വാഷിങ്ടണ്‍: അപകടകരമായ ഫംഗസ് അമേരിക്കയിലേക്ക് കടത്തിയ സംഭവത്തില്‍ മുന്നറിയിപ്പ്. യുഎസ്സിനെതിരായ യുദ്ധത്തിന് തുല്യമാണ് ഇതെന്നാണ് അഭിഭാഷകനും പൊളിറ്റിക്കല്‍ അനലിസ്റ്റുമായ ഗോര്‍ഡന്‍ ജി. ചാങ് പ്രതികരിച്ചത്. ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് യു.എസ് നീങ്ങണം. ഇക്കാര്യത്തില്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ കോവിഡിനേക്കാള്‍ മാരകമായത് സംഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

2020ല്‍ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലേക്കും ചൈനയില്‍ നിന്ന് വിത്തുകള്‍ എത്തിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എസ് ആവശ്യപ്പെടാതെയാണ് ഇവ എത്തിയത്. പടര്‍ന്നു പിടിക്കുന്നതും അപകടകരവുമായ സസ്യങ്ങളെ നട്ടുപിടിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നിലെന്ന് താന്‍ കരുതുന്നു. ഈ വര്‍ഷവും ഒരു ചൈനീസ് ഓണ്‍ലൈന്‍ റീട്ടെയിലറില്‍നിന്ന് യു.എസ്സിലേക്ക് വിത്തുകളെത്തി.

ഇത് തടയാനുള്ള ഏക മാര്‍ഗം ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്നതാണ്. ഈ നയം തീവ്രമാണെന്ന് ആളുകള്‍ കരുതുമെന്ന് തനിക്കറിയാം. എന്നാല്‍, അവസാനം യു.എസ്സിന് തന്നെ ഇത് തിരിച്ചടിയാകും. ഒരുപക്ഷേ കോവിഡിനേക്കാള്‍ മാരകമായത് എന്തോ രാജ്യത്തെ ബാധിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ക്ക് മുമ്പാണ് അപകടകരമായ ഫംഗസ് അമേരിക്കയിലേക്ക് കടത്തിയതിന് ചൈനക്കാരായ രണ്ട് ഗവേഷകര്‍ അറസ്റ്റിലായത്. ചൈനയിലെ സര്‍വകലാശാലയില്‍ ഗവേഷകനായ സുയോങ് ലിയു(34) ഇയാളുടെ പെണ്‍സുഹൃത്തും യുഎസിലെ മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകയുമായ യുങ് കിങ് ജിയാന്‍(33) എന്നിവരാണ് പിടിയിലായത്.

കാര്‍ഷികവിളകള്‍ക്ക് വന്‍ നാശം വിതയ്ക്കുന്ന അപകടകരമായ ഫംഗസാണ് ഗവേഷണ ആവശ്യങ്ങള്‍ക്കായി ഇരുവരും അമേരിക്കയിലേക്ക് കടത്തിയതെന്ന് എഫ്ബിഐ വ്യക്തമാക്കിയിരുന്നു. ഫുസാറിയം ഗ്രാമിനിയേറം എന്ന പേരിലറിയപ്പെടുന്ന ഫംഗസാണ് വിമാനമാര്‍ഗം യുഎസിലേക്കെത്തിച്ചത്. കാര്‍ഷികവിളകള്‍ക്ക് നാശം വിതയ്ക്കുന്ന ഈ ഫംഗസിനെ കാര്‍ഷികതീവ്രവാദത്തിന് ഉപയോഗിക്കുന്ന ആയുധമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

യുഎസിലെ കാര്‍ഷിക മേഖലയില്‍ വന്‍ദുരന്തം സൃഷ്ടിച്ചേക്കാവുന്ന ജൈവ പകര്‍ച്ച രോഗാണുക്കളെ കടത്താന്‍ ശ്രമിച്ച രണ്ട് ചൈനീസ് പൗരന്മാരെ പിടികൂടിയതോടെ ഈ വിഷയം ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യയും ആഗ്രോ ടെററിസത്തില്‍ നിന്ന് മുക്തമല്ല. അതിര്‍ത്തി പങ്കിടുന്ന ചൈനയുടെയും പാക്കിസ്ഥാന്റെയും കുത്തിത്തിരിപ്പുകള്‍ കാരണം മുഖ്യ കാര്‍ഷിക സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവ ഭീഷണി നേരിടുന്നുണ്ട്.

അമേരിക്കയില്‍ സംഭവിച്ചത്

രണ്ട് ചൈനീസ് പൗരന്മാര്‍, ഒരു ശാസ്ത്രജ്ഞനും അയാളുടെ പെണ്‍സുഹൃത്തും കൂടി യുഎസിലെ കൃഷിയിടങ്ങളില്‍ നാശം വിതയ്ക്കാന്‍ പാകത്തിനുള്ള അപകടകാരിയായ ഫംഗസ് കടത്തിയതിനാണ് പിടിക്കപ്പെട്ടത്. ഇതില്‍ യുവതി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണെന്ന് റിപ്പോര്‍ട്ടുണ്ട്.

ഗുരുതരമായ ദേശീയ സുരക്ഷാ പ്രശ്നമായാണ് ട്രംപ് ഭരണകൂടം ഈ ഫംഗസ് കടത്തലിനെ കാണുന്നത്. സുന്‍യോങ് യിയു എന്ന ചൈനീസ് ഗവേഷകനാണ് ഫംഗസ് കടത്താന്‍ ശ്രമിച്ചത്. തന്റെ കൂട്ടുകാരി യുന്‍ക്വിങ് ജിയാന്‍ ജോലി ചെയ്യുന്ന മിഷിഗണ്‍ ലബോറട്ടറിയില്‍ ഗവേഷണം നടത്താന്‍ വേണ്ടിയാണ് ഫംഗസ് കടത്തിയതെന്നാണ് സുങ് യോങ് ലിയുവിന്റെ ന്യായീകരണം. യുന്‍ക്വിങ് ജിയാന് പാതജനെ കുറിച്ചുള്ള ഗവേഷണത്തിന് ചൈനീസ് സര്‍ക്കാരിന്റെ ഫണ്ട് കിട്ടുന്നുണ്ടെന്ന് യുഎസ് അധികൃതര്‍ ആരോപിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയതു.

'ഫ്യുസേറിയം ഗ്രമിനീറം' എന്ന ഫംഗസാണ് ചൈനീസ് ഗവേഷകന്‍ കടത്താന്‍ ശ്രമിച്ചത്. ഈ ഫംഗസിനെ ശക്തിയേറിയ ആഗ്രോ ടെററിസം ആയുധമായാണ് അമേരിക്ക ക്ലാസിഫൈ ചെയ്തരിക്കുന്നത്. ഗോതമ്പ്, ബാര്‍ളി, ചോളം, അരി എന്നീ വിളകളെ തുടച്ചുനീക്കുന്നതിനൊപ്പം മനുഷ്യരില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കും. കരള്‍ തകരാറിനും പ്രത്യുത്പാദന അവയവങ്ങളുടെ തകരാറിനും ഇത് കാരണമാകാം. ഓരോ വര്‍ഷവും, ലോകത്തെമ്പാടും ബില്യണ്‍ കണക്കിന് ഡോളര്‍ നഷ്ടം വരുത്തുന്നതിന് പിന്നിലും ഈ ഫംഗസാണെന്ന് യുഎസ് ജസ്റ്റിസ് വകുപ്പ് വ്യക്തമാക്കി.

കാമുകിയെ കാണാന്‍ വന്നപ്പോള്‍ ഫംഗസും കടത്തി

ചൈനീസ് ഗവേഷകനായ സുങ് യോങ് ലിയു(34) തന്റെ പെണ്‍സുഹൃത്തായ യുന്‍ക്വിങ് ജിയാനെ(33) കാണാന്‍ 2024 ജൂലൈയില്‍ യുഎസില്‍ എത്തിയപ്പോഴാണ് ഫംഗസ് കടത്തിയത്. പെണ്‍സുഹൃത്ത് ജോലി ചെയ്യുന്ന മിഷിഗണ്‍ സര്‍വകലാശാല ലാബില്‍ ഗവേഷണം നടത്താന്‍ വേണ്ടിയാണ് പാതജന്‍ കടത്തിയതെന്ന് ലിയു സമ്മതിച്ചു. ഇരുവരും തമ്മിലുള്ള ഇലക്ട്രോണിക് ആശയവിനിമയത്തില്‍ നിന്ന് ഇക്കാര്യം സ്ഥിരീകരിച്ചു. ഗൂഢാലോചന, അനധികൃത കടത്ത്, വിസ തട്ടിപ്പ്, തെറ്റായ സത്യവാങ്മൂലം നല്‍കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള യുന്‍ക്വിങ് ജിയാന്റെ ബന്ധവും ഇരുവര്‍ക്കും വിനയായി. പൊതുസുരക്ഷയ്്ക്ക് വലിയ ഭീഷണിയാണ് ഇരുവരുടെയും പ്രവൃത്തിയെന്ന് എഫ്ബിഐ പറയുന്നു. അരേിക്കന്‍ സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറി യുഎസിലെ ഭക്ഷ്യവിതരണ ശൃംഖലയെ താറുമാറാക്കാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന സംഭവമാണിതെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു.

മനുഷ്യരും, മൃഗങ്ങളും, ചെടികളും അടക്കമുള്ള ജീവജാലങ്ങള്‍ക്ക് രോഗമോ ഹാനിയോ ഉണ്ടാക്കാന്‍ കഴിയുന്ന സൂക്ഷ്മ ജീവികളാണ് ബയോളജിക്കല്‍ പാതജനുകള്‍. ഗോതമ്പ്, ബാര്‍ളി, ചോളം, അരി എന്നീ വിളകളെ ബാധിക്കുന്ന അപകടകരകാരിയായ ഫംഗസാണ് ഫ്യുസേറിയം ഗ്രമിനീറം. ഫ്യുസേറിയം ഹെഡ് ബ്ലൈറ്റ് അഥവാ സ്‌കാബ് എന്ന രോഗമാണ് ഈ ഫംഗസ് ഉണ്ടാക്കുന്നത്. വിളകളുടെ ഗുണനിലവാരത്തെയും വിളവിനെയും സാരമായി തകരാറിലാക്കും.

ഈ ഫംഗസ് വിഷവസ്തുക്കളായ ഡിയോക്സിനിവാലെനോള്‍, സെറാലെനോണ്‍ എന്നിവ ഉത്പാദിപ്പിക്കും. ഇവ വിളകള്‍ക്ക് ദോഷമാണ്. വിളകളെയും ഭക്ഷ്യവിതരണത്തെയും താറുമാറാക്കുന്നത് കൊണ്ട് തന്നെ കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കും വലിയ ഭീഷണിയായാണ് 'ഫ്യുസേറിയം ഗ്രമിനീറത്തെ കണക്കാക്കുന്നത്.

എന്താണ് അഗ്രോ ടെററിസം?

കൃഷിക്ക് വ്യാപക നാശനഷ്ടം ഉണ്ടാക്കാനായി മനപൂര്‍വം രോഗകാരികളായ അണുക്കളെയും ഫംഗസുകളെയും സൃഷ്ടിച്ചുവിടുന്ന ഭീകരപ്രവര്‍ത്തനമാണിത്. വിളകള്‍, കന്നുകാലികള്‍, ഭക്ഷ്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവയെ ലക്ഷ്യം വയ്്ക്കുന്ന ജൈവ ഭീകരതയാണിത്. പാതജനുകള്‍ പടര്‍ന്നാല്‍ ഭക്ഷ്യക്ഷാമത്തിന് പുറമേ വലിയ തോതിലുള്ള സാമ്പത്തിക നഷ്ടവും ഉണ്ടാകും. 1984 ല്‍ ഓറിഗണിലെ ഒരു മത കള്‍ട്ട് പ്രസ്ഥാനം പ്രാദേശിക തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ട് സാലഡ് ബാറുകളില്‍ സാല്‍മോണല്ല ബാക്ടീരിയ കടത്തി വിട്ട് വിഷലിപ്തമാക്കിയത് ആഗ്രോ ടെററിസത്തിന്റെ ഉദാഹരണമാണ്. അന്ന് 750 ഓളം പേര്‍ ആശുപത്രിയിലായിരുന്നു.