ബാഴ്‌സലോണ: കഴിഞ്ഞ ദിവസം സ്പെയിനില്‍ ഒരു ദിവസം മുഴുവന്‍ വൈദ്യുതി നിലച്ചതിന്റെ കാരണം എന്താണ് എന്ന് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് ഉയരുന്നത്. ഏറ്റവും ഒടുവിലായി ബഹിരാകാശത്ത് നടത്തിയ ആണവായുധ പരീക്ഷണം കാരണമാണോ വൈദ്യുതി തടസപ്പെട്ടത് എന്ന സംശയവും ബലപ്പെടുകയാണ്. ശൂന്യാകാശത്ത് അണുബോംബ് പരീക്ഷണം നടത്തിയത് ലോകത്തെ വന്‍ ആണവ ശക്തികളായ അമേരിക്കയോ റഷ്യയോ ചൈനയോ ആയിരിക്കാം എന്നാണ് പലരും കണക്ക് കൂട്ടുന്നത്. സ്പെയിനില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് വൈദ്യുതി തടസത്തെ തുടര്‍ന്ന് ദുരിതത്തിലായത്.

കമ്മ്യൂണിക്കേഷന്‍ നെറ്റ്ുവര്‍ക്കുകളും തകരാറിലായതോടെ ആളുകള്‍ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഉണ്ടായത്. നിരത്തുകളില്‍ വാഹനഗതാഗതം നിശ്ചലമായപ്പോള്‍ പല വിമാന സര്‍വ്വീസുകളും ട്രെയിന്‍ സര്‍വ്വീസുകളും റദ്ദ് ചെയ്യേണ്ടതായും വന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ജനം തിരക്കു കൂട്ടിയതോടെ പല സൂപ്പര്‍മാര്‍ക്കറ്റുകളും കാലിയായി. വിനോദ സഞ്ചാരികള്‍ പലരും നാട്ടിലേക്ക് മടങ്ങാനാകാതെ വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോയിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വൈദ്യുതി എത്താത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തി സാധനങ്ങള്‍ വാങ്ങിക്കൂട്ടി.

സ്പെയിനിലും പോര്‍ച്ചുഗലിലും കുഴപ്പങ്ങള്‍ സൃഷ്ടിച്ച 23 മണിക്കൂര്‍ വൈദ്യുതി മുടക്കത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായ വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. അതേ സമയം യൂറോപ്പിലെ എക്കാലത്തെയും വലിയ പരാജയം എന്ന് കരുതപ്പെടുന്ന ഈ സംഭവത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്. ഇതൊരു സൈബറാക്രമണമാണ ്എന്ന നിഗമനം സ്പാനിഷ് സര്‍ക്കാര്‍ ആദ്യം തന്നെ തള്ളിക്കളഞ്ഞിരുന്നു. വൈദ്യുതി കാന്തിക തരംഗങ്ങളാണോ ഇതിന് കാരണമെന്നും ചിലര്‍ സംശയം ഉന്നയിച്ചിരുന്നു. കഴിഞ്ഞ മാസം അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ മന്ത്രാലയം ഇത്തരം ഒരു സാധ്യതയെ കുറിച്ച് മുന്നറിയിപ്പും നല്‍കിയിരുന്നു. അതേ സമയം വിദഗ്ധരായ പലരും സമൂഹ മാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത് ശൂന്യാകാശത്ത് നടന്ന ഒരു ആണവപരീക്ഷണം ആയിരിക്കാം ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകാന്‍ കാരണം എന്നാണ്.

ഇത് സാധാരണായായി സയന്‍സ് ഫിക്ഷന്‍ നോവലുകളില്‍ പലപ്പോഴും പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് പോലെ അങ്ങനെയൊരു സംഭവത്തിന്റെ ഫലമാണോ എന്നും പലരും സംശയം ഉന്നയിക്കുകയാണ്. അമേരിക്കന്‍ സൈനിക ചരിത്രകാരനായ വില്യം ആര്‍. ഫോര്‍സ്റ്റെന്‍ ഇത്തരം ആയുധങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹിരോഷിമ ബോംബിന്റെ മൂന്നിരട്ടി വലിപ്പമുള്ള, 40 മുതല്‍ 60 കിലോടണ്‍ വരെ ഭാരമുള്ള ഒരു ചെറിയ ആണവായുധം 200 മൈല്‍ അകലെ ബഹിരാകാശത്ത് പൊട്ടിത്തെറിച്ചാല്‍ ഇത്തരത്തില്‍ ഒരവസ്ഥ ഉണ്ടാകാം എന്നായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്.

1962 ല്‍ അമേരിക്ക പസഫിക്ക് സമുദ്രത്തിന് മുകളില്‍ ആണവായുധം പരീക്ഷിച്ചപ്പോള്‍ 900 മൈല്‍ താഴെയുള്ള ഹവായിയിലെ തെരുവുവിളക്കുകള്‍ തകര്‍ന്നിരുന്നു. റഷ്യ ആണവായുധവുമായി ഒരു ഉപഗ്രഹം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 2022 ല്‍ റഷ്യ യുക്രൈനുമായി യുദ്ധത്തിന് പുറപ്പെടുന്നതിന് മുമ്പ് ഭ്രമണപഥത്തില്‍ എത്തിച്ച കോസ്മോസ് 2553 ഇത്തരത്തില്‍ ആണവായുധ പരീക്ഷണം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് അന്ന് അമേരിക്ക സംശയം പ്രകടിപ്പിച്ചിരുന്നു. 2023 ല്‍ യു.എസ് വ്യോമാതിര്‍ത്തിയില്‍ ഒരു ചൈനീസ് ബലൂണ്‍ പറക്കുന്നത് കണ്ടെത്തിയതിനെത്തുടര്‍ന്ന് ചൈനയും ഇത്തരത്തില്‍ നീക്കം നടത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

സ്പെയിനിലും പോര്‍ച്ചുഗലിലും വ്യാപകമായി വൈദ്യുതി വിതരണം മുടങ്ങുന്നതിന് മുന്‍പായി ബ്രിട്ടനിലെ വൈദ്യുതി വിതരണ സംവിധാനവും തകരാറിലായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരവും അതിനിടെ പുറത്തു വന്നിരുന്നു.