മാലി: ഇന്ത്യയെ ചൊറിഞ്ഞ് എട്ടിന്റെ പണി വാങ്ങിയ മാലദ്വീപ് വീണ്ടും ചുവടുമാറ്റി ചങ്ങാത്ത വഴിയില്‍. ഇന്ത്യാ വിരുദ്ധ പ്രചരണം നടത്തി അധികാരത്തിലെത്തിയ മുഹമ്മദ് മുയിസു തുടക്കത്തില്‍ കാണിച്ച ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ പതിയെ മാറ്റുകയാണ്. ഇന്ത്യയെ ചൊറിഞ്ഞതിന് വിനോദ സഞ്ചാര രംഗത്ത് വന്‍ തിരിച്ചടിയാണ് മാലദ്വീപിന് ലഭിച്ചത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനും വന്‍ തിരിച്ചടിയാിയരുന്നു.

മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് മുതല്‍ അനുരഞ്ജന വഴികളിലാണ് മാലദ്വീപ്. ഇന്ത്യയെ വെറുപ്പിക്കാതെ മുന്നോട്ടു പോകാനാണ് അവര്‍ ശ്രമിച്ചത്. മാലദ്വീപിന്റെ കടം തിരിച്ചടവ് ലഘൂകരിച്ചതിനും സാമ്പത്തിക പിന്തുണയ്ക്കും ഇന്ത്യയ്ക്കും ചൈനയ്ക്കും നന്ദി അറിയിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപിന്റെ സ്വാതന്ത്ര്യദിന ചടങ്ങിലാണ് മുയിസുവിന്റെ പ്രഖ്യാപനം. ഇന്ത്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്രവ്യാപാര കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

കടക്കെണിയുമായി ബന്ധപ്പെട്ട് അപകടസാധ്യത നേരിടേണ്ടിവരുമെന്ന് മാലദ്വീപിനു രാജ്യാന്തര നാണയ നിധി മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ഇന്ത്യയുമായി മുയിസു സര്‍ക്കാര്‍ അനുരഞ്ജന നയം സ്വീകരിച്ചത്. കഴിഞ്ഞകൊല്ലം അവസാനത്തോടെ 40.9 കോടി ഡോളറിന്റെ(3424.04 കോടി രൂപ) കടബാധ്യതയാണ് ഇന്ത്യയുമായി മാലദ്വീപിന് ഉണ്ടായിരുന്നത്. ഈ വായ്പ്പയില്‍ ഇളവു വേണമെന്ന ആവശ്യം മാലി ഉയര്‍ത്തിയിരുന്നു. ഇതില്‍ ഇളവ് ഇക്കാര്യം ഇന്ത്യ ഇളവു ചെയ്തു നല്‍കിയെന്നാണ് മുയിസു സൂചിപ്പിക്കുന്നത്.

ഇന്ത്യയില്‍നിന്നുള്ള സാമ്പത്തികസഹായം അനിവാര്യമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചെറുദ്വീപുരാജ്യമായ മാലദ്വീപിന്. മുന്‍പ്രസിഡന്റായിരുന്ന ഇബ്രാഹിം സോലിഹിന്റെ കാലത്ത് എക്‌സിം ബാങ്കില്‍നിന്ന് 14 ലക്ഷം ഡോളറിന്റെ വായ്പയാണ് മാലദ്വീപ് സ്വീകരിച്ചത്. നേരത്തേ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഇടക്കുവച്ച് മോശമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുയിസു പങ്കെടുത്തതോടെ മഞ്ഞുരുകി.

ഇന്ത്യാവിരുദ്ധ പ്രചാരണം ശക്തിപ്പെടുത്തിയാണു മുയിസു അധികാരത്തിലെത്തിയത്. ഇന്ത്യന്‍ സേനയെ ദ്വീപില്‍നിന്ന് ഒഴിപ്പിക്കുമെന്ന് അധികാരത്തില്‍ എത്തിയതിനു പിന്നാലെ മുയിസു പ്രഖ്യാപിച്ചു. ഈ വര്‍ഷം മേയിലാണ് ഇന്ത്യന്‍ സൈനികര്‍ മാലദ്വീപില്‍നിന്ന് പൂര്‍ണമായും പിന്‍വാങ്ങിയത്.

മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ചിത്രങ്ങളെച്ചൊല്ലി മാലദ്വീപിലെ മന്ത്രിമാര്‍ ഇന്ത്യയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചത്. സംഭവത്തില്‍ മാലദ്വീപ് പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പരാമര്‍ശം നടത്തിയ സഹമന്ത്രിമാരെ പിന്നീട് മുയിസു സസ്പെന്‍ഡ് ചെയ്തു. നയതന്ത്ര ബന്ധം മോശമായതിന് പിന്നാലെ മാലദ്വീപ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ട്. ഈ വര്‍ഷം ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ ഏതാണ്ട് 33 ശതമാനത്തിന്റെ കുറവുണ്ടായതായാണ് മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ കണക്ക്.

മാലി ടൂറിസം മന്ത്രി ഇന്ത്യയിലേക്ക്

ഇന്ത്യക്കാര്‍ മാലി ദ്വീപിനെ കൈയൊഴിഞ്ഞതോടെ മാലി ടൂറിസത്തിന് അത് വലിയ തിരിച്ചടായിയരുന്നു. ഇപ്പോഴിത ടൂറിസം മന്ത്രി സഞ്ചാരികളെ പിടിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയിലേക്ക് എത്തുകയാണ്. മാലിദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍ 'വെല്‍ക്കം ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ടൂറിസം റോഡ് ഷോകളുടെ പരമ്പരയ്ക്ക് തുടക്കമിടാനാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.

മൂന്ന് പ്രധാന നഗരങ്ങളിലെ പരിപാടികളിലൂടെ ഇന്ത്യന്‍ സഞ്ചാരികളുടെ പ്രധാന അവധിക്കാല കേന്ദ്രമെന്ന മാലിദ്വീപിന്റെ പദവി ഉറപ്പിക്കുക എന്നതാണ് ഈ കാമ്പെയ്‌ന്റെ ലക്ഷ്യം. ഈ തന്ത്രപ്രധാനമായ കാമ്പെയ്ന്‍ മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള ടൂറിസം ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. ദ്വീപസമൂഹത്തിന്റെ രാജ്യത്തിന്റെ ആകര്‍ഷണങ്ങള്‍ സാധ്യതയുള്ള ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഈ വര്‍ഷം മെയ് മാസത്തില്‍, ടൂറിസത്തെ ആശ്രയിക്കുന്ന രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്ക് സംഭാവന നല്‍കാന്‍ ദ്വീപ് രാഷ്ട്രത്തിന്റെ ടൂറിസം മന്ത്രി ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

'ദയവായി മാലിദ്വീപ് ടൂറിസത്തിന്റെ ഭാഗമാകൂ. നമ്മുടെ സമ്പദ്വ്യവസ്ഥ ടൂറിസത്തെ ആശ്രയിച്ചിരിക്കുന്നു,' മാലിദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍ ഇന്ത്യന്‍ ടൂറിസ്റ്റുകളോട് അഭ്യര്‍ത്ഥിച്ചു. 2023-ല്‍ മാലിദ്വീപില്‍ ഏറ്റവും കൂടുതല്‍ വിദേശ സന്ദര്‍ശകരെത്തിയത് ഇന്ത്യന്‍ വിനോദസഞ്ചാരികളാണ്, ചൈന മൂന്നാം സ്ഥാനത്താണ്. 2024 ജനുവരിയില്‍ 15,006 ഇന്ത്യക്കാര്‍ ദ്വീപ് രാഷ്ട്രം സന്ദര്‍ശിച്ചതായി സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു. ഫെബ്രുവരിയില്‍ 11,252 ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് ദ്വീപ് രാഷ്ട്രം സന്ദര്‍ശിച്ചത്, കഴിഞ്ഞ വര്‍ഷം ഇതേ മാസം 24,632 വിനോദസഞ്ചാരികള്‍ എത്തിയിരുന്നു.

നേരത്തെ ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മാലദ്വീപിലേക്ക് ക്ഷണം ലഭിച്ചിരുന്നു. ടീമിന്റെ വിജയാഘോഷത്തിന് ആതിഥ്യമരുളാന്‍ താല്‍പര്യമറിയിച്ച് മാലദ്വീപ് ടൂറിസം അസോസിയേഷനും മാര്‍ക്കറ്റിങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് കോര്‍പറേഷനും രംഗത്തെത്തി. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സാംസ്‌കാരികവും കായികവുമായ സുദീര്‍ഘ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമായിരുന്നു ഈ ക്ഷണം.

ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് മാലദ്വീപ്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ പലരും അവധിയാഘോഷത്തിനായി മാലദ്വീപ് തിരഞ്ഞെടുക്കാറുമുണ്ട്. ഈ സാഹചര്യത്തിലാണ് അവധി ആഘോഷത്തിനായി ഇന്ത്യന്‍ ടീമിനെ ക്ഷണിക്കാന്‍ മാലദ്വീപ് അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍, ബിസിസിഐ ക്ഷണം സ്വീകരിച്ചിരുന്നില്ല.

മുയിസുവിന്റെ കടുത്ത ഇന്ത്യാവിരുദ്ധനിലപാടുകളുടെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞത്. മാലദ്വീപിലുള്ള ഇന്ത്യന്‍സൈനികരെ പൂര്‍ണമായും പിന്‍വലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാലദ്വീപിലെ മൂന്നുമന്ത്രിമാര്‍ അധിക്ഷേപംചൊരിഞ്ഞതും ബന്ധം വഷളാക്കി. പരമ്പരാഗതമായി മാലദ്വീപ് ഭരണാധികാരികള്‍ സ്വീകരിച്ചതുപോലെ അധികാരമേറ്റാല്‍ ആദ്യം ഇന്ത്യ സന്ദര്‍ശിക്കുക എന്ന കീഴ്വഴക്കവും മുയിസു തെറ്റിച്ചു.

യു.എ.ഇ. സന്ദര്‍ശനത്തിനുപിന്നാലെ ചൈനയിലെത്തിയ മുയിസു, അവരുമായി ഒട്ടേറെ വിഷയങ്ങളില്‍ നിര്‍ണായക കരാറുണ്ടാക്കി. ഏറെ ചര്‍ച്ചകള്‍ക്കുശേഷം മേയ് പത്തോടെ മുഴുവന്‍ സൈനികരെയും പിന്‍വലിക്കാന്‍ ഇന്ത്യയുമായി ധാരണയിലെത്തി. ഇന്ത്യന്‍സൈനികരിലെ ആദ്യസംഘം മാലദ്വീപില്‍നിന്ന് മടങ്ങുകയുംചെയ്തു.