- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി മത്സരിച്ചാല്‍ ക്രൈസ്തവ സ്ഥാനാര്‍ഥി വേണമെന്ന കേന്ദ്രനിര്‍ദേശം; തലേദിവസം യുഡിഎഫ് കണ്വെന്ഷനിലിരുന്ന മോഹന്‍ ജോര്‍ജ് ബിജെപിക്കാരനായത് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം; മാര്‍ത്തോമ സഭക്കാരനെ സമ്മാനിച്ചത് ജോര്‍ജ് സെബാസ്റ്റന്‍; അന്‍വറിന്റെ 'നിര്‍ദേശം' പാലിച്ച ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലായി കിട്ടിയത് 148 വോട്ടുകള്‍; രാജീവ് ചന്ദ്രശേഖര്‍ 'നില മെച്ചപ്പെടുത്തിയ' കഥ
രാജീവ് ചന്ദ്രശേഖര്‍ 'നില മെച്ചപ്പെടുത്തിയ' കഥ
മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മത്സരിക്കണോ എന്ന് ആദ്യം സംശയിച്ച ബിജെപിക്ക് വോട്ടണ്ണല്‍ ഫലം ഒടുവില്‍ പുറത്തുവരുമ്പോള്‍ ആശ്വസിക്കാന്‍ വകയുണ്ട്. നിലമ്പൂരില്‍ ക്രൈസ്തവ സ്ഥാനാര്‍ഥിയെ നിര്‍ത്തിയുള്ള പരീക്ഷണം ഫലത്തില്‍ തങ്ങളുടെ അടിസ്ഥാനവോട്ടുകള്‍ നിലനിര്‍ത്താനായി എന്നത് മാത്രമല്ല, 2021ല്‍ നേടിയ വോട്ടിനേക്കാള്‍ നേരിയ മുന്നേറ്റം നടത്താനുമായി.
ബിജെപി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏറ്റവും ഒടുവിലെ ഔദ്യോഗികകണക്കുകള്‍ പ്രകാരം 8648 വോട്ടുകളാണ് എന്‍ഡിഎയുടെ ബിജെപി സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ് നേടിയത്. 2021ല്‍ ബിജെപി നേടിയതിനേക്കാള്‍ 148 വോട്ടുകള്‍ കൂടുതല്‍ നേടാനായി. ഇതോടെ വോട്ടുമറിക്കല്‍ ആരോപണമടക്കം ഒഴിവാക്കാന്‍ ബിജെപി നേതൃത്വത്തിന് കഴിഞ്ഞു. മാത്രമല്ല, ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ് മാസങ്ങള്‍ക്കുള്ളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖറിനും ആശ്വസിക്കാനുള്ള വകയുണ്ട്.
മണ്ഡലത്തില്‍ 12,284 വോട്ടുകളാണ് ഒരു എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്ക് നിലമ്പൂര്‍ മണ്ഡലത്തില്‍ ലഭിച്ച പരമാവധി വോട്ട്. പി.വി. അന്‍വര്‍ ആദ്യമായി വിജയിച്ച 2016-ലാണ് ഒരു എന്‍ഡിഎ സ്ഥാനാര്‍ഥി ഇത്രയും വോട്ടുകള്‍ നേടിയത്. അന്ന് എന്‍ഡിഎയില്‍ നിന്നും ബിഡിജെഎസ് ആയിരുന്നു മണ്ഡലത്തില്‍ മത്സരിച്ചത്.
മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ 4,425 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥി മണ്ഡലത്തില്‍ നേടിയത്. തൊട്ടടുത്ത തവണയാണ് ബിഡിജെഎസ് സ്ഥാനാര്‍ഥി അത് 12,000-മായി ഉയര്‍ത്തിയത്. വീണ്ടും ബിജെപി സ്ഥാനാര്‍ഥി മത്സരിച്ച 2021-ല്‍ 8,500 ആയി കുറഞ്ഞു. എന്നാല്‍ ശക്തമായ ചതുഷ്‌കോണ മത്സരം നടന്ന മണ്ഡലത്തില്‍ ഇത്തവണ 8648 വോട്ടുകള്‍ നേടാനായതിലൂടെ ബിജെപിയുടെ അടിസ്ഥാന വോട്ടുകളില്‍ ചോര്‍ച്ച വന്നിട്ടില്ല എന്ന വ്യക്തമായി.
നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ മത്സരിക്കുന്നതില്‍ ബിജെപിയില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിലപാട്. അനാവശ്യ തിരഞ്ഞടുപ്പെന്നു പറഞ്ഞ് ഒന്നുകില്‍ മത്സരിക്കാതിരിക്കുക, മത്സരിക്കണമെന്നു ദേശീയഘടകം നിര്‍ബന്ധിച്ചാല്‍ ബിഡിജെഎസിന് സീറ്റ് ഇതായിരുന്നു സംസ്ഥാന ബിജെപിയുടെ കണക്കുകൂട്ടല്‍.
എന്‍ഡിഎക്ക് സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ വോട്ടുമറിക്കല്‍ ആരോപണം ബിജെപിക്കു നേരിടേണ്ടിവരും എന്ന് ഒരുവിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പിന്നീട് നടന്ന കോര്‍ കമ്മിറ്റിയില്‍ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍, പാര്‍ട്ടിയുടെയോ മുന്നണിയുടെയോ സ്ഥാനാര്‍ഥി മത്സരിക്കണമെന്ന ആവശ്യമുയര്‍ത്തി. മലപ്പുറത്തെയും നിലമ്പൂരിലെയും നേതാക്കളും സ്ഥാനാര്‍ഥി വേണമെന്ന് വാശിപിടിച്ചു. ഇതേത്തുടര്‍ന്നാണ് മത്സരിക്കാന്‍ തീരുമാനിച്ചത്.
മത്സരത്തിനിറങ്ങാം എന്ന ധാരണ രൂപപ്പെട്ടതോടെ 2016-ല്‍ കളത്തിലുണ്ടായിരുന്ന ബിഡിജെഎസിന് സീറ്റ് നല്‍കാം എന്നായി ധാരണ. എന്നാല്‍, ബിഡിജെഎസിന്റെ സമ്മതംവൈകിയതോടെ വീണ്ടും അനിശ്ചിതത്വമായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശഖര്‍ മൂന്നുപേരുടെ പട്ടിക തയ്യാറാക്കി കേന്ദ്രഘടകത്തിന്റെ അനുമതിതേടി. മോഹന്‍ജോര്‍ജിനു പുറമേ, ന്യൂനപക്ഷമോര്‍ച്ച നേതാവ് അജിതോമസ്, 2016-ല്‍ മത്സരിച്ച ബിഡിജെഎസിലെ ഗിരീഷ് എന്നിവരായിരുന്നു പട്ടികയില്‍.
ഇതിനിടെ, കേന്ദ്രഘടകത്തിന്റെ നിര്‍ദേശം വന്നു. ബിജെപി മത്സരിച്ചാല്‍ സ്ഥാനാര്‍ഥി ക്രൈസ്തവവിഭാഗത്തില്‍നിന്നാകണം, ഈഴവസ്ഥാനാര്‍ഥിയാണെങ്കില്‍ ബിഡിജെഎസ് മത്സരിക്കണം. ബിജെപി മത്സരിച്ചാല്‍ പുറത്തുനിന്നുള്ള ആളാണെങ്കില്‍പ്പോലും താമരചിഹ്നത്തില്‍ മത്സരിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ നിലപാടെടുത്തു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയെ നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ വിശ്വസ്തനായിരുന്നു. കേരളാ കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗത്തിലെ നിലമ്പൂരിലെ പ്രധാനിയെ ബിജെപിയിലേക്ക് എത്തിച്ചത് മുന്‍ ഇടതു നേതാവായ ജോര്‍ജ്ജ് സെബാസ്റ്റിയനാണ്. പിജെ ജോസഫ് ഗ്രൂപ്പിലെ പഴയ പ്രധാനിയാണ് ജോസഫ് സെബാസ്റ്റ്യന്‍. കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസില്‍ ലയിക്കാന്‍ പിജെ ജോസഫ് ഇടതുപക്ഷം വിട്ടപ്പോള്‍ പിജെ ജോസഫുമായി തെറ്റി സിപിഎമ്മിനൊപ്പം നിന്ന കേരളാ കോണ്‍ഗ്രസുകാരനാണ് ജോര്‍ജ് സെബാസ്റ്റിയന്‍.
സുരേന്ദ്രന്‍ പിള്ളയും പിസി തോമസുമായി ചേര്‍ന്ന് പുതിയ കേരളാ കോണ്‍ഗ്രസുമുണ്ടാക്കി. പിന്നീട് സുരേന്ദ്രന്‍ പിള്ളയും യുഡിഎഫിലെത്തി. പിസി തോമസും നിലവില്‍ പിജെ ജോസഫിനൊപ്പമാണ്. പക്ഷേ ജോര്‍ജ് സെബാസ്റ്റിയന്‍ യുഡിഎഫ് ക്യാമ്പിലേക്ക് പോയില്ല. നിശബ്ദനായി തുടരുകയായിരുന്നു കുറേ കാലമായി ജോര്‍ജ് സെബാസ്റ്റിയന്‍. ഈ നേതാവാണ് ബിജെപിയ്ക്ക് കേരളാ കോണ്‍ഗ്രസ് നേതാവായ മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയായി നല്‍കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെ ക്രൈസ്തവ സഭാ നേതൃത്വവുമായി അടുപ്പിക്കുന്നതിലെ പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചതും ജോര്‍ജ് സെബാസ്റ്റിയനായിരുന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ എത്തിയതോടെ ബിജെപിയുമായി ജോര്‍ജ് സെബാസ്റ്റിയന്‍ അടുത്തു. ആ അടുപ്പമാണ് നിലമ്പൂരില്‍ ബിജെപിക്ക് ക്രൈസ്തവ ന്യൂനപക്ഷ സ്ഥാനാര്‍ത്ഥിയെ നല്‍കുന്നത്. രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം പല ക്രൈസ്തവ നേതാക്കളേയും കണ്ടിരുന്നു. ആ കൂടിക്കാഴ്ചയില്‍ എല്ലാം ജോര്‍ജ് സെബാസ്റ്റിയനും ഉണ്ടായിരുന്നു.
''ബിജെപിയില്‍ അംഗത്വം എടുക്കും. ബിജെപിക്കായി പ്രവര്‍ത്തിക്കും. കേരള കോണ്‍ഗ്രസിന് ശക്തിയില്ല. ബിജെപി ശക്തിയുള്ള പാര്‍ട്ടിയാണ്. ഉറുമ്പിന്റെ തലയായിരിക്കുന്നതിനേക്കാള്‍ നല്ലത് ആനയുടെ വാലായിരിക്കുന്നതാണ്. ബിജെപി നേതൃത്വം മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ടു പ്രതീക്ഷിക്കുന്നു' എന്നായിരുന്നു മോഹന്‍ ജോര്‍ജ് അന്ന് പറഞ്ഞത്. വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോള്‍ ക്രൈസ്തവ മേഖലയില്‍ കടന്നു കയറാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിലും അടിസ്ഥാന വോട്ടുകള്‍ ചോരാതെ നോക്കാന്‍ കഴിഞ്ഞുവെന്ന് ബിജെപി നേതൃത്വത്തിന് അവകാശപ്പെടാനാകും.
മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുവരെ യുഡിഎഫിന്റെ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് (ജോസഫ്) ജില്ലാ നേതാവായിരുന്നു. മാര്‍ത്തോമ സഭ കൗണ്‍സില്‍ മെംബറുമാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷമാണ് മോഹന്‍ ജോര്‍ജ് ബിജെപി അംഗത്വംപോലും എടുക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയാവുന്നതിന്റെ തൊട്ടുമുമ്പത്തെ ദിവസം പോലും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കണ്‍വെന്‍ഷനില്‍ മോഹന്‍ ജോര്‍ജ് സജീവമായിരുന്നു.
സ്ഥാനാര്‍ഥിയെ നിര്‍ത്തിയെങ്കിലും കാര്യമായ പണമൊഴുക്കേണ്ടെന്നായിരുന്നു ബിജെപി തീരുമാനം. ഡോ. എം. അബ്ദുല്‍സലാം, ഷോണ്‍ ജോര്‍ജ്, ജിജി ജോസഫ്, നോബിള്‍ മാത്യു, സുമുത്ത് ജോര്‍ജ് എന്നിവരായിരുന്നു ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. മണ്ഡലം പിടിക്കാന്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെന്ന, കോണ്‍ഗ്രസിന് മുമ്പില്‍ അന്‍വര്‍ വെച്ച നിര്‍ദേശം പ്രാവര്‍ത്തികമാക്കിയത് ബിജെപിയായിരുന്നു. അടിസ്ഥാന വോട്ട് നിലനിര്‍ത്തുന്നതിനൊപ്പം കൂടുതല്‍ ക്രൈസ്തവ വോട്ട് നേടുകയായിരുന്നു ബിജെപി ലക്ഷ്യം.