ഏഥന്‍സ്: നിശ്ചയദാര്‍ഢ്യവും ആര്‍ജ്ജവവുമുള്ള നേതാക്കള്‍ക്ക് മാത്രമെ രാജ്യത്തെ ശരിയായ ദിശയിലൂടെ മുന്നോട്ട് നയിക്കാന്‍ കഴിയുകയുള്ളു. അത്തരത്തിലുള്ള നേതാക്കള്‍ക്ക് ക്ഷാമം ഇനിയും ഉണ്ടായിട്ടില്ലെന്നാണ് ഗ്രീസിന്റെ ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി തെളിയിക്കുന്നത്. ആദ്യമായിട്ടാണ് അദ്ദേഹം ഇത്തരമൊരു പദവി വഹിക്കുന്നത്, എന്നാല്‍, വടക്കന്‍ ആഫ്രിക്കയിലെയും ഏഷ്യയിലേയും യുവാക്കള്‍ക്ക് വളരെ വ്യക്തമായ സന്ദേശമാണ് തനോസ് പ്ലെവിര്‍സ് നല്‍കുന്നത്. തന്റെ രാജ്യത്തേക്ക് കുടിയേറാന്‍ ആരും വരേണ്ടതില്ല എന്നും വന്നാല്‍, ജയിലിലടയ്ക്കുകയോ തിരികെ നാടുകടത്തുകയോ ചെയ്യും എന്നാണ് അദ്ദേഹം പറയുന്നത്.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ പോലെ യഥാര്‍ത്ഥ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ ഗ്രീസ് ഒരുക്കമാണെന്ന് ഡെയ്ലി മെയിലുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, അനധികൃതമായി എത്തുന്നവരുടെ കദനകഥകള്‍ കേട്ട് കണ്ണുനീരൊഴുക്കാന്‍ തങ്ങള്‍ വിഢികളല്ലെന്നും അദ്ദേഹം പറയുന്നു. അവരില്‍ പലരും എത്തുന്നത്, സുരക്ഷിത രാജ്യങ്ങള്‍ എന്ന് കരുതപ്പെടുന്ന ഈജിപ്ത്, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ അനധികൃത അഭയാര്‍ത്ഥികള്‍ എത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇനിമുതല്‍ അനധികൃതമായി ഗ്രീസില്‍ എത്തിയവര്‍ക്ക് അഭയം നല്‍കില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെ പ്രവേശന കവാടം ആയാണ് ഗ്രീസിനെ കണക്കാക്കുന്നത്. പ്രത്യേകിച്ച് ബ്രിട്ടനിലേക്കെത്തുന്നവര്‍ ഗ്രീസ് വഴി വടക്കന്‍ ഫ്രാന്‍സിലെത്തി അവിടെ നിന്നും ചാനല്‍ വഴി ബ്രിട്ടനിലേക്ക് കടക്കുന്നതാണ് പതിവ്. ഗ്രീസ് നിലപാട് കടുപ്പിക്കുന്നതോടെ, ചെറുയാനങ്ങളില്‍ ചാനല്‍ കടന്നെത്തുന്ന അനധികൃത അഭയാര്‍ത്ഥികളുടെ എണ്ണം കുറയുമെന്നാണ് കരുതപ്പെടുന്നത്.

ഈ മാസം ആദ്യ വാരം മാത്രമാണ് ഗ്രീക്ക് ദ്വീപുകളില്‍ 4000 ഓളം അനധികൃത അഭയാര്‍ത്ഥികള്‍ ഏത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അടിസ്ഥാന ഭക്ഷണം മാത്രം നല്‍കി, വെയര്‍ ഹൗസുകളിലെ താത്ക്കാലിക ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇവര്‍ക്ക് കോണ്‍ക്രീറ്റ് തറയില്‍ തന്നെയാണ് കിടന്നുറങ്ങേണ്ടതായി വരിക. അസ്വസ്ഥരായ ഇവര്‍ ഒരുപക്ഷെ കലാപമുണ്ടാക്കിയേക്കാം എന്ന തിരിച്ചറിവിലാണ് അനധികൃത കുടിയേറ്റക്കാരെ ജയിലിലടക്കാന്‍ ഉദ്ദേശിക്കുന്നത്.