ന്യൂയോര്‍ക്: ഇന്ത്യന്‍ വംശജനായ മേയര്‍ സ്ഥാനാര്‍ഥി സൊഹ്റാന്‍ മംദാനിക്കെതിരെ കലിപ്പു തീരാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മംദാനിയെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനെ'ന്ന് വിശേഷിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയത്. ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍, മംദാനിയെ ന്യൂയോര്‍ക്ക് നഗരത്തെ 'നശിപ്പിക്കാന്‍' അനുവദിക്കില്ലെന്നും എല്ലാ കാര്യങ്ങളും തന്റെ നിയന്ത്രണത്തിലാണെന്നും ട്രംപ് പറഞ്ഞു. ന്യൂയോര്‍ക് നഗരത്തെ താന്‍ രക്ഷിക്കുമെന്നും വീണ്ടും 'ഹോട്ട്' ആന്‍ഡ് 'ഗ്രേറ്റ്' ആക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം ഇന്തോ-അമേരിക്കന്‍ വംശജനും നിയമസഭാംഗവുമായ 33കാരനായ സുഹ്റാന്‍ മംദാനി മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോയെയാണ് ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള മത്സരത്തില്‍ അട്ടിമറിച്ചത്. ഇതോടെയാണ് ഡെമോക്രാറ്റുകള്‍ക്ക് ആധിപത്യമുള്ള ന്യൂയോര്‍ക് നഗരത്തില്‍ ആദ്യമായി മുസ്‌ലിം മേയര്‍ ഉണ്ടാകാനുള്ള സാധ്യത തെളിഞ്ഞത്. ഇതോടെ മംദാനിക്കുനേരെ കടുത്ത ആക്രമണമാണ് ട്രംപ് നടത്തുന്നത്. ഇടതുപക്ഷക്കാരനും ഫലസ്തീന്‍ അനുകൂല നിലപാടുള്ളയാളുമായ സുഹ്‌റാന്‍ മംദാനി അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി വരുന്നത് ട്രംപിനും യാഥാസ്ഥിതികര്‍ക്കും കനത്ത തിരിച്ചടിയാണ്.

അതേസമയം മംദാനിയുടെ പൗരത്വം റദ്ദാക്കി നാടുകടത്താന്‍ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇതില്‍ പ്രതികരണവുമായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ വംശജനായ മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി രംഗത്തുവന്നിരുന്നു. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ (ഐസിഇ) നാടുകടത്തല്‍ പ്രവര്‍ത്തനങ്ങളെ തടഞ്ഞാല്‍ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ് താക്കീത് നല്‍കിയതിന് പിന്നാലെയായിരുന്നു പ്രതികരണം.

ഉഗാണ്ടയില്‍ ജനിച്ച യുഎസ് പൗരനായ മംദാനി അമേരിക്കയില്‍ നിയമവിരുദ്ധമായാണ് താമസിക്കുന്നതെന്ന് ഒട്ടറെ ആളുകള്‍ പറഞ്ഞുവെന്നും എല്ലാം പരിശോധിക്കാന്‍ പോവുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഭീഷണി അംഗീകരിക്കില്ലെന്ന് പറഞ്ഞ മംദാനി, ട്രംപിന്റെ വാക്കുകള്‍ ജനാധിപത്യത്തിനെതിരായ ആക്രമണത്തെ പ്രതിനിധീകരിക്കുന്നതാണെന്ന് പറഞ്ഞു. നിലവിലെ ന്യൂയോര്‍ക്ക് മേയറും സ്വതന്ത്രനുമായി മത്സരിക്കുന്ന എറിക് ആഡംസിനെ പ്രശംസിച്ച ട്രംപ് മംദാനിയെ തള്ളിപ്പറയുകയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തന്നെ അറസ്റ്റ് ചെയ്യുമെന്നും പൗരത്വം എടുത്തുകളയുമെന്നും തടങ്കല്‍പ്പാളയത്തില്‍ അടയ്ക്കുമെന്നും നാടുകടത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയിരിക്കുന്നു. താനൊരു നിയമവും ലംഘിച്ചതുകൊണ്ടല്ല, മറിച്ച് നമ്മുടെ നഗരത്തെ ഭയപ്പെടുത്താന്‍ ഐസിഇയെ അനുവദിക്കില്ലെന്ന് പറഞ്ഞതിനാണ്. ട്രംപിന്റെ പ്രസ്താവനകള്‍ ജനാധിപത്യത്തിനെതിരായ ആക്രമണത്തെ പ്രതിനിധീകരിക്കുക മാത്രമല്ല, ഓരോ ന്യൂയോര്‍ക്ക് നിവാസിക്കുമുള്ള മുന്നറിയിപ്പാണ്. നിങ്ങള്‍ സംസാരിക്കാന്‍ മുതിര്‍ന്നാല്‍ അവര്‍ നിങ്ങളെ തേടിവരുമെന്ന സന്ദേശം

എറിക് ആഡംസിനെ ട്രംപ് പ്രശംസിച്ചതിനെതിനെക്കുറിച്ച് മംദാനി ഇങ്ങനെ പ്രതികരിച്ചു: എറിക് ആഡംസിനെ പുകഴ്ത്തുമ്പോള്‍ ട്രംപ് ഏകപക്ഷീയമായ ഭീഷണികള്‍ ഉള്‍പ്പെടുത്തുന്നതില്‍ അദ്ഭുതപ്പെടേണ്ടതില്ല. മേയറുടെ കാലാവധി തീരാന്‍ പോവുകയാണെന്നതാണ് ഇതിന്റെ അര്‍ത്ഥം.

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ഥിയാകാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് വിജയിച്ച മംദാനിയെ 100% കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍ എന്നാണ് ട്രംപ് മുമ്പ് വിശേഷിപ്പിച്ചത്. റാഡിക്കല്‍ ഇടതുപക്ഷക്കാര്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് അല്‍പ്പം പരിഹാസ്യമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു.

'കാണാന്‍ ഭയാനകനായ മംദാനിയുടെ ശബ്ദം അരോചകമാണ്. അത്ര സാമര്‍ത്ഥ്യമുള്ള ആളല്ല. മംദാനിക്ക് മുന്നില്‍ സെനറ്റര്‍ ചക്ക് ഷുമര്‍ കുമ്പിടുകയാണ്.' ട്രംപ് വിമര്‍ശിച്ചു. ജാസ്മിന്‍ ക്രോക്കറ്റിനെതിരെയും ട്രംപ് അധിക്ഷേപ ആരോപണങ്ങള്‍ ഉന്നയിച്ചു. ഐക്യു കുറവുള്ള ജാസ്മിന്‍ ക്രോക്കറ്റിനെ പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്യാം എന്നായിരുന്നു പരാമര്‍ശം. അലക്സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസിനെയും മറ്റ് പുരോഗമന സ്‌ക്വാഡ് അംഗങ്ങളെയും ക്യാബിനറ്റ് സ്ഥാനങ്ങളില്‍ നിയമിക്കണമെന്നും ട്രംപ് പറഞ്ഞു.

ഡൊമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രമുഖ നേതാവും മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണറുമായ ആന്‍ഡ്രൂ കുമോയെ പരാജയപ്പെടുത്തിയാണ് മംദാനി പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഇന്തോ-ഉഗാണ്ടന്‍ അക്കാദമീഷ്യന്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സുഹ്റാന്‍. ക്വീന്‍സില്‍ നിന്നുള്ള സംസ്ഥാന നിയമസഭ അംഗമാണ് മംദാനി. 1991 ഒക്ടോബര്‍ 18ന് ഉഗാണ്ടയിലെ കാംപ്ലയില്‍ ജനിച്ച മംദാനി ന്യൂയോര്‍ക് സിറ്റിയിലാണ് വളര്‍ന്നത്. ഏഴ് വയസ്സുള്ളപ്പോള്‍ മാതാപിതാക്കളോടൊപ്പം ന്യൂയോര്‍ക്കിലേക്ക് താമസം മാറി. മംദാനിക്ക് അഭിനന്ദനവുമായി മുതിര്‍ന്ന സെനറ്റര്‍ ബെര്‍നി സാന്റേഴ്സ് അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തി. എതിരാളികളുടെ രാഷ്ട്രീയ, സാമ്പത്തിക, മാധ്യമ പിന്തുണക്കെതിരെയാണ് മംദാനി വിജയം നേടിയതെന്ന് സാന്റേഴ്സ് പറഞ്ഞു.

ഇസ്രായേല്‍-സയണിസ്റ്റ് അനുകൂലിയായ ന്യൂയോര്‍ക് മുന്‍ ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്വോമോക്ക് പ്രൈമറിയില്‍ അപ്രതീക്ഷിത തോല്‍വിയാണ് പിണഞ്ഞത്. 93 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 43.5 ശതമാനം വോട്ടോടെയാണ് 33കാരനായ സുഹ്റാന്‍ മംദാനി ഒന്നാം സ്ഥാനം ഉറപ്പിച്ചത്. അന്തിമഫലം പുറത്തുവരാന്‍ ദിവസങ്ങളെടുക്കും.

പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളും ജനസംഖ്യയുടെ 10 ശതമാനത്തിലേറെ വരുന്ന ജൂതവോട്ടുകളും സ്വന്തമാക്കുമെന്ന് കരുതിയിരുന്ന ആന്‍ഡ്ര്യൂ ക്വോമോ ആഴ്ചകള്‍ മുമ്പുവരെ അനായാസ ജയം നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, മംദാനിയുടെ പുരോഗമന ആശയങ്ങളും ഗസ്സക്കും ഇറാനും മേലുള്ള ഇസ്രായേല്‍ അതിക്രമങ്ങളും ജനങ്ങളെ സ്വാധീനിച്ചു. തോല്‍വി അംഗീകരിച്ച ക്വോമോ, മംദാനിയെ അഭിനന്ദിച്ചു.