ജെറുസലേം: കഴിഞ്ഞ ഞായറാഴ്ച ഹൂത്തി വിമതര്‍ അയച്ച മിസൈല്‍ തങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് എങ്ങനെയാണ് ഇസ്രയേലില്‍ എത്തിയത് എന്നതിന്റെ അമ്പരപ്പിലാണ് സൈനിക നേതൃത്വം. ഞായറാഴ്ച രാവിലെയാണ് ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ഡോമിനെ മറി കടന്ന് കൊണ്ട് രാജ്യത്ത് പതിച്ചത്. അങ്ങേയറ്റം സുരക്ഷിത്വം ഉറപ്പ് വരുത്തുന്ന ഈ സംവിധാനത്തെ എങ്ങനെയാണ് ഹൂത്തി വിമതര്‍ മറികടന്നത് എന്നാണ് ഇസ്രയേല്‍ അധികൃതര്‍ ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഹൂത്തികള്‍ക്ക് സ്വന്തമായി ബാലിസ്റ്റിക്ക് മിസൈലുകള്‍ നിര്‍മ്മിക്കാനുള്ള സംവിധാനങ്ങളില്ല.

മിസൈല്‍ ഇറാനില്‍ നിന്നായിരിക്കും ഹൂത്തി വിമതര്‍ക്ക് ലഭിച്ചത് എന്ന് തന്നെയാണ് ഇസ്രയേല്‍ ഉറച്ച് വിശ്വസിക്കുന്നത്. തുഫാന്‍ എന്ന് ഹൂത്തികള്‍ വിളിക്കുന്ന ഈ മിസൈല്‍ യഥാര്‍ത്ഥത്തില്‍ ഇറാനില്‍ നിര്‍മ്മിക്കുന്ന ഗാദിര്‍ മിസൈലുകളാണ്. കഴിഞ്ഞ 25 വര്‍ഷമായി ഇറാന്‍ പ്രതിരോധ ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന മിസൈലാണിത്. രണ്ടായിരം കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്ക് ഈ മിസൈല്‍ അയയ്ക്കാന്‍ കഴിയും. യമനില്‍ നിന്ന് ഇസ്രയേലിലേക്ക് ഈ മിസൈല്‍ അയയ്ക്കാന്‍ 15 മിനിട്ട് സമയം മതി.

650 കിലോഗ്രാം തൂക്കം വരുന്നതാണ് ഈ മിസൈല്‍. വളരെ കൃത്യതയോടെ ലക്ഷ്യ സ്ഥാനത്ത് എത്താന്‍ കഴിയും എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്. നിലംപതിക്കും മുമ്പ് ഈ മിസൈല്‍ തകര്‍ക്കാന്‍ കഴിഞ്ഞു എങ്കിലും ഇതെങ്ങനെ ടെല്‍ അവീവ് വരെ എത്തി എന്നാണ് ഇസ്രയേലിന് ആശങ്ക ഉണ്ടാക്കുന്നത്. ജനവാസ മേഖലകളിലും സൈനിക സംവിധാനങ്ങളേയും എല്ലാം തകര്‍ക്കാന്‍ ഇറാന്‍ ഈ മിസൈലാണ് വളരെ നാളായി ഉപയോഗിക്കുന്നത്.

തുറസായ സ്ഥലത്ത് നിന്നാണ് ഈ മിസൈല്‍ വിക്ഷേപിക്കുന്നത് എന്നത് കൊണ്ട് തന്നെ അമേരിക്കയ്ക്കും ഇസ്രയേലിനും എല്ലാം അവരുടെ സാറ്റലൈറ്റ് സംവിധാനം ഉപയോഗിച്ച് ഇത് കണ്ടെത്താന്‍ കഴിയുമെന്നിരിക്കെ എങ്ങനെയാണ് മിസൈല്‍ യാതൊരു തടസവും കൂടാതെ എല്ലാ സംവിധാനങ്ങളുടെയും കണ്ണ് വെട്ടിച്ച് ഇസ്രയേലില്‍ എത്തിയത് എന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. മിസൈല്‍ ഇസ്രയേല്‍ ഭാഗത്തേക്ക് കുതിക്കുമ്പോള്‍ നിരവധി റഡാറുകള്‍ക്ക് ഇത് സംബന്ധിച്ച സൂചന ലഭിക്കേണ്ടതാണ്.

എന്നാല്‍ അങ്ങനെയും സംഭവിച്ചിട്ടില്ല. ചെങ്കടലില്‍ അമേരിക്കയും ഇസ്രയേലും ഇരുവരുടേയും പടക്കപ്പലുകള്‍ വിന്യസിച്ചിട്ടും അവയുടെ റഡാറുകള്‍ എന്ത് കൊണ്ട് ഇത് കണ്ടെത്തിയില്ല എന്നതും ഇസ്രയേലിനെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇസ്രേയലിന്റെ ആരോ സിസ്റ്റം റഡാറുകള്‍ക്ക് പോലും ഈ മിസൈല്‍ കാണുന്നത് തടസപ്പെടുത്താന്‍ എന്ത് സംവിധാനമാണ് ഉണ്ടായിരുന്നത് എന്നും ഇസ്രയേല്‍ പരിശോധിക്കുന്നുണ്ട്.