പാലക്കാട്: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പാലക്കാട് മണ്ഡലത്തില്‍ ഉയര്‍ന്ന 'വോട്ടിന് നോട്ട്' ആരോപണങ്ങളെ ശക്തമായി തള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. തന്നെ വ്യക്തിപരമായി വേട്ടയാടാനുള്ള രാഷ്ട്രീയ തിരക്കഥയുടെ ഭാഗമായാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ശോഭ വ്യക്തമാക്കി. കണ്ണാടി പഞ്ചായത്തില്‍ താന്‍ എത്തിയത് ഒരു കാന്‍സര്‍ രോഗിയെ സന്ദര്‍ശിക്കാനാണ്. മാനുഷിക പരിഗണന വെച്ച് നടത്തിയ സന്ദര്‍ശനത്തെ രാഷ്ട്രീയ വിവാദമാക്കുന്നത് ഖേദകരമാണ്.

വോട്ട് ചോദിക്കുന്നത് രാഷ്ട്രീയവും വികസനവും ഉയര്‍ത്തിക്കാട്ടി മാത്രമായിരിക്കും. അതിന് പണം നല്‍കേണ്ട സാഹചര്യം ബിജെപിക്കില്ല. തന്റെ ഭാഗത്തെ സത്യം തെളിയിക്കുന്നത് വരെ ഈ വിഷയത്തില്‍ നിന്ന് പിന്മാറില്ലെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണവുമായി കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തിയ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥി നേരിട്ട് വിശദീകരണവുമായി എത്തിയത്.

തന്നെ വേട്ടയാടാന്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ തിരക്കഥയാണിതെന്നും ആരോപണങ്ങള്‍ വെറും 'ഉണ്ടയില്ലാ വെടി'യാണെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ തുറന്നടിച്ചു. ഇതിനിടെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ലയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പണം കൈമാറിയിട്ടില്ലെന്ന് വയോധികയും കുടുംബവും മൊഴി നല്‍കിയതോടെ ആരോപണങ്ങളുടെ മുന ഒടിഞ്ഞിരിക്കുകയാണ്.

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍

വയോധികയ്ക്ക് പണം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന, വെള്ള ചുരിദാര്‍ ധരിച്ച സ്ത്രീ തന്റെ കാറില്‍ കയറിയിട്ടില്ലെന്ന് ശോഭ വ്യക്തമാക്കി. ബിജെപി ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ വ്യാജ ദൃശ്യങ്ങളാണിതെന്ന് അവര്‍ ആരോപിച്ചു. വിനേഷ് എന്നയാള്‍ ഓടിച്ചിരുന്ന കാറില്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുടര്‍ന്നു. സഭ്യമല്ലാത്ത രീതിയില്‍ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് താന്‍ ചെയ്തത്. ഒരു സ്ത്രീ എന്ന നിലയില്‍ ഇത്തരം അതിക്രമങ്ങള്‍ കണ്ടുനില്‍ക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും ശോഭ പറഞ്ഞു.

കണ്ണാടിയില്‍ എത്തിയത് വോട്ടുപിടിക്കാനല്ല, മറിച്ച് അവിടെയുള്ള ഒരു ക്യാന്‍സര്‍ രോഗിയെ സന്ദര്‍ശിക്കാനാണെന്ന് അവര്‍ ആവര്‍ത്തിച്ചു.

ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍

പരാതി ഉയര്‍ന്ന ഉടന്‍ തന്നെ കണ്ണാടിയിലെ വയോധികയുടെ വീട്ടിലെത്തിയ ഫ്‌ലയിംഗ് സ്‌ക്വാഡിനും സ്‌പെഷ്യല്‍ ബ്രാഞ്ചിനും ലഭിച്ചത് നിര്‍ണ്ണായക മൊഴിയാണ്. ബിജെപി പ്രവര്‍ത്തകര്‍ ആരും തങ്ങള്‍ക്ക് പണം നല്‍കിയിട്ടില്ലെന്നും, ദൃശ്യങ്ങളില്‍ കണ്ട പണം തങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നതാണെന്നും കുടുംബം വ്യക്തമാക്കി.

ശോഭാ സുരേന്ദ്രനെതിരെ വോട്ടിനായി പണവും സാരിയും വിതരണം ചെയ്തു എന്നാരോപിച്ച് കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തിയതോടെ മണ്ഡലം വിവാദക്കയത്തിലായി. പിരിയാരി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി സാരി വിതരണം ചെയ്തു എന്നാണ് പുതിയ ആരോപണം. കൊട്ടിക്കലാശത്തില്‍ സ്ത്രീകള്‍ ഒരേ നിറത്തിലുള്ള സാരി ധരിച്ചെത്തിയത് ഇതിന് തെളിവാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.