വാഷിങ്ടണ്‍: അമേരിക്കയില്‍ ഇപ്പോള്‍ വളഞ്ഞ വഴിയില്‍ എത്തിയവരെല്ലാം നെട്ടോട്ടത്തിലാണ്. അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്ന കാര്യത്തില്‍ ട്രംപ് ഭരണകൂടം നിലപാട് കര്‍ശനമാക്കിയ സാഹചര്യത്തിലാണ് ഇവരെല്ലാം കുടുങ്ങിയിരിക്കുന്നത്. ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് അമേരിക്കയിലേക്ക് കടക്കാന്‍ അനുമതി നല്‍കിയ ഒമ്പത് ലക്ഷത്തിലധികം പേരെ പുറത്താക്കാനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

ഇവര്‍ ഉടനടി അമേരിക്ക വിടണമെന്നും അല്ലെങ്കില്‍ ഓരോ ദിവസം അധികം അധികം താമസിക്കുന്നതിന് ആയിരം ഡോളര്‍ പിഴ അടയ്ക്കണം എന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ് ആപ്പ് ഉപയോഗിച്ചാണ് ഇവര്‍ അമേരിക്കയില്‍ കയറിപ്പറ്റിയത്. 2023 ജനുവരി മുതലാണ് ഈ ആപ്പ് ഉപയോഗിച്ച് ഇത്രയധികം പേര്‍ ്അമേരിക്കയില്‍ എത്തിയത്. പരോള്‍ എന്ന് അറിയപ്പെട്ടിരുന്ന ഒരു പ്രസിഡന്‍ഷ്യല്‍ ്അധികാരത്തിന്റെ പേരില്‍ ഇവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് അമേരിക്കയില്‍ തുടരാന്‍ കഴിയുമായിരുന്നു.

ഈ പരേളുകള്‍ റദ്ദാക്കുന്നത് രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് എന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ട്രംപ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. അമേരിക്കയില്‍ എത്താനായി അവര്‍ക്ക് നല്‍കിയ ആപ്പ് ഉപയോഗിച്ച് തന്നെ സ്വമേധയാ അവര്‍ നാട് വിടാന്‍ തയ്യാറാകണം എന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ അമേരിക്കയില്‍ കഴിയുന്നവര്‍ രാജ്യം വിട്ടില്ലെങ്കില്‍ അതിന്റെ ഫലം അവര്‍ തന്നെ അനുഭവിക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ താക്കീത് നല്‍കിയിട്ടുണ്ട്.

1996 ല്‍ നിലവില്‍ വന്ന ഒരു നിയമം ഉപയോഗിച്ചാണ് പിഴ ചുമത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2018 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആദ്യ ടേമിലാണ് ഈ നിയമം ആദ്യമായി നടപ്പിലാക്കിയത്. എന്നാല്‍ 2021 ല്‍ ജോ ബൈഡന്‍ ഭരണകൂടം ഈ നിയമം താത്ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. 2019 മുതല്‍ അഞ്ച് വര്‍ഷം വരെ പിഴകള്‍ മുന്‍കാല പ്രാബല്യത്തില്‍ നിലവില്‍ വരുമെന്ന് ട്രംപ് ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചില സാഹചര്യങ്ങളില്‍ ഒരു മില്യണ്‍ ഡോളറിലധികം പിഴ ഈടാക്കിയേക്കാം. രാജ്യം വിടാന്‍ ഉത്തരവ് ലഭിച്ച ഭൂരിപക്ഷം പേരും ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി ചുമതലയേറ്റ ആദ്യ ദിവസം തന്നെ അനധികൃത കുടിയേറ്റക്കാരെ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. മെക്സിക്കോ അതിര്‍ത്തില്‍ ആയിരക്കണക്കിന് കുടിയേറ്റക്കാരെയാണ് തടഞ്ഞു നിര്‍ത്തിയത്. പിഴ അടയ്ക്കാന്‍ തയ്യാറാകാത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് അമേരിക്കയില്‍ നിന്ന് പുറത്തു പോകാന്‍ വിസമമ്മതിച്ച് പള്ളികളില്‍ അഭയം തേടിയ കുടിയേറ്റക്കാര്‍ക്ക് മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം ഡോളര്‍ വരെ പിഴ ചുമത്തിയിട്ടുണ്ട്.