വാഷിംഗ്ടണ്‍: യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ സെലസ്‌കിയുടെ വസ്ത്രധാരണം മതിപ്പുണ്ടാക്കുന്നതായിരുന്നില്ലെന്ന് ട്രംപിന്റെ നിരീക്ഷണം ചര്‍ച്ചയായിരുന്നു. വാഷിംഗ്ടണിലെ ട്രംപ് സെലന്‍സ്‌കി കൂടിക്കാഴ്ചയില്‍ പരസ്പരം അഭിവാദ്യം ചെയ്തപ്പോള്‍ സെലന്‍സ്‌കിയുടെ വസ്ത്രത്തോടുള്ള ട്രംപിന്റെ പ്രതികരണം പ്രകടമായിരുന്നു. ഇവിടെ നിന്ന് തുടങ്ങിയതാണ് പ്രശ്‌നം. പിന്നീട് ഇത് ഉടക്കി പിരിഞ്ഞു. ഇതേ കുറിച്ച് എന്തുകൊണ്ടാണ് സ്യൂട്ട് ധരിക്കാത്തത് എന്നും നിങ്ങള്‍ക്ക് സ്യൂട്ട് ഉണ്ടോയെന്നുമുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോട് യുദ്ധം പൂര്‍ത്തിയായ ശേഷം ഇത്തരം വസ്ത്രധാരണത്തിലേക്കോ ഇതിനേക്കാള്‍ മികച്ചതിലേക്കോ എത്താമെന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.

യുദ്ധം യുക്രെയിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ കൂടിയാണ് ഈ മറുപടിയില്‍ സെലന്‍സ്‌കി പറഞ്ഞു വയ്ക്കുന്നത്. കോട്ട് വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് യുദ്ധം എത്തിക്കുന്നുവെന്ന വേദനിപ്പിക്കുന്ന വിശദീകരണം. റിയല്‍ അമേരിക്കാ വോയിസ് എന്ന മാധ്യമത്തിലെ ചീഫ് വൈറ്റ് ഹൗസ് ലേഖകനായ ബ്രെയിന്‍ ഗ്ലെന്നാണ് ഈ ചോദ്യം സെലന്‍സ്‌കിയോട് ചോദിച്ചത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസിന്റെ മാന്യതയ്ക്ക് ചേര്‍ന്ന വസ്ത്രം ധരിക്കാത്തത് അമേരിക്കക്കാര്‍ക്ക് പ്രശ്‌നമാണെന്ന ആമുഖത്തോടെയാണ് ചോദ്യം എത്തിയത്. ഇതിനാണ് യുദ്ധം കഴിഞ്ഞ് നിങ്ങളുടേതിനേക്കാള്‍ നല്ല സ്യൂട്ട് ധരിക്കാമെന്ന് വികാരത്തില്‍ പൊതിഞ്ഞ മറുപടി സെലന്‍സ്‌കി നല്‍കിയത്. തീര്‍ത്തും കണ്ണു നനയിക്കുന്നതായി മറുപടി. അതിന് ശേഷം മാധ്യമ പ്രവര്‍ത്തകര്‍ ആ വിഷയം ചര്‍ച്ചയിലേക്ക് കൊണ്ടു വന്നുമില്ല. യുദ്ധം തീരുന്നതു വരെ ആത്യാഡംബരത്തിന് യുക്രെയിനില്ലെന്ന സന്ദേശമാണ് സെലന്‍സ്‌കി നല്‍കുന്നത്.

മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഓവല്‍ ഓഫീസിലെ ട്രെപ്-സെലന്‍സ്‌കി ചര്‍ച്ച തുടങ്ങിയത്. വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോ ഇല്ലാത്ത ചര്‍ച്ചയില്‍ പകരമുണ്ടായിരുന്നത് വൈസ്പ്രസിഡന്റും യുക്രെയ്‌ന്റെ രൂക്ഷവിമര്‍ശകനുമായ ജെഡി വാന്‍സ് ആയിരുന്നു. യുദ്ധം അവസാനിപ്പിക്കേണ്ടത് നയതന്ത്രത്തിലൂടെയാണെന്ന വാന്‍സിന്റെ വാക്കുകളോട് എന്തുതരം നയതന്ത്രം എന്ന് സെലന്‍സ്‌കി തിരിച്ചുചോദിച്ചു. റഷ്യന്‍ പ്രസിഡന്റ് പലതവണ ധാരണകള്‍ ലംഘിച്ചതിന്റെ ഉദാഹരണങ്ങള്‍ എണ്ണിപ്പറഞ്ഞു. ഇതോടെ വാന്‍സ് ക്ഷുഭിതനായി. അനാദരവ് കാട്ടുന്നു എന്നാരോപിച്ച് തര്‍ക്കമായി. പിന്നാലെ ഈ വാക്കുതര്‍ക്കം ട്രംപ് ഏറ്റെടുക്കുകയായിരുന്നു. ഇത് ലോകത്തെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് വഴിമാറി.

ധാതുക്കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപമാനിച്ചുവിട്ട യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിക്ക് പിന്തുണയുമായി ലോകം എത്തുകയും ചെയ്തു. മൂന്നുവര്‍ഷം റഷ്യയ്‌ക്കെതിരേ സധൈര്യം പോരാടിയ സെലെന്‍സ്‌കിയെ അഭിനന്ദിച്ചും തുടര്‍ന്നുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല ഫൊണ്ടെലെയ്ന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയവരെത്തി. തര്‍ക്കത്തിനുപിന്നാലെ യു.എസിന്റെ സഹായത്തിന് നന്ദിയറിച്ച് സെലെന്‍സ്‌കി എക്സില്‍ പോസ്റ്റിട്ടു. യുക്രൈന്‍ ധാതുക്കരാറില്‍ ഒപ്പിടാന്‍ സന്നദ്ധമാണെന്നും അന്തിമമായി തങ്ങള്‍ ശാശ്വതസമാധാനമാണ് കാംക്ഷിക്കുന്നതെന്നും സെലെന്‍സ്‌കി പറഞ്ഞു. അമേരിക്കയെ മുതലെടുക്കാന്‍ അനുവദിക്കില്ലെന്ന രാജ്യതാത്പര്യമാണ് ചര്‍ച്ചയിലുയര്‍ത്തിയതെന്ന് പറഞ്ഞ് ട്രംപിനെ വൈറ്റ് ഹൗസ് പ്രതിരോധിച്ചു.

മൂന്നുവര്‍ഷമായി യുദ്ധത്തിന് യു.എസ്. നല്‍കിവരുന്ന സഹായത്തിന് സെലെന്‍സ്‌കി വേണ്ടത്ര നന്ദികാണിച്ചില്ലെന്ന് ട്രംപും വൈസ് പ്രസിഡന്റ് വാന്‍സും കുറ്റപ്പെടുത്തി. യുക്രൈന്റെ സുരക്ഷാ ഉറപ്പിനായി വാദിച്ച സെലെന്‍സ്‌കിയോട് 'നിങ്ങള്‍ മൂന്നാംലോകമഹായുദ്ധമാണ് ആഗ്രഹിക്കുന്നതെ'ന്ന് ട്രംപ് തുറന്നടിച്ചു. വാക്കേറ്റത്തെത്തുടര്‍ന്ന് ചര്‍ച്ച നിര്‍ത്തി ഇറങ്ങിപ്പോയ സെലെന്‍സ്‌കി യു.എസിനെ അപമാനിച്ചെന്ന് ട്രംപ് ആരോപിച്ചു.

ട്രംപ്, സെലന്‍സ്‌കി, യുദ്ധം