ന്യൂഡല്‍ഹി: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ശക്തി പ്രാപിക്കുന്ന ഈ സമയത്ത് ഇന്ത്യക്ക് ഇതിലൂടെ നിരവധി നേട്ടങ്ങള്‍ കൈവരിയ്ക്കാം എന്ന നിലപാടുമായി സാമ്പത്തിക മേഖലയിലെ വിദഗ്ധര്‍. വ്യാപാര മേഖലയിലെ ചൈനയുടെ തിരിച്ചടി പരമാവധി മുതലെടുക്കാന്‍ സാധിക്കുന്ന രാജ്യം ഇന്ത്യയാണ് എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയുടെ വര്‍ദ്ധിച്ചു വരുന്ന ശക്തിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യക്ക് നേട്ടം കൊയ്യാം എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

ട്രംപിന്റെ ആഗോള താരിഫുകളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വാണിജ്യ മേഖലക്ക് വലിയ തോതിലുള്ള തിരിച്ചടി ഉണ്ടായിട്ടില്ല എന്ന മാത്രമല്ല വളരെ പോസിറ്റീവായ ഒരു തലത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്ന കാര്യവും അവര്‍ വ്യക്തമാക്കുന്നു. പ്രതികാര നടപടികളുടെ ഭാഗമായി അമേരിക്കന്‍ സര്‍ക്കാര്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് 245 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്. നേരത്തേ ചൈനയില്‍ നിന്ന്ു ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അമേരിക്ക 145 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ സമയത്ത് ചൈന ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങിയിരുന്നു.

അമേരിക്കയിലെ ബോയിങ്ങ് കമ്പനിയില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങരുതെന്ന് ചൈനീസ് സര്‍ക്കാര്‍ രാജ്യത്തെ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ അമേരിക്കയിലേ്ക്ക കയറ്റുമതി നടത്താന്‍ ഏറ്റവും മികച്ച മികച്ച അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. ആഗോളതലത്തി്ല്‍ ട്രംപിന്റെ നിലപാടുകള്‍ വ്യാപാര മേഖലക്ക് തിരി്ച്ചടിയായി എങ്കിലും അത് ഇന്ത്യക്ക് ദോഷം ചെയ്യില്ല ഗുണമേ വരുത്തൂ എന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ വിപണി വളരെ അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് സാമ്പത്തിക മേഖലയിലെ പ്രമുഖനായ വിനോദ് നായര്‍ അഭിപ്രായപ്പെടുന്നത്.

യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് അകന്നു പോകുകയാണ്. ചൈനയാകട്ടെ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളോടാണ് കൂടുതല്‍ സൗഹൃദം കാട്ടുന്നതും. ഈ സന്ദര്‍ഭത്തില്‍ അമേരിക്കക്ക്് വ്യാപാര മേഖലയില്‍ ഒരുമിച്ച് പോകാന്‍ പറ്റിയ രാജ്യം ഇന്ത്യ തന്നെയാണ് എന്നാണ് കരുതപ്പെടുന്നത്. പുതിയ താരിഫുകളില്‍ ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക 90 ദിവസത്തേക്ക് ഇളവ് അനുവദിച്ചിരുന്നു. ഇന്ത്യ, വിയറ്റ്നാം, ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായി കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിക്കാനാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

വസ്ത്രങ്ങള്‍, വസ്ത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനുബന്ധ ഉപകരണങ്ങള്‍, രാസവസ്തുക്കള്‍, പ്ലാസ്റ്റിക്, റബ്ബര്‍ എന്നിവയുള്‍പ്പെടെ കുറഞ്ഞത് 10 മേഖലകളില്‍ എങ്കിലും ഇന്ത്യക്ക് അമേരിക്കയുമായി മികച്ച വ്യാപാര ബന്ധം പുലര്‍ത്താന്‍ കഴിയും എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇലക്ട്രോണിക്സ് മേഖലയില്‍ അമേരിക്ക ചൈനയില്‍ നിന്ന്ാണ് 50 ശതമാനത്തോളം സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ഇത് നിലയ്ക്കുന്നതും ഇന്ത്യക്ക് ഗുണം ചെയ്യും.

അതേ സമയം വിദഗ്ധ തൊഴിലാളികളുടെ അഭാവവും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളും ചുവപ്പുനാടയും ഇന്ത്യക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നാണ് അമേരി്ക്കന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എങ്കിലും ഇവയൊക്കെ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ താരിഫ് യുദ്ധത്തിലെ ഏറ്റവും വലിയ വിജയിയായി മാറാന്‍ ഇന്ത്യക്ക് കഴിയും എന്ന് തന്നെയാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്.