മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ജയിച്ചത് 11077 വോട്ടിന്. 77737 വോട്ടാണ് ആര്യാടന്‍ നേടിയത്. സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജിന് 66660 വോട്ടും കിട്ടി. മൂന്നാമതുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍ പിടിച്ചത് 19760 വോട്ടാണ്. ഇരുപതിനായിരം എന്ന മാന്ത്രിക നമ്പര്‍ മറികടക്കാന്‍ അന്‍വറിനായില്ല. നാലാമതുള്ള ബിജെപിക്ക് 8648 വോട്ടും കിട്ടി. എണ്ണായിരത്തി അഞ്ചൂറെന്ന കടമ്പ താമര ചിഹ്നത്തില്‍ മത്സരിച്ച അഡ്വ മോഹന്‍ ജോര്‍ജ് നിലനിര്‍ത്തിയെന്ന് സാരം. 19 റൗണ്ടില്‍ 17ലും ലീഡ് നേടിയാണ് ആര്യാടന്റെ ജയം. എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി അഡ്വ സാദിഖ് നടുത്തോടി നേടിയത് 2075 വോട്ടാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നിട്ട് നിന്നത് ഷൗക്കത്താണ്. ഒരു ഘട്ടത്തിലും മറ്റൊരു സ്ഥാനാര്‍ത്ഥി മുന്നിലെത്തിയതുമില്ല. ക്രമമായി ലീഡ് ഉയരുകയും ചെയ്തു. ശതമാനക്കണക്കില്‍ 44.17 ശതമാനാണ് ഷൗക്കത്തിന് കിട്ടിയ വോട്ട്. സ്വരാജിന് 37.88 ശതമാനം കിട്ടി. അന്‍വറിന് 11.23 ശതമാനവും. ബിജെപിയ്ക്ക് നിലമ്പൂരിലെ അടിസ്ഥാന വോട്ട് നിലനിര്‍ത്താനായി. 4.91 ശതമാനം വോട്ടാണ് ബിജെപി നേടിയത്.

ആര്യാടന്‍ ഷൗക്കത്തിന് മിന്നുന്ന വിജയമാണ് നിലമ്പൂര്‍ നല്‍കിയത്. ഇടതു സ്ഥാനാര്‍ഥിയായി വിജയിച്ച പി.വി.അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടന്‍ മുഹമ്മദ് ദീര്‍ഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യു.ഡി.എഫിനുവേണ്ടി തിരിച്ചുപിടിച്ചത്. സ്വരാജിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കെ.ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു. മൂന്ന് മുന്നണികള്‍ക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുന്‍ എം.എല്‍.എ പതിനയ്യായിരത്തോളം വോട്ട് പിടിച്ചു. 2016 മുതല്‍ കൈവിട്ട മണ്ഡലം ആര്യാടന്‍ ഷൗക്കത്തിലൂടെ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് ലീഡ് നേടാനായില്ല. സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലില്‍ യുഡിഎഫ് 800 വോട്ട് ലീഡ് നേടി. സ്വന്തം ബൂത്തില്‍ പോലും സ്വരാജ് 40 വോട്ടിന് പിന്നിലായി.

ഒറ്റയ്ക്കു പൊരുതിയ പി.വി. അന്‍വര്‍ 19,760 വോട്ട് പിടിച്ച് കരുത്ത് കാട്ടി. ഇടതു സ്വതന്ത്രനായി 2016ലും 21-ലും വിജയിച്ചുകയറിയ പി.വി.അന്‍വര്‍ സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തുടക്കത്തില്‍ എണ്ണിയ വഴിക്കടവ് പഞ്ചായത്ത് മുതല്‍ പി.വി.അന്‍വര്‍ ഉയര്‍ത്തിയ ഭീഷണി മറികടന്നുകൊണ്ടാണ് ആര്യാടന്‍ ഷൗക്കത്ത് വിജയത്തിലേക്കു കുതിച്ചത്. ആദ്യം യുഡിഎഫ് സ്ഥാനാര്‍ഥി ഒന്നുപതറിയെങ്കിലും ആദ്യ അഞ്ച് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഭൂരിപക്ഷം നാലായിരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു. പിന്നീട് ആര്യാടന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഒരിക്കല്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് ലീഡ് നേടാനായില്ല. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങിയതുമുതല്‍ ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ഒരുഘട്ടത്തിലും ലീഡ് കൈവിടാതെ മുന്നേറി. അതേസമയം യുഡിഎഫ് പ്രതീക്ഷിച്ച ലീഡ് വഴിക്കടവില്‍ ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ബാക്കിയെല്ലായിടത്തും പ്രതീക്ഷിച്ച ലീഡ് കിട്ടുകയും ചെയ്തു. എട്ടു തവണ നിലമ്പൂരില്‍ എംഎല്‍എയായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകനാണ് ആര്യാടന്‍ ഷൗക്കത്ത്.

2016-ല്‍ അന്‍വര്‍ തട്ടിയെടുത്ത വിജയം, ഇത്തവണ തിരിച്ചെടുത്ത് പിതാവിന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഷൗക്കത്ത്. ആര്യാടന്‍ മുഹമ്മദ് അവസാനം നേടിയ 5000 വോട്ടിന്റെ ഭൂരിപക്ഷത്തെ ഇരിട്ടിയാക്കിയാണ് മകന്റെ മുന്നേറ്റം. 2016-ല്‍, ആര്യാടന്‍ മുഹമ്മദ് മാറിനിന്ന തെരഞ്ഞെടുപ്പില്‍ അന്‍വര്‍ നിലമ്പൂരില്‍ ഷൗക്കത്തിനെതിരേ സ്ഥാനാര്‍ഥിയായി, വിജയിച്ചു. 2021ലും ഷൗക്കത്ത് സീറ്റ് മോഹിച്ചുവെങ്കിലും അന്നത്തെ ഡിസിസി പ്രസിഡണ്ടായിരുന്ന വി വി പ്രകാശിനാണ് അന്ന് നറുക്കുവീണത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 76.71 ആയിരുന്നു. വോട്ടെണ്ണലിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രകാശ് മരണപ്പെട്ടു. ചെറിയ ഭൂരിപക്ഷത്തിനാണ് രണ്ടാം തവണ അന്‍വര്‍ ജയിക്കുന്നത്. 78527 വോട്ട് വിവി പ്രകാശ് നേടി. 81227 വോട്ട് നേടി നേരിയ ഭൂരിപക്ഷത്തിനാണ് അന്‍വര്‍ ജയിച്ചത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 1224 വോട്ടുകള്‍ കൂടുതല്‍ പോള്‍ ചെയ്തിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 173443 വോട്ടാണ് ആകെ പോള്‍ ചെയ്തതെങ്കില്‍ ഇത്തവണ 174667 വോട്ടാണ് പോള്‍ ചെയ്യപ്പെട്ടത്.




നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗമായ സ്വരാജിന് ആദ്യഘട്ടത്തില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലായിരുന്നു എന്നാണ് സൂചനകള്‍. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് നിലമ്പൂരില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. പെന്‍ഷന്‍ വിഷയമടക്കം കോണ്‍ഗ്രസിനെതിരെ ആയുധമാക്കി മണ്ഡലത്തിലുടനീളം അദ്ദേഹം പ്രസംഗിച്ചെങ്കിലും അതൊന്നും ജനമനസുകളില്‍ എത്തിയില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം നടന്നത് നാല് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളാണ്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും ചേലക്കരയിലുമാണ് അവ. ഇതില്‍ ചേലക്കരയിലൊഴികെ എല്ലായിടത്തും കോണ്‍ഗ്രസ് ജയിച്ചു. ഈ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റേതാണെന്ന് പറയാം. കെ രാധാകൃഷ്ണന്‍ രാജിവച്ച ഒഴിവിലെ ചേലക്കര ഇടത് മണ്ഡലമായിരുന്നു. നിലവില്‍ നിലമ്പൂര്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി എല്‍ഡിഎഫ് വിജയിച്ചുനിന്ന മണ്ഡലമാണ്. ഇതാണ് സിപിഎമ്മിന് നഷ്ടമാകുന്നത്.

ക്ഷേമ പെന്‍ഷനും പിണറായി സര്‍ക്കാരിന്റെ വികസന പദ്ധതികളും ചൂണ്ടിക്കാട്ടി വോട്ട് ചോദിച്ചാണ് ഇടത് പ്രചാരണം നിലമ്പൂരിലുണ്ടായത്. എന്നാല്‍ സര്‍ക്കാരിനെതിരായ വികാരം ആളികത്തിച്ചാണ് യുഡിഎഫ് വോട്ട് തേടിയത്. സ്വതന്ത്രനായി മത്സരിച്ച മുന്‍ എംഎല്‍എ പി വി അന്‍വറാകട്ടെ പിണറായിസത്തിനെതിരെയും അടുത്തിടെ മണ്ഡലത്തില്‍ ശക്തമായ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളെ എടുത്തുകാട്ടിയുമാണ് പ്രചരണം നടത്തിയത്. ആശമാരെ കളിയാക്കുകയും ചെയ്തു. ഇതിനായി വ്യാജ പ്രചരണവും സിപിഎം നടത്തിയിരുന്നു. ഇതെല്ലാം തിരിച്ചടിയായി.