ബെര്‍ലിന്‍: ജര്‍മ്മനി തങ്ങളുടെ വിവാദ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ആറ് മാസത്തേക്ക് കൂടി നീട്ടും. നാല്‍പ്പത്തിയാറായിരത്തോളം പേരെ തിരിച്ചയയ്ക്കുകയും അഭയാര്‍ത്ഥി അപേക്ഷകളില്‍ ഗണ്യമായ കുറവ് കാണുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. യൂറോപ്പിലെ സ്വതന്ത്ര സഞ്ചാര മേഖലയായ ഷെങ്കന്‍ ഏരിയയിലെ അതിര്‍ത്തി പരിശോധനകള്‍ അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ അനുവദിക്കൂ എന്നതിനാല്‍, ജര്‍മ്മനി തങ്ങളുടെ പദ്ധതികളെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനെ ഔദ്യോഗികമായി അറിയിക്കണം.

മാര്‍ച്ച് 15 ന് നടപടികള്‍ അവസാനിക്കേണ്ടതായിരുന്നുവെങ്കിലും, സുരക്ഷാ ആശങ്കകള്‍ കാരണം ഇപ്പോള്‍ ് 2026 സെപ്റ്റംബര്‍ വരെ നീട്ടാനാണ് തീരുമാനം. അയല്‍രാജ്യങ്ങളുമായുള്ള അതിര്‍ത്തികളില്‍ തങ്ങള്‍ നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കുകയാണ് എന്നാണ്

ആഭ്യന്തര മന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്‍ഡ്റ്റ് ജര്‍മ്മന്‍ പത്രമായ ബില്‍ഡിനോട് വ്യക്തമാക്കിയത്. അതിര്‍ത്തി നിയന്ത്രണങ്ങള്‍ ജര്‍മ്മനിയിലെ കുടിയേറ്റ നയത്തിന്റെ പുനഃസംഘടനയുടെ ഒരു ഘടകമാണ്.

ഇതില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത് വിനോദസഞ്ചാരികള്‍ സുരക്ഷാ പരിശോധനകള്‍ തുടര്‍ന്നും നേരിടേണ്ടിവരും

എന്നാണ്. ജര്‍മ്മനിക്കും അതിന്റെ ഒമ്പത് അയല്‍ രാജ്യങ്ങള്‍ക്കും ഇടയിലുള്ള അതിര്‍ത്തി ക്രോസിംഗുകളില്‍ വലിയ തോതില്‍ കാലതാമസവും ഉണ്ടാകും. പരിശോധനകള്‍ നിലവിലുണ്ടായിരുന്ന 2024 സെപ്റ്റംബറിനും 2025 ഡിസംബറിനും ഇടയില്‍, ഒമ്പത് കര അതിര്‍ത്തികളിലും പരിശോധനകള്‍ വഴി ജര്‍മ്മന്‍ ഫെഡറല്‍ പോലീസ് 67,918 അനധികൃത പ്രവേശങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

അനധികൃതമായി അതിര്‍ത്തി കടന്നതുമായി ബന്ധപ്പെട്ട് ഏകദേശം 46,426 പേരെ അതിര്‍ത്തിയില്‍ നേരിട്ട് തിരിച്ചയക്കുകയോ നാടുകടത്തുകയോ ചെയ്തു. അതേസമയം 2,513 പേരെ വീണ്ടും പ്രവേശന നിരോധനത്തിന് വിധേയരാക്കി. തീവ്ര ഇടതുപക്ഷം, തീവ്ര വലതുപക്ഷം, ഇസ്ലാമിക സംഘടനകള്‍ എന്നിവയുള്‍പ്പെടെ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നുള്ള ഏകദേശം 1,763 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം അറസ്റ്റ് വാറണ്ടുകള്‍ നിലനില്‍ക്കുന്ന 11,348 പേരെ അറസ്റ്റ് ചെയ്തു.

ജനുവരിയില്‍ ജര്‍മ്മനിയിലേക്ക് ആദ്യമായി അഭയം തേടുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് 14,920 ആയിരുന്നു, ഇപ്പോള്‍ ഇത് ് 7,649 ആയിരുന്നു. 2024 സെപ്റ്റംബറില്‍, ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ലക്സംബര്‍ഗ്, ഡെന്‍മാര്‍ക്ക് എന്നിവയുമായുള്ള ജര്‍മ്മനിയുടെ കര അതിര്‍ത്തികളിലേക്ക് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. 2025 ജനുവരി മുതല്‍ നവംബര്‍ വരെ, ദേശീയ മൈഗ്രേഷന്‍ ഏജന്‍സിയായ ബാംഫ് 106,298 ആദ്യമായി അഭയം തേടുന്നവരുടെ അപേക്ഷകള്‍ രേഖപ്പെടുത്തി.

ഇത് 2013 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാര്‍ഷികനിരക്കായിരുന്നു. ബെലാറസ്, ബാല്‍ക്കണ്‍സ്, കിഴക്കന്‍ മെഡിറ്ററേനിയന്‍ എന്നിവിടങ്ങളിലൂടെ യൂറോപ്യന്‍ യൂണിയനിലേക്ക് പ്രവേശിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണവും വിവിധ കാരണങ്ങളാല്‍ കുത്തനെ കുറഞ്ഞിട്ടുണ്ട്. നിലവിലെ തലത്തില്‍ തങ്ങളുടെ തൊഴില്‍ ശക്തി നിലനിര്‍ത്താന്‍ ജര്‍മ്മനിക്ക് പ്രതിവര്‍ഷം ഏകദേശം 1.5 ദശലക്ഷം കുടിയേറ്റക്കാരെ ആവശ്യമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.