ജെറുസലേം: ഹമാസ് തീവ്രവാദ സംഘടനയുടെ തലവനായിരുന്ന യാഹ്യാ സിന്‍വറിന്റെ വധത്തെ തുടര്‍ന്ന് പിന്‍ഗാമിയുടെ പേര് പുറത്ത് വിടാന്‍ മടിച്ച് ഹമാസ് നേതൃത്വം. പുതിയ നേതാവിന്റെ പേര് വിവരങ്ങള്‍ പുറത്ത് വന്നാല്‍ ഇസ്രയേല്‍ അയാളെയും പിന്തുടര്‍ന്ന് വധിക്കുമെന്ന ആശങ്കയിലാണ് ഈ തീരുമാനം എന്നാണ് സൂചന. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തില്‍ പുതിയ തലവനെ തെരഞ്ഞെടുക്കുമെന്നാണ് ഹമാസ് വക്താക്കള്‍ ബി.ബി.സിയെ അറിയിച്ചിരിക്കുന്നത്. പുതിയ നേതാവിനെ തെരഞ്ഞടുക്കുന്നത് വരെ സംഘടനയുടെ പ്രധാനപ്പെട്ട അഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതി ദൈംദിന കാര്യങ്ങള്‍ നോക്കുമെന്നാണ് ഹമാസ് നേതൃത്വം പറയുന്നത്.

ഖലീല്‍ അല്‍ ഹയ്യ, ഖാലിദ് മെഷാല്‍, സാഹിര്‍ ജബറിന്‍, മുഹമ്മദ് ദര്‍വിഷ് എന്നിവരെ കൂടാതെ ഇനിയും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരാള്‍ കൂടി ഉള്‍പ്പെട്ടതായിരിക്കും ഭരണസമിതി. യാഹ്യാ സിന്‍വറിന്റെ വധം ഹമാസ് നേതാക്കളെ ഞെട്ടിച്ചു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. സിന്‍വര്‍ അങ്ങേയറ്റം സുരക്ഷിതനാണെന്നാണ് സംഘടനയിലെ നേതാക്കളും അണികളും കരുതിയിരുന്നത്. അതിനിടെ ഇറാനിയന്‍ വിദേശകാര്യ മന്ത്രി ഹമാസിന്റെ ഷൂറാ കൗണ്‍സില്‍ അംഗമായ ഖലീല്‍ അല്‍ ഹയ്യയുമായി കഴിഞ്ഞ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. അങ്കാറയില്‍ വെച്ചായിരുന്നു ഇരുവരും തമ്മില്‍ സംഭാഷണം നടത്തിയത്.

യാഹ്യാ സിന്‍വറിന്റെ മരണത്തില്‍ ഇറാന്‍ സര്‍ക്കാരിന്റെ അനുശോചനം വിദേശകാര്യമന്ത്രി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് യാഹ്യാ സിന്‍വര്‍ ഇസ്രയേല്‍ സൈന്യത്തിന്റ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നേരത്തേ ഗാസയിലെ ഭൂഗര്‍ഭ തുരങ്കത്തിലെ മുറിക്കുള്ളില്‍ ഇയാള്‍ കുടുംബവും ഒത്ത് ഒളിച്ചു കഴിയുകയായിരുന്നു. ഹമാസ് തുരങ്കങ്ങള്‍ ഓരോന്നായി ഇസ്രയേല്‍ സൈന്യം തകര്‍ക്കാന്‍ തുടങ്ങിയതോടെയാണ് ഇയാള്‍ തുരങ്കത്തില്‍ നിന്ന് പുറത്തെത്തിയതും തുടര്‍ന്ന് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും. യാഹ്യാ സിന്‍വറിനെ ആക്രമിക്കുന്നതിന്റെ ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈന്യം പുറത്ത് വിട്ടിട്ടുണ്ട്.

തന്നെ വധിക്കാന്‍ എത്തുന്നവര്‍ക്ക് നേരേ സിന്‍വര്‍ ഒരു വടിയെടുത്ത് എറിയുന്നതും ഈ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. എന്നാല്‍ തങ്ങള്‍ വധിച്ചത് ഹമാസ് തലവനായ യാഹ്യാ സിന്‍വറിനെയാണെന്ന് ഇസ്രയേല്‍ സൈനികര്‍ക്ക് ആദ്യം മനസിലായിരുന്നില്ല. പിന്നീട് നടന്ന പരിശോധനയിലാണ് കൊല്ലപ്പെട്ടത് ഏറെ നാളായി തങ്ങള്‍ തിരയുന്ന ഹമാസ് തലവനാണെന്ന് മനസിലാക്കിയത്. അതേ സമയം ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു എന്ന് കരുതപ്പെട്ടിരുന്ന ഇസ്രയേലുകാരായ ബന്ദികളെ കുറിച്ച് ഇനിയും ഒരു വിവരവും ലഭിച്ചിട്ടില്ല.

ഇസ്രയേല്‍ ഗാസയിലെ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ബന്ദികളെ വിട്ടയയ്ക്കില്ലെന്ന് യാഹ്യാ സിന്‍വറിന്റെ വധത്തിന് തൊട്ടു പിന്നാലെ ഹമാസ് നേൃത്വം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഹമാസ് തലവനായിരുന്ന ഇസ്മയില്‍ ഹനിയയെ ഇസ്രയേല്‍ വധിച്ചതിനെ തുടര്‍ന്നാണ് യാഹ്യാ സിന്‍വറിനെ ഭീകരസംഘടനയുടെ തലവനായി നിയോഗിച്ചത്.