കൊച്ചി: പറവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സതീശനും ഭാര്യ ലക്ഷ്മിപ്രിയയ്ക്കും കൂടി 1.22 കോടിയുടെ നിക്ഷേപമുണ്ടെന്ന് സ്വത്ത് സംബന്ധിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സതീശന്റെ പേരില്‍ ബാങ്ക് നിക്ഷേപവും സ്വര്‍ണവും ഉള്‍പ്പെടെ 53,82,286 രൂപയും ഭാര്യയുടെ പേരില്‍ 68,45,474 രൂപയുടെ നിക്ഷേപവും ഉണ്ട്.

പണമായി പ്രതിപക്ഷ നേതാവിന്റെ കൈവശം 64,000 രൂപ. ഭാര്യയുടെ പക്കല്‍ 9000 രൂപ. സതീശന് 25,000 രൂപയുടെ ബാങ്ക് ഓഹരിയും 35 ഗ്രാം സ്വര്‍ണവുമുണ്ട്. ഭാര്യയുടെ കൈവശം 1,128 ഗ്രാം സ്വര്‍ണവുമുണ്ട്. മകള്‍ ഉണ്ണിമായയുടെ പേരില്‍ 9,61,000 രൂപയുടെ കാറുണ്ട്.

വീടും സ്ഥലങ്ങളുമുള്‍പ്പെടെ 2,42,63,816 രൂപ മൂല്യമുള്ള സ്ഥാവര വസ്തുക്കളുണ്ട്. പറവൂരിലെ 30 സെന്റ് സ്ഥലവും വീടും ജന്മദേശമായ നെട്ടൂരിലെ 33.5 സെന്റ് സ്ഥലവും ഉള്‍പ്പെടെയാണിത്. ഭാര്യയുടെ പേരില്‍ പൈതൃകമായി കിട്ടിയ 1,85,27,520 രൂപ മൂല്യമുള്ള സ്ഥലമുണ്ട്. 24,00635 രൂപയുടെ കടബാധ്യതയുണ്ട്. ഭാര്യയുടെ പേരില്‍ 17,45,00 രൂപയുടെ ബാധ്യതയുണ്ട്. വിവിധ കോടതികളിലായി 18 കേസുകള്‍ സതീശന്റെ പേരില്‍ നിലവിലുണ്ട്.