ടെല്‍അവീവ്: ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഹമാസിന് തിരിച്ചടിയായി മറ്റൊരു തിരിച്ചടി വാര്‍ത്തകയും. ജൂലൈ 13ന് ഗസയില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് സൈനിക കമാന്‍ഡര്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ ജുലൈ 13ന് ഖാന്‍ യൂനിസില്‍ ആക്രമണം നടത്തിയിരുന്നു. അതില്‍ ദെയ്ഫും കൊല്ലപ്പെട്ട കാര്യം ഇപ്പോഴാണ് സ്ഥിരീകരിച്ചത്.

എന്നാല്‍, ഹമാസ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ ഇറാനില്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിന്റെ പ്രഖ്യാപനം. ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന്റ ബുദ്ധികേന്ദ്രമാണ് മുഹമ്മദ് ദെയ്ഫ് എന്നാണ് കരുതപ്പെടുന്നത്. ഹമാസിന്റെ തുരങ്ക ശൃംഖലകളും സ്ഫോടക വസ്തുക്കളും വികസിപ്പിക്കുന്നതിലും ദെയ്ഫ് സുപ്രധാന പങ്കുവഹിച്ചിരുന്നു.

അതേ സമയം, ഇതിന് മുമ്പും പല തവണ മുഹമ്മദ് ദൈഫിനെ കൊലപ്പെടുത്തിയതായി അവകാശവാദം ഉയര്‍ന്നിരുന്നു. ഹമാസിന്റെ സായുധ വിഭാഗം അല്‍ കസം ബ്രിഗേഡിന്റെ തലവനായ മുഹമ്മദ് ദെയ്ഫ്, ഇസ്രയേലിന്റെ കുറ്റവാളി പട്ടികയിലെ ഒന്നാമനായരുന്നു. ഇയാളെ വധിക്കാന്‍ ഏഴുതവണ ഇസ്രയേല്‍ ശ്രമിച്ചു. ഏറ്റവുമൊടുവിലത്തെ വധശ്രമം 2021ലായിരുന്നു. അതും അതിജീവിച്ചു. ദെയ്ഫ് ഒരിക്കലും പരസ്യമായി രംഗത്തുവന്നിട്ടില്ല. ഇക്കാലത്തിനിടെ മൂന്നു ചിത്രങ്ങള്‍ മാത്രമാണ് ദെയ്ഫിന്റേതായി പുറത്തുന്നത്. ഒന്ന് ഒരു നിഴല്‍ച്ചിത്രം. മറ്റൊന്ന് പ്രായം ഇരുപതുകളിലായിരുന്നപ്പോഴത്തേത്. വേറൊന്ന് മുഖംമറച്ചതും.

ദെയ്ഫ് എവിടെയാണെന്നത് അജ്ഞാതമായിരുന്നു ഇത്രയും കാലം. ഗാസയിലെ പല തുരങ്കങ്ങളിലൊന്നില്‍ ഒളിച്ചിരിക്കുന്നുണ്ടാകും എന്നാണ് വിലയിരുത്തല്‍. 1965ല്‍ ഖാന്‍ യൂനിസ് അഭയാര്‍ത്ഥി ക്യാമ്പിലാണ് മുഹമ്മദ് ദെയ്ഫ് ജനിച്ചത്. യഥാര്‍ത്ഥ പേര് മുഹമ്മദ് മസ്രി. 1987ലെ ആദ്യ പലസ്തീന്‍ വിപ്ലവത്തിന്റെ സമയത്താണ് ദെയ്ഫ് ഹമാസിലെത്തിയത്. 1989ല്‍ ഇയാള്‍ ഇസ്രയേലിന്റെ പിടിയിലായി. 16 മാസം തടവില്‍ക്കിടന്നു.

ഗാസയിലെ ഇസ്ലാമിക് സര്‍വകലാശാലയില്‍നിന്ന് ശാസ്ത്രത്തില്‍ ബിരുദം. സര്‍വകലാശാലയുടെ വിനോദസമിതിയുടെ ചുമതലവഹിച്ചു. ഹാസ്യനാടകങ്ങളില്‍ അഭിനയിച്ചു. ഗാസയില്‍ തുരങ്കങ്ങളുണ്ടാക്കുന്നതിനും ബോംബുകളുണ്ടാക്കുന്നതിനും ചുക്കാന്‍പിടിച്ചത് ദെയ്ഫാണ്. ഇസ്രയേലിന്റെ വധശ്രമങ്ങളില്‍ ദെയ്ഫിന്റെ ഒരു കണ്ണു നഷ്ടപ്പെട്ടെന്നും ഒരുകാലിന് ഗുരുതരമായി പരിക്കേറ്റെന്നും ഹമാസ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോടു പറഞ്ഞു. 2014ല്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇയാളുടെ ഭാര്യയും ഏഴുമാസം പ്രായമുള്ള മകനും മൂന്നുവയസ്സുള്ള മകളും കൊല്ലപ്പെട്ടു. ഒമ്പത് ജീവനുകളുള്ള പൂയെന്നും ബിന്‍ലാദനെന്നും ഇയാള്‍ അറിയപ്പെടുന്നു.

1995 മുതല്‍ ഇസ്രയേലിന്റെ കുറ്റവാളി പട്ടികയിലുള്ള ദെയ്ഫിനെ വകവരുത്താന്‍ മൊസാദ് ഏഴുതവണ ശ്രമം നടത്തി. എന്നാല്‍, മൊസാദിന്റെ പരിശ്രമങ്ങളെ നിഷ്പ്രഭമാക്കി ഓരോ തവണയും ഇയാള്‍ വഴുതിമാറി. ഇസ്രയേലിന്റെ അഞ്ച് വ്യോമാക്രമണങ്ങളെയാണ് ദെയ്ഫ് അതിജീവിച്ചത്. 2002 സെപ്റ്റംബര്‍ 27-ന് നടന്ന ആക്രമണത്തില്‍ ദെയ്ഫ് കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പിന്നാലെ ജീവനോടെയുണ്ടെന്ന് ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. അന്നത്തെ ആക്രമണത്തില്‍ ദെയ്ഫിന് ഒരു കണ്ണ് നഷ്ടമായി. പിന്നീട് 2004 ഒക്ടോബര്‍ 21-ന് രണ്ടാം വധശ്രമം. കൈപ്പത്തിയറ്റെങ്കിലും അതും അതിജീവിച്ചു. അന്നത്തെ ആക്രമണത്തില്‍ കൂട്ടാളി അദ്നാന്‍ അല്‍- ഘോള്‍ കൊല്ലപ്പെട്ടു.

2006 ജൂലായ് 12-ന് മുതിര്‍ന്ന ഹമാസ് നേതാക്കള്‍ യോഗം ചേര്‍ന്ന വീടിനു നേരെ ഇസ്രയേല്‍ വ്യോമസേന ബോംബിട്ടു. ഇസ്രയേല്‍ സൈന്യത്തെ ആശ്ചര്യപ്പെടുത്തി ആ ആക്രമണത്തില്‍നിന്നു ദെയ്ഫ് തിരിച്ചെത്തി. എന്നാല്‍, നട്ടെല്ലിന് അതിഗുരുതരമായ പരിക്കുകളേറ്റു. ഇതോടെ ശരീരം തളര്‍ന്ന ഇയാള്‍ ചക്രകസേരയിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ അല്‍ ഖസം ബ്രിഗേഡ്സിന്റെ മേധാവിത്വം അഹമ്മദ് ജബരി ഏറ്റെടുത്തു.

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷവും ദെയ്ഫിനെ ഇല്ലാതാക്കാന്‍ ഇസ്രയേല്‍ വിഫലമായ ഒരു ശ്രമം നടത്തി. ഗാസയിലെ ഷെയ്ഖ് റദ്വാനു സമീപമുള്ള ഒരു വീട് ഇസ്രയേല്‍ വ്യോമസേന ആക്രമിച്ചു. 2014 ഓഗസ്റ്റ് 19-നു നടന്ന ആക്രമണത്തില്‍ ദെയ്ഫിന്റെ ഭാര്യ വിദാദ് അസ്ഫൌറയും മൂന്നു വയസ്സുള്ള മകള്‍ സേറയും ഏഴു മാസം പ്രായമുള്ള മകന്‍ അലിയും കൊല്ലപ്പെട്ടു. പിന്നാലെ 2015 ഏപ്രിലില്‍ നടന്ന വധശ്രമത്തില്‍നിന്നു ദെയ്ഫ് രക്ഷപ്പെട്ടു. 2021-ലായിരുന്നു ഏറ്റവുമൊടുവിലത്തെ വധശ്രമം. ഓപ്പറേഷന്‍ ഗാര്‍ഡിയന്‍ ഓഫ് വോള്‍സ് എന്ന ദൗത്യത്തിനിടെ മേയ് മാസത്തില്‍ പതിനൊന്നു ദിവസത്തിനിടെ രണ്ടു തവണ ദെയ്ഫിനെ കൊല്ലാന്‍ ഇസ്രയേല്‍ ശ്രമിച്ചു. അതും പരാജയപ്പെട്ടു. തുടരെത്തുടരെ ഏഴു വധശ്രമങ്ങളില്‍നിന്നും രക്ഷപ്പെട്ടതോടെ ദെയ്ഫിന് ഒരു ഓമനപ്പേര് വീണു. ഒമ്പത് ജീവനുകളുള്ള പൂച്ച.