തിരുവനന്തപുരം: കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പേര് പരാമര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍. ശ്രീലേഖ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് നേതാക്കള്‍ അനുനയിപ്പിച്ച് അവരെ തിരികെ വേദിയിലെത്തിക്കുകയായിരുന്നു.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരിപാടിക്കായി കേന്ദ്രമന്ത്രിയെത്തിയപ്പോള്‍, ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖരന്റെ പേര് മാത്രമാണ് പരാമര്‍ശിച്ചത്. താനാണ് അവിടുത്തെ സ്ഥാനാര്‍ഥി എന്നുണ്ടായിട്ടും തന്റെ പേര് പരാമര്‍ശിക്കാതെ സമീപ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ പേര് മാത്രം പരാമര്‍ശിച്ചതാണ് ശ്രീലേഖയെ പ്രകോപിപ്പിച്ചത്. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് അവര്‍ വേദി വിടുകയായിരുന്നു.

പ്രതിഷേധം അറിയിച്ച ശേഷം വേദി വിട്ട ശ്രീലേഖ, രാജീവ് ചന്ദ്രശേഖരനോടും മേയര്‍ വി.വി. രാജേഷിനോടും തന്റെ അതൃപ്തി അറിയിച്ചു. കൂടാതെ, അനുനയിപ്പിക്കാന്‍ ശ്രമിച്ച ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ജി. സോമനോട് കയര്‍ത്തു സംസാരിക്കുകയും ചെയ്തു. ഒടുവില്‍, മുതിര്‍ന്ന നേതാക്കളുടെ നിരന്തരമായ അനുനയങ്ങള്‍ക്ക് വഴങ്ങി ആര്‍. ശ്രീലേഖ പരിപാടിയില്‍ തിരികെ പങ്കെടുത്തു.