ന്യുയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ചൂടേറിയ വിഷയമായി ഇറാന്‍ മാറുന്നു. താനായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്് എങ്കില്‍ ഇറാന് ഇസ്രയേല്‍േ ആക്രമിക്കാന്‍ ധൈര്യം കാട്ടില്ലായിരുന്നു എന്ന് മുന്‍ പ്രസിഡന്റും നിലവിലെ പ്രസിഡന്‍ര് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. ലോകം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോകേണ്ട ആവശ്യവും വരില്ലായിരുന്നു എന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഇറാന്‍ നൂറ് കണക്കിന് മിസൈലുകള്‍ ഇന്നലെ ഇസ്രയേലിലേക്ക് അയച്ച പശ്ചാത്തലത്തിലാണ് തന്റെ ആപ്പിലൂടെ ട്രംപ് ഈ സന്ദേശം നല്‍കിയത്. തീവ്രവാദ സംഘടനയായ ഹിസ്ബുള്ളക്ക് ഇറാന്‍ നല്‍കുന്ന പിന്തുണയുടെ പേരില്‍ ഇസ്രയേലുമായി നിരന്തരം ഉരസല്‍ നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരാക്രമണം നടത്താന്‍ ഇറാന്‍ തയ്യാറായത്. ഇറാനും ഇസ്രയേലുമായി ഏറ്റുമുട്ടല്‍ ഉണ്ടാകും എന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടു പിന്നാലെയാണ് ഇറാന്‍ ഇസ്രേയലിലേക്ക് ശക്തമായ തോതില്‍ മിസൈലാക്രമണം നടത്തിയത്.

മധ്യപൂര്‍വേഷ്യയില്‍ പറന്ന് നടക്കുന്ന റോക്കറ്റുകളെ നോക്കൂ..റഷ്യയിലും യുക്രൈനിലും സംഭവിക്കുന്നത് എന്താണെന്ന് നോക്കൂ പണപ്പെരുപ്പം ലോകത്തെ തകര്‍ക്കുന്നത് എങ്ങനെയാണെന്ന് നോക്കൂ എന്ന് പറഞ്ഞ് കൊണ്ടാണ് ട്രംപ് തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. താന്‍ പ്രസിഡന്‍ര് ആയിരുന്ന കാലത്ത് ഇത്തരത്തില്‍ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്ന കാര്യം ട്രംപ് ചൂണ്ടിക്കാട്ടി. താന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് ഇറാനെ അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലാക്കിയിരുന്നു എന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

കൈയ്യില്‍ നയാ പൈസയില്ലാതെ ഇറാന്‍ നട്ടം തിരിഞ്ഞ ഒരു കാലഘട്ടമായിരുന്നു അതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായ കമലാ ഹാരീസിനെതിരെ ഈ അവസരം ഉപയോഗിച്ച് ആരോപണം ഉന്നയിക്കാനും ട്രംപ് ശ്രമിച്ചു. കമലാ ഹാരിസ് വന്‍തോതില്‍ ഇറാന് സാമ്പത്തിക സഹായം നല്‍കിയെന്നും അവര്‍ അത് ഉപയോഗിച്ച് മധ്യപൂര്‍വ്വേഷ്യയില്‍ എമ്പാടും തീവ്രവാദ പ്രവര്‍ത്തനം നടത്തി എന്നും ട്രംപ് ആരോപിച്ചു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ മധ്യപൂര്‍വ്വേഷ്യയിലും യൂറോപ്പിലും യുദ്ധങ്ങള്‍ ഇല്ലായിരുന്നു എന്നും ഏഷ്യാ മേഖലയില്‍ സമാധാനം നിലനിന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഇറാന്‍ ഇസ്രയേലിലേക്ക് നടത്തിയ ശക്തമായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. പാഞ്ഞ് വരുന്ന മിസൈലുകളെ ഇസ്രയേലിന്റെ അയണ്‍ഡോം സംവിധാനം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത് എത്ര ശക്തമായ തോതിലാണ് ഇറാന്‍ മിസൈലാക്രണം നടത്തിയത് എന്നാണ്. ഇറാന്‍ ആക്രമണത്തില്‍ നിന്ന് പിന്‍മാറണം എന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ ആവശ്യപ്പെട്ടു. ഇറാന്റെ ആക്രമണത്തില്‍ നിന്ന് പ്രതിരോധിക്കാന്‍ ഇസ്രയേലിന് എല്ലാവിധ സഹായവും ബൈഡന്‍ ഉറപ്പ് നല്‍കി.

അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ ഇറാന്‍ ഇന്നലെ നടത്തിയ ആക്രമണം പൂര്‍ണ പരാജയമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി. ഇറാന്റെ ആക്രമണം തടയുന്നതില്‍ ഗള്‍ഫ് മേഖലയിലുള്ള അമേരിക്കന്‍ പടക്കപ്പലുകള്‍ പ്രധാന പങ്ക് വഹിച്ചതായും സളളിവന്‍ വ്യക്തമാക്കി. ഇറാന്‍ 200 ഓളം ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിലേക്ക് അയച്ചത് എന്നാണ് ജെയ്ക് സള്ളിവന്‍ അറിയിച്ചത്. എന്നാല്‍ ഇറാന്‍ പ്രഖ്യാപിച്ചത് തങ്ങള്‍ ഇസ്രയേലിലേക്ക് അയച്ച 80 ശതമാനത്തോളം മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തി എന്നാണ്.