വാഴ്‌സ: അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനായി നിര്‍മ്മിച്ച മതില്‍ 98 ശതമാനം വിജയമാണെന്ന വെളിപ്പെടുത്തലുമായി പോളണ്ട്. 300 മില്യണ്‍ പൗണ്ട് മുതല്‍മുടക്കിയാണ് ഇത് നിര്‍മ്മിച്ചതെന്നും പോളണ്ട് വിദേശകാര്യ മന്ത്രി റാഡോസ്ലോ സിക്കോര്‍സ്‌കി വ്യക്തമാക്കി. ബെല്ലാറസ് പോലെയുള്ള രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവുമധികം അനധികൃത കുടിയേറ്റക്കാര്‍ പോളണ്ടിലേക്ക് എത്തുന്നത്. ആഫ്രിക്കയിലും മധ്യപൂര്‍വ്വേഷ്യേയിലും നിന്ന് റഷ്യയിലും ബെലാറസിലും എത്തിയവരാണ് പിന്നീട്, പോളണ്ടിലേക്ക് കടന്നത്. പോളണ്ടിനെ അഭയാര്‍ത്ഥികളെ കൊണ്ട് നിറയ്ക്കാനും രാജ്യത്തിന്റെ സാമ്പത്തികവും നിയമ നിര്‍വ്വഹണവും അസ്ഥിരപ്പെടുത്താനും റഷ്യയും കൂട്ടാളികളും ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. വേലിയുടെ നിര്‍മ്മാണം ഈ വര്‍ഷമാണ് പൂര്‍ത്തിയാക്കിയത്.

ഇവിടെ എല്ലാം സെന്‍സറുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വന്‍, തോതില്‍ പട്രോളിംഗും നടത്തുന്നുണ്ട്. അത് കൊണ്ട് തന്നെ അനധികൃത കുടിയേറ്റക്കാര്‍ക്ക് പഴയത് പോലെ ഇനി പോളണ്ടിലേക്ക് കടന്നു കയറാന്‍ കഴിയില്ല. പോളണ്ട് ഇമിഗ്രേഷന്‍ നിമയങ്ങളിലും വന്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. റഷ്യയും ബെലാറസും വഴി പോളണ്ടിലേക്ക് എത്താന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാര്‍ക്ക് പോളണ്ടില്‍ അഭയം തേടുന്നത് തുടരാം.

എന്നാല്‍ മോസ്‌കോയിലെയും മിന്‍സ്‌കിലെയും കോണ്‍സുലേറ്റുകളില്‍ മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ എന്നതാണ് പുതിയ വ്യവസ്ഥ. കുടിയേറ്റക്കാരെ തടയുന്നതിനുള്ള വേലിയുടെ നിര്‍മ്മാണം 2022 ലാണ് പൂര്‍ത്തിയായത്. 116 മൈല്‍ നീളമാണ് ഇതിനുള്ളത്. എന്നാല്‍ പിന്നീട് സി.സി.ടി.വി ക്യാമറകള്‍, സെന്‍സറുകള്‍ എന്നിവയുള്‍പ്പെടെ നിരീക്ഷണ ഉപകരണങ്ങള്‍ ഉപയോഗിച്ച് നവീകരിച്ചു. അഞ്ച് മീറ്ററാണ് ഈ ലോഹവേലിയുടെ ഉയരം.

അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റുകള്‍ ഒന്നര ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വലിയ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഉപയോഗിച്ച് ശക്തിപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ ഇരട്ട മതിലുകളും മുള്ളുകമ്പി വേലിയും ഉണ്ട്. ഈ വര്‍ഷം ഇതു വരെ 20,000 കുടിയേറ്റക്കാര്‍ ചെറിയ ബോട്ടുകള്‍ വഴി ബ്രിട്ടനില്‍ എത്തിയതായി പറയപ്പെടുന്നതായി പോളിഷ് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. പോളണ്ട് ഇപ്പോള്‍ ഈസ്റ്റ് ഷീല്‍ഡ് എന്ന പദ്ധതിയും നടപ്പിലാക്കുകയാണ്. 400 മൈല്‍ ദൈര്‍ഘ്യമുള്ള ഈ മതില്‍ 2028 ല്‍ പൂര്‍ത്തിയാകും. ഇതിന് ശേഷം

റഷ്യയില്‍ നിന്നും ബെലാറസില്‍ നിന്നും ആര്‍ക്കും തന്നെ പോളണ്ടിലേക്ക് നുഴഞ്ഞു കയറാന്‍ കഴിയില്ല. ഇവയെ സംരക്ഷിക്കുന്നതിനായി വ്യാപകമായി സൈന്യത്തിന്റെ സേവനവും പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ബെല്ലാറസില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹം കാരണം നട്ടംതിരിയുന്ന അവസ്ഥയിലായിരുന്നു പോളണ്ട്. ഒരു ഘട്ടത്തില്‍ ആയിരത്തോളം വരുന്ന കുടിയേറ്റക്കാര്‍ സുരക്ഷാഭടന്‍മാരുമായി ഏറ്റുമുട്ടല്‍ നടത്തിയിരുന്നു.