ലണ്ടന്‍: ബ്രിട്ടന്റെ ഭാവിയെ ആശങ്കയിലാഴ്ത്തും വിധം യഹൂദവിരോധം സ്‌കൂള്‍ കുട്ടികളില്‍ കൂടി കത്തിപ്പടരുകയാണ്. പുതിയ തലമുറയിലേക്ക് കൂടി മതാന്ധത പകര്‍ന്നപ്പോള്‍ ജൂതന്മാര്‍ തുലയട്ടെ, പാലസ്തീനെ സ്വതന്ത്രമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ബ്രിട്ടീഷ് സ്‌കൂളുകളിലും ഉയരാന്‍ തുടങ്ങിയിരിക്കുന്‍. അധ്യാപകര്‍ ഇതിനെതിരെ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടാകുന്നില്ല എന്നതാണ് വാസ്തവര്‍. 51 ശതമാനത്തോളം യഹൂദ വംശജരായ അധ്യാപകര്‍ 2023 മെയ് മുതല്‍ പല വിധത്തിലുള്ള യഹൂദ വിരുദ്ധത അനുഭവിക്കുന്നുണ്ടെന്നാണ് നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് സ്‌കൂള്‍ മാസ്റ്റേഴ്സ് യൂണിയനോഫ് വിമന്‍ ടീച്ചേഴ്സ് പറയുന്നത്.

3 ലക്ഷത്തോളം സംഘടനാംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നത് 44 ശതമാനത്തോളം പേര്‍ അവരുടെ സ്‌കൂളുകളില്‍ സ്വസ്തിക ചിഹ്നം വരച്ചിരിക്കുന്നത് കണ്ടു എന്നാണ്. 39 ശതമാനം പേര്‍ നാസിസവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടതായും വന്നിട്ടുണ്ട്. ഒരു അധ്യാപിക പറഞ്ഞത്, വിദ്യാര്‍ത്ഥികള്‍ ഒന്നിലധികം തവണ അവരുടെ നേരെ 'പാലസ്തീന്‍ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നാണ്. ചിലര്‍ യഹൂദര്‍ തുലയട്ടെ എന്ന മുദ്രവാക്യവും വിളിക്കാറുണ്ടത്രെ. പലപ്പോഴും തങ്ങളെ ഇസ്രയേല്‍ പൗരന്മാരായിട്ടാണ്, ബ്രിട്ടീഷുകാരായിട്ടല്ല കാണുന്നതെന്നും അവര്‍ പറയുന്നു.

ഇത്തരത്തിലുള്ള സ്വീകാര്യമല്ലാത്ത പ്രവണതകള്‍ തടയുവാനും, സ്‌കൂളുകളിലെ വംശീയ വിവേചനം ഇല്ലാതെയാക്കുവാനും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് യൂണിയന്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്സണിനോട് അപേക്ഷിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ വരുന്ന തെറ്റായ പ്രചാരണങ്ങളാണ് ഇത്തരത്തിലുള്ള യഹൂദ വിരുദ്ധതയ്ക്ക് പലപ്പോഴും കാരണമാകുന്നത് എന്ന് യൂണിയന്‍ ആക്റ്റിംഗ് സെക്രട്ടറി മാറ്റ് റാക്ക് പറഞ്ഞു. തീവ്ര വലതുപക്ഷത്തിന്റെ കടുത്ത നിലപാടുകളൂം, യഹൂദരെ ഒരു പ്രത്യേക തരത്തില്‍ മുദ്രകുത്തി പ്രചാരണം നടത്തുന്നതും യഹൂദ വിരോധത്തിന്റെ എരിതീയില്‍ എണ്ണയൊഴിച്ചു കൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഓപ്പറയ്ക്കിടയില്‍ പാലസ്തീന്‍ പതാകയുയര്‍ത്തിയത് സംഘര്‍ഷത്തിന് കാരണമായി

അതിനിടയില്‍ ശനിയാഴ്ച റോയല്‍ ഓപ്പറ ഹൗസില്‍ നടന്ന ഒരു ഓപ്പറയ്ക്കിടയില്‍ അതിലെ ഒരു കഥാപാത്രം സ്റ്റേജില്‍ പാലസ്തീന്‍ പതാക ഉയര്‍ത്തിയത് ചെറിയ രീതിയിലുള്ള സംഘര്‍ഷത്തിന് വഴി തെളിച്ചു. പതാക ഉയര്‍ത്തിയ നടനും, അത് പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്ന ഓപ്പറ ഹൗസ് ജീവനക്കാരനും തമ്മിലുള്ള പിടിവലിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പടരുന്നുണ്ട്. ജീവനക്കാരനെ തള്ളിമാറ്റി പതാകയില്‍ പിടിയുറപ്പിച്ച നടന്‍ അത് കാണികള്‍ക്ക് മുന്‍പില്‍ വീശി കാണിക്കുകയും ചെയ്തു. അപ്പോള്‍ സ്റ്റേജിലുണ്ടായിരുന്ന മറ്റ് നടീനടന്മാര്‍ കാണികള്‍ക്ക് മുന്‍പില്‍ തലകുനിച്ച് ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു.

കവന്റ് ഗാര്‍ഡനിലെ സദസ്സില്‍ ഉണ്ടായിരുന്ന കാണികളെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു അത്. സ്വയം പ്രഖ്യാപിത ക്യൂര്‍ നര്‍ത്തകനും, നൃത്ത സംവിധായകനും ഡി ജെയുമായ ഡാനിയല്‍ പെറി എന്ന വ്യക്തിയാണ് പതാക ഉയര്‍ത്തിപ്പിടിച്ച നടന്‍ എന്ന് ദി ടെലെഗ്രാഫ് റിപ്പോര്‍ട് ചെയ്യുന്നു. കലയില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെതിരെ ഓപ്പറ പ്രേമികള്‍ സമൂഹമാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിക്കുന്നുണ്ട്.

പാലസ്തീന്‍ ഭീകരരെ രക്തസാക്ഷികളാക്കുന്ന ഡോക്യുമെന്ററിക്കെതിരെ കനത്ത ജനരോഷം

തികച്ചും പക്ഷപാതപരമെന്ന് പറഞ്ഞ ബി ബി സി പ്രക്ഷേപണാവകാശം നിഷേധിച്ച, ഗാസയെ കുറിച്ചുള്ള ഡോക്യുമെന്ററി നിര്‍മ്മിച്ച വ്യക്തിക്കെതിരെ കടുത്ത ജനരോഷം ഉയരുന്നു. ബി ബി സി നിരാകരിച്ചതിനു പിന്നാലെ ചാനല്‍ 4 ല്‍ സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിയില്‍ ഏഴ് ഇസ്രയേലി പൗരന്മാരെ അതിനീചമായി കൊന്നുതള്ളിയ ഒരു ഭീകരനെ രക്തസാക്ഷി എന്നാണ് വിശേഷിപ്പിക്കുന്നത്. ഗാസ: ഡോക്ടേഴ്സ് അണ്ടര്‍ അറ്റാക്ക് എന്ന ഡോക്യുമെന്ററി യഥാര്‍ത്ഥത്തില്‍ ഒരു വര്‍ഷത്തിന് മുന്‍പ് ബി ബി സി കമ്മീഷന്‍ ചെയ്തതായിരുന്നു.

പിന്നീട്, യാഥാര്‍ത്ഥ്യം വെളിപ്പെടുത്താതെ ഒരു ഹമാസ് മന്ത്രിയുടെ മകനെ കേന്ദ്രീകരിച്ച് നടത്തിയ ഗാസ: ഹൗ ടു സര്‍വൈവ് അ വാര്‍ സോണ്‍ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പുറകെ ഡോക്ടേഴ്സ് അണ്ടര്‍ അറ്റാക്കിന്റെ നിര്‍മ്മാണം ബി ബി സി താത്ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. എന്നാല്‍, ബേസ്‌മെന്റ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈഡോക്യുമെന്ററി, കര്‍ശനമായ വസ്തുതാ പരിശോധനകള്‍ക്ക് ശേഷം എന്ന് അവകാശപ്പെട്ടുകൊണ്ട് ജൂലായ്2 ന് ചാനല്‍ 4 ല്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.

ഡോക്യുമെന്ററി തീര്‍ത്തും നിഷ്പക്ഷമാണെന്നാണ് ചാനല്‍ 4 അവകാശപ്പെട്ടത്. എന്നാല്‍, ഇതിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഒസാമ അല്‍ ആഷി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചില പോസ്റ്റുകളാണ് ഇപ്പോള്‍ ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. 2023 ജനുവരി 27 ന് നെവെ യാകോവില്‍ വെടിവെപ്പു നടത്തിയ ഖാരി അല്‍ഖാമിനെ ഈ പോസ്റ്റില്‍ ഒരു രക്തസാക്ഷിയായാണ് അവതരിപ്പിച്ചിരിക്കുന്നത്. 14 വയസ്സുള്ള ഒരു കുട്ടിയുള്‍പ്പടെ ഏഴുപേരായിരുന്നു ആ വെടിവെയ്പ്പില്‍ മരണമടഞ്ഞത്. ഹോളോകോസ്റ്റ് സ്മരണ ദിവസം ജൂതപ്പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയവര്‍ക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് അക്രമിയെ വെടിവെച്ചു കൊല്ലുകയായിരുന്നു.

മാത്രമല്ല, 2023 ഒക്ടോബര്‍ 7ന് ഇസ്രയേലിലേക്ക് പറന്നിറങ്ങുന്ന ഹമാസ് ഭീകരരെ കാണിച്ചിട്ട്, അത് പ്രതിരോധത്തിന്റെ ഭാഗമാണെന്നും ആഷി തന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നു. മൂന്ന് ഇസ്രയേലികളെ കൊന്ന മറ്റൊരു ഭീകരനെ ഇയാള്‍ മുറിവേറ്റ നായകന്‍ എന്ന് ബഹുമാനപൂര്‍വ്വം പരാമര്‍ശിച്ചതായും ആരോപണമുണ്ട്. പിന്നീട് കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ പല പോസ്റ്റുകളും നീക്കം ചെയ്തിരുന്നു.