര്യംചെയ്യുന്നുണ്ട്. നാലു ചായപ്പീടിക കൈകാര്യംചെയ്യാന്‍ ഒരാള്‍ക്ക് കഴിയുമോ?', അന്‍വര്‍ ചോദിച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ശശി എത്തുമെന്ന് പോലും പ്രചരണമുണ്ടായിരുന്നു. ഇതിനിടെയാണ് കടന്നാക്രമണം.

വിശ്വസ്തര്‍ കിണറുകുഴിച്ച് വെച്ചിരിക്കുന്നു. ഇത്രയും കള്ളത്തരം നടക്കുന്നു. വിശ്വസിച്ച് ഏല്‍പിച്ചത് പി. ശശിയെയാണ്. അദ്ദേഹം പരാജയപ്പെട്ടു. ശശിക്ക് അറിവുണ്ടോയെന്ന് തനിക്കറിയില്ല. അദ്ദേഹം വിലയിരുത്തിയിട്ടുണ്ടെങ്കില്‍ ഇങ്ങനെയൊരു കൊള്ളനടക്കുമോയെന്നും എം.എല്‍.എ. ചോദിച്ചു. പി. ശശി ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടില്ല. മലപ്പുറം ജില്ലയിലെ രാഷ്ട്രീയമായ പല വിഷയങ്ങളിലും കത്ത് നല്‍കിയിട്ട് നടപടിയുണ്ടായില്ല. വിഷയങ്ങള്‍ പി. ശശിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പിതാവിന്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നത്. അദ്ദേഹത്തിന് പാരവെക്കാനുള്ള ശ്രമം മകനെന്ന നിലയില്‍ തടുക്കേണ്ടത് തന്റെ ബാധ്യതയാണ്, അതാണ് നിറവേറ്റുന്നത്. തന്റെ ജീവന്‍ അപകടത്തിലാണെന്നറിയാമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരേയും പത്തനംതിട്ട എസ്.പി. എസ്. സുജിത് ദാസിനെതിരേയും ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. എം.ആര്‍ അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകുമെന്നും അന്‍വര്‍ എം.എല്‍.എ. പറഞ്ഞു. മുമ്പും മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണ കടത്ത് ആരോപണം നേരിട്ടിരുന്നു. ഇപ്പോള്‍ പോലീസില്‍ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനെന്ന് ഏവരും കരുതിയ അജിത് കുമാറിനെ അന്‍വര്‍ തന്നെ സംശയ നിഴലിലാക്കുന്നു.

മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും ഫോണ്‍ ചോര്‍ത്താന്‍ എ.ഡി.ജി.പിക്ക് പ്രത്യേക സംവിധാനമുണ്ട്. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളാതെ ഈ പാര്‍ട്ടിയേയും ഗവണ്‍മെന്റിനേയും ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ് എം.ആര്‍ അജിത്കുമാറിന്റെ ഒപ്പമുള്ള കേരളത്തിലെ പോലീസിലെ ഒരു വിഭാഗം. കസ്റ്റംസിലെ ബന്ധമുപയോഗിച്ച് സുജിത് ദാസ് കോഴിക്കോട് വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയെന്നും അന്‍വര്‍ ആരോപിച്ചു. ഇത് വലിയ ഗുരുതര സ്വാഭവത്തിലുള്ള ആരോപണമാണ്.