ലണ്ടന്‍: യു കെയിലെ കെയര്‍വര്‍ക്കര്‍മാരുടെ കുറവ് പരിഹരിക്കാനായി വിദേശ രാജ്യങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട പല കെയര്‍ വര്‍ക്കര്‍മാരും ഇപ്പോള്‍ തെരുവിലായിരിക്കുകയാണ്. സര്‍ക്കാരിന്റെ കര്‍ശന നിയമങ്ങള്‍ മൂലം പല കെയര്‍ സേവന ദാതാക്കള്‍ക്കും വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസന്‍സ് നഷ്ടമായതാണ് കാരണം. ഇത്തരത്തില്‍ യു കെയില്‍ എത്തിയ പല കെയര്‍വര്‍ക്കര്‍മാരും ചൂഷണത്തിനു വിധേയരായി ജീവിക്കുകയായിരുന്നു. ഇപ്പോള്‍ തൊഴില്‍ കൂടി നഷ്ടപ്പെട്ടതോടെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയാണവര്‍ക്ക്.

ബി ബി സി വിവരാവകാശ നിയമപ്രകാരം നേടിയ രേഖകള്‍ പറയുന്നത് 2024 ല്‍ 1,514 കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സുകളാണ് റദ്ദാക്കിയത് എന്നാണ്. 2023 ല്‍ ഇത് കേവലം 336 ആയിരുന്നു. അതായത്, 350 അതമാനത്തിന്റെ വര്‍ദ്ധനവ്. ഇവയില്‍ മൂന്നില്‍ ഒന്നും ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ്. സര്‍ക്കാരിന്റെ കര്‍ശന നടപടികളുടെ ഭാഗമായി ഇപ്പോള്‍ വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ ഇപ്പോള്‍ തെരുവിലായിരിക്കുകയാണ്.

2020 മുതല്‍ തൊഴിലുടമകളുടെ സ്പോണ്‍സര്‍ഷിപ്പ് റദ്ദാക്കിയതു വഴി 39,000 കെയര്‍ വര്‍ക്കര്‍മാരാണ് ദുരിതത്തിലായതെന്ന് കണക്കുകള്‍ പറയുന്നു. അതേസമയം, വിസ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് വിദേശത്തുനിന്നും ആളുകളെ കൊണ്ടുവന്നവര്‍ക്കെതിരാണ് നടപടിയെന്ന് സര്‍ക്കാര്‍ പറയുന്നു. ഇത്തരക്കാര്‍ തൊഴിലാളികളെ വന്‍തോതില്‍ ചൂഷണത്തിന് ഇരയാക്കുകയായിരുന്നു എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. തൊഴിലുടമകളുടെ ലൈസന്‍സ് നഷ്ടപ്പെട്ടതുവഴി തൊഴില്‍ നഷ്ടമായവര്‍ക്ക് പകരം തൊഴില്‍ കണ്ടെത്താന്‍ കെയര്‍ മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മൈഗ്രേഷന്‍ മന്ത്രി സീമ മല്‍ഹോത്ര അറിയിച്ചു.

ബ്രിട്ടനില്‍ ദുരിതമനുഭവിക്കുന്നത് കെയര്‍വര്‍ക്കര്‍ മാത്രമല്ല, സ്റ്റുഡന്റ് വിസയില്‍ എത്തിയവരും കടുത്ത ദുരിതത്തിലാണ്. ജീവിത ചെലവേറിയതിനാല്‍ പലരും ഭക്ഷണം പോലും കഴിക്കാന്‍ കഴിയാതെ ക്ലേശിക്കുകയാണ്. പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥി പറഞ്ഞത് പലപ്പോഴും ഒരുനേരത്തെ ഊണ് ഉപേക്ഷിച്ച് ചായയാണ് കുടിക്കാറ് എന്നാണ്. എന്നാല്‍ മാത്രമെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയുള്ളു എന്നും അയാള്‍ പറയുന്നു.

അടുത്തിടെ നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് വെയ്ല്‍സിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ തെളിഞ്ഞത് ഏകദേശം 58 ശതമാനം വിദ്യാര്‍ത്ഥികള്‍ വാടകയും മറ്റ് ചെലവുകളും താങ്ങാന്‍ കഴിയാതെ പലപ്പോഴും ഭക്ഷണം ഉപേക്ഷിക്കുന്നു എന്നാണ്. വിദ്യാര്‍ത്ഥികള്‍ അക്കാദമികപ്രമായും സാമ്പത്തികമായും അനുഭവിക്കുന്ന സമ്മര്‍ദ്ദം തിരിച്ചറിയുന്നു എന്ന് പറഞ്ഞ സ്വാന്‍സീ യൂണിവേഴ്സിറ്റി അധികൃതര്‍ അവരുടെ ക്ഷേമത്തിനായി കഴിയുന്ന പിന്തുണ നല്‍കുന്നുണ്ടെന്നും അറിയിച്ചു.