ലണ്ടന്‍: കുടിയേറ്റ വിരുദ്ധതയുടെ പേരില്‍ ജനപിന്തുണ വര്‍ദ്ധിപ്പിച്ച് തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കരുത്തു കാട്ടിയെ നെയ്ജല്‍ ഫരാജിന്റെ റിഫോം യു കെ പാര്‍ട്ടി ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫ്രീബി രാഷ്ട്രീയ മാതൃക പിന്തുടരുകയാണ്. ആനുകൂല്യങ്ങള്‍ വാരിക്കോരി വാഗ്ദാനം നല്‍കുകയാണ് ഫരാജ്. കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്, നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റില്‍ എത്തിയാല്‍ വരുമാന നികുതി നല്‍കേണ്ടുന്ന വരുമാന പരിധി 20,000 പൗണ്ട് ആക്കി ഉയര്‍ത്തുമെന്നാണ്. മാത്രമല്ല, 20 ലക്ഷം പൗണ്ട് വരെ വിലയുള്ള എസ്റ്റേറ്റുകളുടെ ഇന്‍ഹെരിറ്റന്‍സ് ടാക്സ് എടുത്തുകളയുമെന്നും അദ്ദേഹം പറയുന്നു.

ഫരാജിന്റെ രാഷ്ട്രീയം ഏതായാലും ബ്രിട്ടീഷുകാരെ ആകര്‍ഷിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല. ഏറ്റവും ഒടുവില്‍ നടന്ന അഭിപ്രായ സര്‍വ്വേയില്‍ 32 ശതമാനം സ്‌കോറാണ് റിഫോം യു കെയ്ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ലേബര്‍ പാര്‍ട്ടിക്ക് നേടാനായത് 22 ശതമാനം മാത്രം. അതായത്, ഭരണകക്ഷിയെ 10 പോയിന്റുകള്‍ക്ക് പുറംതള്ളിയാണ് റിഫോം യു കെ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് എന്നര്‍ത്ഥം. മൂന്നാം സ്ഥാനത്തെത്തിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നേടാനായത് 19 ശതമാനം സ്‌കോര്‍ മാത്രം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അറുനൂറിലധികം കൗണ്‍സില്‍ സീറ്റുകളും പത്ത് കൗണ്‍സിലുകളും പിടിച്ചെടുത്തതിനു പുറമെ പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പിലും റിഫോം യു കെ വിജയക്കൊടി നാട്ടിയിരുന്നു.

അതേസമയം, ഫരാജിന്റെ വാഗ്ദാനങ്ങള്‍ നടപ്പിലായാല്‍ ബ്രിട്ടന്‍ പാപ്പരാകും എന്നാണ് ഷാഡോ ചാന്‍സലര്‍ മെല്‍ സ്‌ട്രൈഡ് ആരോപിക്കുന്നത്. ഗൗരവകരമായി പരിഗണിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് വോട്ടര്‍മാരെ ആകര്‍ഷിക്കാനായി ഫരാജ് മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭരണ നിര്‍വ്വഹണത്തിനുള്ള പക്വത റിഫോം പാര്‍ട്ടി ആര്‍ജ്ജിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വരുമാന നികുതി നല്‍കുന്നതിനുള്ള വരുമാന പരിധി ഉയര്‍ത്തും എന്ന ഒരൊറ്റ കാര്യം മാത്രം എന്‍ എച്ച് എസ്സിന്റെ ബജറ്റിന്റെ മൂന്നിലൊന്ന് ഭാഗത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നികുതി കുറയ്ക്കേണ്ടത് ആവശ്യമാണെങ്കിലും, ഉത്തരവാദിത്തത്തോടെ വേണം അത്തരം നടപടികളിലേക്ക് കടക്കാന്‍ എന്നും അദ്ദെഹം പറഞ്ഞു. അലവന്‍സുകളില്‍ ഉണ്ടാകുന്ന ഓരോ 100 പൗണ്ടിന്റെ വര്‍ദ്ധനവും ഒരു വര്‍ഷം 1 ബില്യന്‍ പൗണ്ടിന്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് എച്ച് എം ആര്‍ സി കണക്കാക്കുന്നത് എന്നും അദ്ദെഹം പറഞ്ഞു. കമ്പനികളുടെ ലാഭത്തിന്മേലുള്ള 25 ശതമാനം നികുതി 15 ശതമാനമാക്കി കുറയ്ക്കും എന്ന വാഗ്ദാനത്തേയും സ്‌ട്രൈഡ് നിശിതമായി വിമര്‍ശിച്ചു.

റിഫോം യു കെ അധികാരത്തിലെത്തിയാല്‍ ബ്രിട്ടന്‍ വലിയ കടക്കെണിയിലേക്ക് കൂപ്പുകുത്തുമെന്നും, ദുരിതമനുഭവിക്കാന്‍ പോകുന്നത് അടുത്ത തലമുറയായിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.