ന്യൂഡല്‍ഹി: നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നു. കൊല്‍ക്കത്തയില്‍ നിന്നും ഗുഹാന്‍ഷുവിലേക്കാണ് ആദ്യ സര്‍വീസ്. ഷാങ്ഹായി - ഡല്‍ഹി സര്‍വീസ് നവംബര്‍ ഒന്‍പതിന് ആരംഭിക്കും. ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗായമാണ് വിമാന സര്‍വീസ് തുടങ്ങിയത്.

2020ലെ ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്‍ഡിഗോ സര്‍വീസ് പ്രഖ്യാപിച്ചിരുന്നു.

അതിര്‍ത്തി കടന്നുള്ള വ്യാപാരത്തിനും തന്ത്രപരമായ ബിസിനസ് പങ്കാളിത്തങ്ങള്‍ക്കും പുതിയ വഴികള്‍ തുറക്കുന്ന സര്‍വീസ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ടൂറിസം പ്രോത്സാഹിപ്പിക്കാനും കാരണമാകുമെന്നാണ് പ്രതീക്ഷ. ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും നടത്തിയ ചര്‍ച്ചകളും, ഇരു രാജ്യങ്ങളുടെയും വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങളുടെ സാങ്കേതിക കൂടിയാലോചനകള്‍ എന്നിവയാണ് ഈ തീരുമാനത്തിന് വഴിയൊരുക്കിയത്.

ആഗോള തലത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ വിമാന സര്‍വീസ് പുനരാരംഭിച്ചത് വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക സാംസ്‌കാരിക ബന്ധം ശക്തിപ്പെടാത്താനും ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്കിടയില്‍ നേരിട്ടുള്ള ആശയവിനിമയവും സഹകരണവും വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

വിമാന സര്‍വീസുകള്‍ തുടങ്ങുന്നതോടെ ഇരു രാജ്യങ്ങളും തമ്മില്‍ ടൂറിസം രംഗത്തും സഹകരണം ഉണ്ടായേക്കും. നേരത്തെ ദോക് ലാം സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്ത്യ - ചൈന വിമാന സര്‍വീസുകള്‍ നിലച്ചത്. പിന്നാലെ കൊവിഡ് വ്യാപനമായതോടെ ഇത് നീളുകയായിരുന്നു. പിന്നാലെ ഗല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചു. ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്ചൗ, ഷെങ്ദു എന്നീ പ്രധാന വിമാനത്താവളങ്ങളിലേക്കാണ് നേരത്തേ സര്‍വീസുകളുണ്ടായിരുന്നത്.

2019ല്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ 539 നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉണ്ടായിരുന്നു. എയര്‍ ഇന്ത്യ. ഇന്‍ഡിഗോ, ചൈന സതേണ്‍, ചൈന ഈസ്റ്റേണ്‍ തുടങ്ങിയ വിമാനക്കമ്പനികളാണ് അന്ന് സര്‍വീസ് നടത്തിയത്. 2020 മുതല്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ യാത്ര ചെയ്യാന്‍ മൂന്നാമതൊരു രാജ്യം വഴിയാണ് പോകേണ്ടി വരുന്നത്. പ്രധാനമായും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ വഴിയാണ് യാത്രക്കാര്‍ സഞ്ചരിച്ചിരുന്നത്.