ക്വറ്റ: ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) തീവണ്ടി ആക്രമിച്ച് ബന്ദികളാക്കിയ 104 പേരെ പാക് സുരക്ഷാസേനകള്‍ മോചിപ്പിച്ചത് കമാണ്ടോ ഓപ്പറേഷനിലൂടെ. ഏറ്റമുട്ടലില്‍ 16 ബലൂച് വിഘടനവാദികളെ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബി.എല്‍.എയുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പാക് സുരക്ഷാസേന അറിയിച്ചു. ക്വറ്റയില്‍നിന്ന് അഞ്ഞൂറോളം യാത്രക്കാരുമായി ഖൈബര്‍ പഖ്തൂന്‍ഖ്വയിലെ പേഷാവറിലേക്കു പോകുകയായിരുന്ന ജാഫര്‍ എക്സ്്പ്രസാണ് ആക്രമിച്ചത്. ഗുദലാറിനും പീരു കൊനേരിക്കുമിടയില്‍ എട്ടാംനമ്പര്‍ തുരങ്കത്തിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം.

മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കുന്നതുവരെ സൈനിക നടപടി തുടരും. 58 പുരുഷന്മാരേയും 31 സ്ത്രീകളേയും 15 കുട്ടികളേയുമാണ് ഇതുവരെ മോചിപ്പിച്ചത്. ഇവരെ ട്രെയിന്‍ മാര്‍ഗം കച്ചി ജില്ലയിലെ മച്ചിലേക്ക് അയച്ചു. ബി.എല്‍.എയുമായുള്ള ഏറ്റുമുട്ടലില്‍ 30 സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു. ലോക്കോപൈലറ്റും കൊല്ലപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്വം വിഘടനവാദിസംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഏറ്റെടുക്കുകയായിരുന്നു. ബലൂചിസ്താനില്‍ ട്രെയിന്‍ റാഞ്ചിയത് തന്ത്രപരമായി. പെഷവാറില്‍ ജാഫര്‍ എക്‌സ്പ്രസിനെ എട്ടാം നമ്പര്‍ ടണലില്‍ കുടുക്കിയ ഭീകരര്‍ ഇരച്ചെത്തി സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എട്ടാം നമ്പര്‍ ടണലിലെ ട്രാക്കുകള്‍ക്ക് കൂടി ഭീകരര്‍ കേടുവരുത്തിയതോടെ ട്രെയിന്‍ പാളം തെറ്റുകയും ചെയ്തു. റൂട്ടിലെ 17 ടണലുകളുള്ള പ്രദേശത്ത് ട്രെയിനിന് വേഗത കുറയുന്നതും വിഘടന വാദികള്‍ മുതലാക്കി. വേഗതക്കുറവ് ട്രെയിനിലേക്ക് അനായാസം കയറാന്‍ വിഘടനവാദികളെ സഹായിച്ചു.

ബലൂചിസ്ഥാനിലെ കച്ചി ജില്ലയില്‍ അബെഗം പ്രദേശത്തുവെച്ചാണ് ബി.എല്‍.എ ട്രെയിന്‍ തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയത്. ക്വറ്റയില്‍നിന്ന് പെഷാവറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസിനുനേരെ ആയുധധാരികളായ ആറുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒമ്പത് കോച്ചുകളാണ് ട്രെയിനിന്. 17 തുരങ്കങ്ങളാണ് ബലൂചിസ്ഥാന്‍ മേഖലയിലുള്ളത്. ദുര്‍ഘടപാതയായതിനാല്‍ വേഗംകുറച്ചാണ് ഇതുവഴി തീവണ്ടികള്‍ പോകുക. ബലൂചിസ്ഥാനില്‍ പതിറ്റാണ്ടുകളായി വിഘടനവാദ സംഘങ്ങള്‍ സര്‍ക്കാരിനെയും സൈന്യത്തെയും ലക്ഷ്യംവെച്ച് കലാപം നടത്തുകയാണ്. മേഖലയിലെ ധാതുസമ്പത്തിന്റെ ഒരു വിഹിതവും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ബലൂചിസ്ഥാന്റെ വാതക, ധാതു സമ്പത്തുകളെ സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് സ്വതന്ത്ര ബലൂചിസ്ഥാന്‍ എന്ന ആവശ്യത്തിലൂന്നിയാണ് ബലൂച് ലിബറേഷന്‍ ആര്‍മിയുടെ പ്രവര്‍ത്തനം.

ബ്രിട്ടീഷ് യുഗത്തിന് മുന്‍പ് ബലൂചിസ്താന്റെ വലിയൊരു ഭാഗം അവിഭക്ത ഇന്ത്യയിലായിരുന്നു. പടിഞ്ഞാറ് കെര്‍മനും, കിഴക്ക് സിന്ധും, വടക്ക് ഹെല്‍മന്ദ് നദിയും തെക്ക് അറബിക്കടലും അതിര്‍ത്തിയായി ഖാനേറ്റ് ഓഫ് കലാട്ടിന് കീഴിലായിരുന്നു ഈ ഭൂപ്രദേശം. വിവിധ ഗോത്രവിഭാഗങ്ങളുടെ ചെറു നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കലാട്ട് ഖാന്‍ ആയിരുന്നു ഏറ്റവും കരുത്തനായ ഭരണാധികാരി. 1876-ല്‍ ഈ ഭൂപ്രദേശം ബ്രിട്ടീഷ് ഇന്ത്യക്ക് കീഴിലായി. സ്വതന്ത്രാനന്തരം പാക്കിസ്താനും ഇന്ത്യയുമായി വിഭജിക്കപ്പെട്ടപ്പോള്‍ ബലൂചിസ്ഥാന്‍ പാക്കിസ്ഥാന്റെ ഭാഗമായി. എന്നാല്‍, സ്വതന്ത്ര രാജ്യമായി നിലനില്‍ക്കണം എന്നായിരുന്നു ഖാന്‍മാരുടെ താത്പര്യം. ബ്രിട്ടീഷ് സര്‍ക്കാരുമായി ഒപ്പുവച്ച നിരവധി കരാറുകള്‍ ആവശ്യം സാധൂകരിക്കാനായി ഇവര്‍ ഉയര്‍ത്തിക്കാട്ടി. പക്ഷേ, ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. ഇന്ന് പാക്കിസ്ഥാന്റെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്താന്‍. പക്ഷേ, ബലൂചിസ്ഥാന്‍ ഒരിക്കലും പാക്കിസ്ഥാന്റെ വരുതിയില്‍ നിന്നില്ലെന്നതാണ് വസ്തുത. ഇറാനും ഈ മേഖലയില്‍ താല്‍പ്പര്യങ്ങളുണ്ട്.

വര്‍ഷങ്ങളായി വിഘടനവാദം ശക്തമായ ബലൂചിസ്ഥാനില്‍, പോലീസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എണ്ണ, സ്വര്‍ണം, ചെമ്പ് ഉള്‍പ്പെടെയുള്ളവയാല്‍ സമ്പുഷ്ടമായ പ്രദേശമാണ് ബലൂചിസ്ഥാന്‍. എന്നിട്ടും പാക്കിസ്താനിലെ ഏറ്റവും ദരിദ്രമേഖലകളില്‍ ഒന്നാണിത്. പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ ബലൂചിസ്ഥാന്‍ ജനങ്ങളോടുള്ള അവഗണനയാണ് വിഘടനവാദ സംഘടനങ്ങളുടെ പ്രധാന ആയുധം. ഏകദേശം 15 ലക്ഷമാണ് ഈ പ്രവിശ്യയിലെ ജനസംഖ്യ. ബലൂചിസ്ഥാന്‍ ഇന്ത്യയോട് ചേരാന്‍ ആഗ്രഹിച്ച രാജ്യമാണ് . എന്നാല്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കുവെയ്ക്കുന്നില്ല എന്ന കാരണം കൊണ്ട് മാത്രമാണ് ബലൂചിസ്ഥാന് ഇന്ത്യയിലേക്ക് ചേരാന്‍ കഴിയാതിരുന്നത്. ധാരാളം ഹിന്ദുമത വിശ്വാസികളും ക്ഷേത്രങ്ങളും ഉള്ള ഇവര്‍ വാസ്തവത്തില്‍ പാക്കിസ്ഥാനില്‍ സംതൃപ്തരായിരുന്നുല്ല. ഇപ്പോള്‍ പാക്കിസ്ഥാന്‍ ലയിച്ചപ്പോളാണ് ബലൂചിസ്ഥാന്‍ കലാപഭൂമിയായി മാറുന്നത് . ബലൂചിസ്ഥാന്‍ ഒരുകാലത്ത് വളരെ സമ്പത്ത് സമൃദ്ധമായിരുന്നു . ബലൂചിസ്ഥാനത്തിലെ സമ്പത്തു കൈക്കലാക്കാന്‍ പാക്കിസ്ഥാനൊപ്പം മത്സരിച്ച രാജ്യമാണ് ചൈന . സെന്‍ട്രല്‍ ഏഷ്യയിലേക്കുള്ള ഏറ്റവും ദുരംകുറഞ്ഞ തുറമുഖങ്ങള്‍ സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഈ കാരണങ്ങള്‍കൊണ്ടുതന്നെ ആഗോളരാഷ്ട്രീയത്തില്‍ തന്ത്രപ്രധാനമായ ഒരു മേഖലയാണ് ബലൂചിസ്ഥാന്‍.

ധാതുക്കളാല്‍ സമ്പന്നമാണെങ്കിലും പാക്കിസ്ഥാനിലെ പ്രവിശ്യകളില്‍ ഏറ്റവും അവികസിതമായി തുടരുന്നതും ബലൂചിസ്താനാണ്. അതുകൊണ്ട് തന്നെ പാക് ഭരണകൂടത്തിനെതിരായ വികാരവും ശക്തമാണവിടെ. പാക്കിസ്ഥാനില്‍ നിന്ന് വിഘടിച്ച് സ്വതന്ത്രരാജ്യം സ്ഥാപിക്കണമെന്ന് അവകാശപ്പെടുന്ന ഒട്ടേറെ സംഘടനകളുണ്ടവിടെ.