കൊച്ചി: മുനമ്പം വിഷയത്തില്‍ അതിനിര്‍ണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 1950-ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കി. ഇതോടെ മുനമ്പം ഭൂമി പ്രശ്‌നത്തില്‍ നിര്‍ണായകമായി മാറി.

മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിലപാട് എടുത്തത്. വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പറ്റൂ എന്നും നിലപാട് എടുത്തിരുന്നു. എന്നാല്‍, ഡിവിഷന്‍ ബെഞ്ച് ഇത് തിരുത്തുകയായിരുന്നു. സര്‍ക്കാരിന്റെ അപ്പീലിലായിരുന്നു ഹര്‍ജി. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ മുനമ്പത്തെ ഭൂമിയുടെ പരിശോധനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി.

തുടര്‍ന്ന് ഇതിനെതിരേ അപ്പീല്‍ പോവുകയായിരുന്നു. ഈ അപ്പീലിലാണ് സര്‍ക്കാരിന് അനുകൂലമായി ഉത്തരവ് വന്നിരിക്കുന്നത്. സര്‍ക്കാരിന് കമ്മിഷന്‍ വെക്കാനും ഭൂമി പരിശോധിക്കാനുമുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനൊപ്പമാണ് സുപ്രധാന നിരീക്ഷണം ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാന്‍ കഴിയില്ല. 1950-ലെ ആധാരപ്രകാരമാണ് വഖഫ് ഭൂമി എന്ന നിലയില്‍ ഫറൂഖ് കോളേജിലേക്ക് വരുന്നത്. തിരിച്ചെടുക്കാനുള്ള വ്യവസ്ഥ അതില്‍ ഉള്‍പ്പെടുന്നു. ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ അത് വഖഫ് അല്ലാതായി മാറിയെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഭൂമി പരിശോധിക്കാന്‍ കമ്മീഷനെ വെക്കാനും നടപടികളുമായി മുന്നോട്ട് പോകാനും സര്‍ക്കാരിന് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടൊപ്പമാണ് മുനമ്പം ഭൂമി വഖഫ് അല്ലെന്ന സുപ്രധാന നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

നേരത്തെ സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ മുനമ്പം വിഷയം വഷളാകില്ലായിരുന്നെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന വിധത്തിലുള്ള രേഖകളും പുറത്തുവന്നിരുന്നു. പ്രശ്‌നം എത്രയും പെട്ടെന്നു പരിഹരിക്കണമെന്നു ചൂണ്ടിക്കാട്ടി വഖഫ് ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച അനൗദ്യോഗിക റിപ്പോര്‍ട്ടാണു പുറത്തു വന്നത്. മുനമ്പത്തെ ഭൂമി പ്രശ്‌നം പഠിക്കാനായി വഖഫ് ബോര്‍ഡ് ചുമതലപ്പെടുത്തിയ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനാണു റിപ്പോര്‍ട്ട് നല്‍കിയത്.

മുനമ്പത്ത് 600ഓളം കുടുംബങ്ങള്‍ സ്വന്തം ഭൂമിക്കു വേണ്ടി ഇപ്പോഴും പ്രക്ഷോഭത്തിലാണ്. കരമടയ്ക്കാനോ അവയുടെ ക്രയവിക്രയം നടത്താനോ കഴിയാത്ത സാഹചര്യത്തിലാണ് അവര്‍. 2022 ജനുവരി 13ന് വഖഫ് ബോര്‍ഡ് കൊച്ചി തഹസില്‍ദാര്‍ക്ക് നല്‍കിയ ഒരു നോട്ടീസ് ആണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്.ഇത്രയും കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമി വഖഫ് ബോര്‍ഡിന്റെ അധീനതയിലുള്ളതാണെന്നും വ്യക്തിപരമായ അവകാശങ്ങള്‍ താമസക്കാര്‍ക്ക് ഇല്ലെന്നുമാണ് വഖഫ് ബോര്‍ഡ് റവന്യൂ വകുപ്പിനെ അറിയിച്ചത്.