മലപ്പുറം: കേരളത്തിലെ ചാനലുകള്‍ പറയുന്നത് ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണി എന്നാണ്. അപ്പോള്‍ സമയം എട്ട് അമ്പത്. ആര്യാടന്‍ ഷൗക്കത്ത് എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് നല്‍കുന്നത് 1243 വോട്ടിന്റെ ലീഡും. ഇഞ്ചോടിഞ്ച് പോരാട്ടമെന്നും പറയുന്നു. അന്‍വര്‍ 2866 വോട്ട് കിട്ടിയെന്നും വിശദീകരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് 1117 വോട്ടും. ആര്യാടന് കിട്ടിയത് 7683 വോട്ടാണ്. 6440 വോട്ടാണ് സിപിഎമ്മിന്റെ എം സ്വരാജിനുള്ളത്. എല്ലാം കൂടി കൂട്ടുമ്പോള്‍ ഏതാണ്ട് 18000 വോട്ട് എണ്ണി. ഇങ്ങനെ വാര്‍ത്തകള്‍ വരുമ്പോഴും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തു വിട്ടത് എട്ട് അമ്പതിന് ശേഷമാണ്. അതില്‍ ആദ്യ റൗണ്ട് ഫല സൂചനയാണുള്ളത്. ഇത് മലയാള ചാനലുകള്‍ പുറത്തു വിട്ട വിവരത്തിന് സമാനവും. ആദ്യ റൗണ്ടില്‍ ആര്യാടന്‍ ഷൗക്കത്തിന് കിട്ടിയത് 39.76 ശതമാനം വോട്ടാണ്. സിപിഎമ്മിന് 35.15ഉം. പിവി അന്‍വറിന് 17.47 ശതമാനം വോട്ടും കിട്ടി. ബിജെപിക്ക് 4.4ഉം. ആദ്യ റണ്ടില്‍ സ്വരാജിന് 3195ഉം ആര്യാടന് 3614ഉം ബിജെപിക്ക് 400 വോട്ടും കിട്ടി. അന്‍വറിന് 1588 വോട്ടാണ് കിട്ടിയത്.

വഴിക്കടവിലാണ് ആദ്യ റൗണ്ട് വോട്ടെണ്ണല്‍ നടന്നത്. 2016-ല്‍ പി.വി. അന്‍വറിന് 2000 വോട്ടിലേറെ ലീഡുണ്ടായിരുന്ന പഞ്ചായത്തില്‍ 2021 ആയപ്പോള്‍ ആ ലീഡ് 35 ആയി ചുരുങ്ങി. ഇത്തവണ പി.വി. അന്‍വര്‍ സ്വതന്ത്രനായി മത്സരിക്കുകകൂടി ചെയ്യുമ്പോള്‍ ഇവിടത്തെ വോട്ടിങ് നില ഒരു ലിറ്റ്മസ് പരീക്ഷണമായിരുന്നു. 46 അന്‍വര്‍ ഇവിടെനിന്ന് ഇത്തവണയും കൂടുതല്‍ വോട്ടുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. 46 ബൂത്തുകളാണ് വഴിക്കടവിലുള്ളത്. മൂത്തേടം പഞ്ചായത്ത് മുസ്ലിംലീഗിന്റെ ശക്തികേന്ദ്രംകൂടിയാണ്. അതുകൊണ്ടുതന്നെ വഴിക്കടവും മൂത്തേടവും എണ്ണിക്കഴിയുമ്പോഴേക്ക് ശക്തമായ നിലയിലെത്താമെന്ന ആത്മവിശ്വാസം യുഡിഎഫിനുണ്ട്. ഇവിടെ 12 സീറ്റ് യുഡിഎഫിനും മൂന്നു സീറ്റ് എല്‍ഡിഎഫിനുമാണുള്ളത്. നിലമ്പൂര്‍ മണ്ഡലത്തിലെ വലിയ പഞ്ചായത്താണ് വഴിക്കടവ്. ഇവിടെ അന്‍വറിന് ജനപിന്തുണ ഏറെയാണ് എന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. നിലമ്പൂര്‍ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന സൂചനയാണ് ആദ്യ റൗണ്ട് നല്‍കുന്നത്. വഴിക്കടവ് പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫാണ്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകളില്‍ ആദ്യമെണ്ണുക വഴിക്കടവ് പഞ്ചായത്തിലേതാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ ശേഷം വഴിക്കടവിലെ ഒന്നാം ബൂത്തായ തണ്ണിക്കടവിലെ വോട്ടെണ്ണി. ശേഷം മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകള്‍, നിലമ്പൂര്‍ നഗരസഭ, കരുളായി, അമരമ്പലം പഞ്ചായത്തുകള്‍ എന്നീ ക്രമത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കും. വോട്ടെണ്ണല്‍ തുടങ്ങുന്ന വഴിക്കടവും തുടര്‍ന്നുള്ള മൂത്തേടം, എടക്കര പഞ്ചായത്തുകളും യു.ഡി.എഫിന് ലീഡ് നല്‍കുന്ന പഞ്ചായത്തുകളാണ്. അതിനാല്‍ ആദ്യഘട്ടത്തില്‍ യു.ഡി.എഫിന് ലീഡ് നല്‍കുന്ന ഫലമാവും പുറത്തുവരുക. പോത്തുകല്ല് പഞ്ചായത്തില്‍ എല്‍.ഡി.എഫ് ലീഡ് നേടുമെന്നാണ് കണക്കുകൂട്ടല്‍. ചുങ്കത്തറയിലെത്തുമ്പോള്‍ യു.ഡി.എഫ് വീണ്ടും ലീഡ് ഉയര്‍ത്തും. നഗരസഭയിലേത് എണ്ണിക്കഴിയുമ്പോഴും യു.ഡി.എഫ് ലീഡ് നിലനിര്‍ത്തുമെന്നാണ് കണക്കുകളിലെ സൂചന. കരുളായി, അമരമ്പലം പഞ്ചായത്തുകള്‍ എല്‍.ഡി.എഫ് പ്രതീക്ഷ പുലര്‍ത്തുന്ന പഞ്ചായത്തുകളാണ്. ഈ രണ്ടു പഞ്ചായത്തുകളിലെ വോട്ടുകളാണ് വിധി നിര്‍ണയിക്കുക.

ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. രാവിലെ 7.30ന് സ്‌ട്രോങ് റൂം തുറന്നു. എട്ടുമണിക്ക് തന്നെ വോട്ടിങ് ആരംഭിച്ചു. ആദ്യമെണ്ണിയ വഴിക്കടവ് പഞ്ചായത്തിലെ യുഡിഎഫ് ബൂത്തുകളില്‍ എല്‍ഡിഎഫ് ആധിപത്യം നേടിയെന്ന് സിപിഎം പറയുന്നു്. ബിജെപിക്ക് വോട്ടു കുറഞ്ഞു. എം സ്വരാജാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയും അഡ്വ. മോഹന്‍ ജോര്‍ജ് എന്‍ഡിഎ സ്ഥാനാര്‍ഥിയുമാണ്. മുന്‍ എംഎല്‍എ പി വി അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായും മത്സരിച്ചു. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായി സിസി ടി വി നിരീക്ഷണത്തില്‍ ആണ്. വോട്ടെണ്ണല്‍ കേന്ദ്രത്തിന് കേന്ദ്രസേനയുടെയും പൊലീസിന്റെയും ത്രിതല സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വോട്ടെണ്ണല്‍ പ്രക്രിയ നിരീക്ഷണത്തിന് സ്ഥാനാര്‍ഥികള്‍ക്കും, ഏജന്റുമാര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ബുത്തിലെ വിവി പാറ്റ് സ്ലിപ്പുകളും ഇവിഎം വോട്ടുകളും താരതമ്യംചെയ്ത് കൃത്യത ഉറപ്പാക്കും. 19 റൗണ്ടായാണ് ഇവിഎം വോട്ടുകളെണ്ണുക.