തിരുവനന്തപുരം: തിരുവന്തപുരത്ത് എന്‍ഡിഎ ഭരണം പിടിക്കുമെന്ന വിധത്തില്‍ മുന്നേറ്റം നടക്കുമ്പോള്‍ അതിനിടെയില്‍ ശ്രദ്ധ നേടി കണ്ണമ്മൂലയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ വിജയം. മൂന്നു മുന്നണികളെയും അപരന്മാരെയും തറപറ്റിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനിലെ കണ്ണമ്മൂല വാര്‍ഡില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി പാറ്റൂര്‍ രാധാകൃഷ്ണന്‍ അട്ടിമറി വിജയം നേടുകയായിരുന്നു. 373 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം എന്നാണ് റിപ്പോര്‍ട്ട്. പാറ്റൂര്‍ രാധാകൃഷ്ണന്‍ 1215 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 842 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 702 വോട്ടും ലഭിച്ചപ്പോള്‍ ബിജെപിക്ക് 514 വോട്ടുകള്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.

ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയെങ്കിലും പാറ്റൂര്‍ രാധാകൃഷ്ണന്റെ നാല് അപരന്മാര്‍ക്ക് 65 വോട്ടുകള്‍ മാത്രമാണ് നേടാനായത്. തിരുവനന്തപുരം പ്രസ് ക്ലബിലെ മുന്‍ ഭാരവാഹി കൂടിയാണ് പാറ്റൂര്‍ രാധാകൃഷ്ണന്‍.അതിനിടെ, സംസ്ഥാനമാകെ ഉറ്റുനോക്കിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫ് അട്ടിമറി ജയം നേടി. യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് 397 വോട്ടിനാണ് വിജയിച്ചത്. 1607 വോട്ടാണ് വൈഷ്ണ നേടിയത്.

ഇടതുകോട്ടയായ മുട്ടടയില്‍ വൈഷ്ണ സുരേഷ് സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തിരുന്നു. സിപിഎമ്മും മേയര്‍ ആര്യാ രാജേന്ദ്രനും ഇടപെട്ട് പേര് വെട്ടിയെന്ന ആക്ഷേപം ശക്തമായിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയാണ് വൈഷ്ണ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. തിരുവനന്തപുരത്ത് കാലങ്ങളായി ഇടതിന്റെ കൈവശമുള്ള മുട്ടട സീറ്റ് നഷ്ടപ്പെട്ടതോടെ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ്.

അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎ മുന്നേറുകളാണ്. 27സീറ്റുകളിലാണ് അവര്‍ ലീഡുചെയ്യുന്നത്. 16 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡുചെയ്യുന്നത്. കഴിഞ്ഞതവണത്തെക്കാള്‍ യുഡിഎഫ് നില മെച്ചപ്പെടുത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. 10 സീറ്റുകളിലാണ് യുഡിഎഫ് ലീഡുചെയ്യുന്നത്.