ബീജിങ്: ലോകത്തെ പല ദരിദ്രരാജ്യങ്ങളും വര്‍ഷങ്ങളായി പട്ടിണി മാറ്റാനും സഹായം തേടുന്ന രാജ്യം ചൈനയാണ്. എന്നാല്‍ ചൈനയാകട്ടെ എന്തെങ്കിലും മുന്‍കൂട്ടി കാണാതെ ആര്‍ക്കും കടം കൊടുക്കുന്ന പതിവില്ല. സഹായം തേടുന്ന രാജ്യങ്ങള്‍ക്ക് വാരിക്കോരി നല്‍കുന്ന ചൈന കണ്ണ് വെയ്ക്കുന്നത് അവരുടെ ഏതെങ്കിലും പ്രധാന സ്ഥാപനങ്ങളായിരിക്കും. നിലവില്‍ എഴുപത്തിയഞ്ച് രാജ്യങ്ങളാണ് ചൈനയുടെ ചതിയില്‍ പെട്ടിരിക്കുന്നത്. കടം കൊടുത്ത് സഹായിച്ച പാവപ്പെട്ട രാജ്യങ്ങളുടെ വിമാനത്താവളങ്ങളും തുറമുഖങ്ങളും എല്ലാം തന്നെ ചൈന കൈവശപ്പെടുത്തും എന്നാണ് കരുതപ്പെടുന്നത്.

ഓസ്ട്രലിയയിലെ ഗവേഷണ സ്ഥാപനമായ ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം എഴുപത്തിയഞ്ച് ദരിദ്ര രാജ്യങ്ങള്‍ എല്ലാം കൂടി ചൈനയില്‍ നിന്ന് ഇരുപത്തിരണ്ട് ബില്യണ്‍ ഡോളറാണ് കടം വാങ്ങിയിട്ടുള്ളത്. ഈ ദശകം അവസാനിക്കുന്നതിന് മുമ്പ് ഇനി അങ്ങോട്ട് ചൈന കടം നല്‍കുന്നതിനേക്കാള്‍ കൊടുത്ത കടം തിരികെ പിടിക്കാനായിരിക്കും ശ്രമിക്കുക എന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കടം വാങ്ങിയ ചില രാജ്യങ്ങള്‍ ആരോഗ്യം, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിലാണ് പണം നിക്ഷേപിച്ചിട്ടുള്ളത്.

ഇവര്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയത്താണ് ചൈന കടം കൊടുക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ നീക്കം നടത്തുന്നത്. ഈ രാജ്യങ്ങളെല്ലാം തന്നെ ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സിഗ്നേച്ചര്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് പ്രകാരമാണ് വായ്പകള്‍ പ്രധാനമായും നല്‍കിയിട്ടുള്ളത്. ആഗോള അടിസ്ഥാന സൗകര്യ നിക്ഷേപ പദ്ധതിയാണ് ഇത്. സ്‌കൂളുകള്‍, പാലങ്ങള്‍, ആശുപത്രികള്‍ എന്നിവ മുതല്‍ പ്രധാന റോഡുകള്‍, തുറമുഖം, എയര്‍ പോര്‍ട്ടുകള്‍ എന്നിവയില്‍ വരെ നിക്ഷേപിക്കാനായിട്ടാണ് നല്‍കുന്നത്. 2016 ല്‍ മാത്രം ചൈന അമ്പത് ബില്യണ്‍ ഡോളറാണ് ഇത്തരത്തില്‍ കടമായി നല്‍കിയത്.

വികസ്വര രാജ്യങ്ങളെയാണ് ഇക്കാര്യത്തില്‍ ചൈന പ്രധാനമായും ലക്ഷ്യം വെച്ചത്. ഈ സന്ദര്‍ഭത്തിലാണ് കടം നല്‍കി പല രാജ്യങ്ങളേയും

കുടുക്കാന്‍ ചൈന ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നത്. ചൈനയില്‍ നിന്ന് കടം വാങ്ങിയ രാജ്യമായ ലാവോസ് ഇപ്പോള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ആഭ്യന്തര ഊര്‍ജ്ജ മേഖലയില്‍ നടത്തിയ അമിതമായ നിക്ഷേപമാണ് ലാവോസിനെ കടക്കെണിയിലാക്കിയത്.

ഹോണ്ടുറാസ്, നിക്കരാഗ്വ, സോളമന്‍ ദ്വീപുകള്‍, ബുര്‍ക്കിന ഫാസോ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളും ചൈനയുടെ കെണിയില്‍ കുടുങ്ങിയിരിക്കുകയാണ്. പാക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, ലാവോസ്, മംഗോളിയ തുടങ്ങിയ ചില തന്ത്രപരമായ പങ്കാളികള്‍ക്കും, അര്‍ജന്റീന, ബ്രസീല്‍, ഇന്തോനേഷ്യ തുടങ്ങിയ നിര്‍ണായക ധാതുക്കളും ലോഹങ്ങളും ഉള്ള രാജ്യങ്ങള്‍ക്കും ചൈന ധനസഹായം നല്‍കുന്നത് ഇപ്പോഴും തുടരുകയാണ്.

അതേസമയം ചൈന തങ്ങളുടെ പദ്ധതിയെക്കുറിച്ച് വളരെ കുറച്ച് ഡാറ്റ മാത്രമേ പ്രസിദ്ധീകരിക്കുന്നുള്ളൂ എന്നതാണ് വാസ്തവം. നമ്മുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്കയും മാലദ്വീപും എല്ലാം തന്നെ ചൈനയില്‍ നിന്ന് വായപ് എടുത്തതിന്റെ പേരില്‍ വന്‍ ദുരിതം അനുഭവിക്കുകയാണ് എന്നതാണ് മറ്റൊരു കാര്യം.