ലണ്ടന്‍: 2014 ല്‍ ആണ് വിമാനാപകടങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടത്. 911 പേരാണ് ആ വര്‍ഷം വിമാനാപകടങ്ങളില്‍ മരിച്ചത്. എന്നാല്‍ ഈ വര്‍ഷം പകുതിയാകുമ്പോഴേക്കും തന്നെ വിമാനാപകടങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 460 ആയിരിക്കുകയാണ്. ഏറ്റവും സുരക്ഷിതമെന്ന് എല്ലാവരും കരുതിയിരുന്ന വിമാനയാത്ര പോലും ഇപ്പോള്‍ എന്ത് കൊണ്ട് കൂടുതല്‍ അപകടകരമാകുന്നു എന്ന ചര്‍ച്ചയിലാണ് വ്യോമയാന വിദഗ്ധര്‍.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം വാഷിംഗ്ടണില്‍ ഒരു സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് 67 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് മാര്‍ച്ചില്‍, റുവാട്ടന്‍ ദ്വീപിനടുത്തുണ്ടായ വിമാനാപകടത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദശകത്തില്‍ ഏറ്റവുമധികം വിമാനാപകടം ഉണ്ടായ വര്‍ഷമാണ് 2025. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ഉണ്ടായ വിമാനാപകടത്തോടെയാണ് മരണസംഖ്യ ഇത്രയുമധികം ഉയര്‍ന്നത്.

വ്യോമയാന മേഖല അസാധാരണമാംവിധം ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കിലും, അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിമാനയാത്ര കൂടുതല്‍ അപകടകരമാകുമെന്ന ആശങ്ക ഉയരുകയാണ്. വ്യോമയാന സുരക്ഷ നിരീക്ഷിക്കുന്ന ജര്‍മ്മന്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ജാക്ഡെക്കിന്റെ സ്ഥാപകനായ ജാന്‍-അര്‍വേഡ് റിക്ടര്‍ പറയുന്നത് വിമാനയാത്രയ്ക്കിടെ മരിക്കുന്നവരുടെ ശരാശരി എണ്ണം നിലവില്‍ 284 ആണ്. എ്ന്നാല്‍ ഈ വര്‍ഷം ഇത് അതിന്റെ ഇരട്ടിയായി മാറുകയാണ്. അടുത്ത ആറ് മാസങ്ങള്‍ അത് കൊണ്ട് തന്നെ ആശങ്കജനകമായിരിക്കും എന്നാണ് റിക്ടര്‍ പറയുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഉത്ക്കണ്ടയുടെ ആവശ്യമില്ലെന്നാണ് മറ്റ് ചില വിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ വിമാനയാത്രയില്‍ കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഉണ്ടെന്ന കാര്യമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 2023 ല്‍ ഒരു വന്‍ വിമാനാപകടം പോലും ഉണ്ടായിട്ടില്ലെന്ന കാര്യവും അവര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ എല്ലാം തന്നെ ജനങ്ങളെ മനസിലാക്കിക്കുക അത്ര എളുപ്പമുള്ള കാര്യമില്ലെന്നും വിദഗ്ധര്‍ വാദിക്കുന്നു. അതേ സമയം കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ഉണ്ടായ വിമാനാപകടത്തിന്റെ കാരണങ്ങളെ കുറിച്ച് ഇപ്പോഴും വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല.