നിലമ്പൂര്‍: കനത്ത മഴയെ അവഗണിച്ച് വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്തിയതോടെ, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 73.26 % പോളിങ് രേഖപ്പെടുത്തി. പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം വിജയ പ്രതീക്ഷ പ്രകടിപ്പിച്ചു. മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് പറഞ്ഞു. ചരിത്ര ഭൂരിക്ഷം നേടുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. പോളിങ് ശതമാനം ഉയര്‍ന്നതോടെ വിജയം സുനിശ്ചിതമെന്ന് പി വി അന്‍വര്‍ പ്രതികരിച്ചു. എല്ലാ പഞ്ചായത്തിലും വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും പറഞ്ഞു

സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ. എല്‍പി സ്‌കൂളിലും ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്‌കൂളിലും വോട്ട് ചെയ്തു.

അനവസരത്തിലുളള ഉപതിരഞ്ഞെടുപ്പെന്ന വിലയിരുത്തലില്‍ വോട്ടര്‍മാര്‍ അകന്നുനില്‍ക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആശങ്ക ഉണ്ടായിരുന്നെങ്കിലും അതെല്ലാം അസ്ഥാനത്തായി. കഴിഞ്ഞ തവണ 75.23 ശതമാനമായിരുന്നു പോളിങ്. വോട്ടിങ് പൊതുവെ സമാധാനപരമായിരുന്നു. ചുങ്കത്തറ കുറുമ്പലങ്കോട് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായത് മാത്രമാണ് അപവാദം.

കുറുമ്പലങ്കോട് സര്‍ക്കാര്‍ യുപി സ്‌കൂളില്‍ സജീകരിച്ച 127, 128 ,129 ബൂത്തുകളിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. കുറുമ്പലങ്ങോട് മണ്ഡലത്തിന് പുറത്ത് നിന്നുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്നായിരുന്നു യുഡിഎഫ് ആക്ഷേപം. യുഡിഎഫ് പ്രവര്‍ത്തകരുടെ പരാതിയില്‍ രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. മണ്ഡലത്തിന് പുറത്തു നിന്നും എത്തിയ സി.പിഎം പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ കുടുംബം സ്ഥാനാര്‍ത്ഥിയോടുള്ള പ്രതിഷേധം കാരണം വോട്ടെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്നു എന്ന സിപിഎം വിമര്‍ശനത്തെ അസ്ഥാനത്താക്കി കുടുംബം വോട്ടു ചെയ്തു. വൈകിട്ട് മൂന്ന് മണിക്ക് ശേഷമാണ് പ്രകാശിന്റെ ഭാര്യയും മകളും എടക്കരയിലെത്തി വോട്ട് ചെയ്തത്. ഞങ്ങളുടെ പാര്‍ട്ടി യുഡിഎഫാണ്. ഞങ്ങള്‍ മരണം വരെ പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്നാണ് വി വി പ്രകാശിന്റെ ഭാര്യ സ്മിതയുടെയും മകള്‍ നന്ദനയുടെയും പ്രതികരണം.

വോട്ടിങ് മെഷീനുകള്‍ പണിമുടക്കിയതായി പരാതിയില്ല. ആകെ 2.32ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്. 10 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. ജൂണ്‍ 23 തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.