വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രമാദിത്തം കലര്‍ന്ന പെരുമാറ്റം വീണ്ടും വിവാദമാവുകയാണ്. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍, അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് സിറില്‍ റാമഫോസയെ ട്രംപ് അപമാനിച്ചതായി ആരോപണം ഉയരുന്നു. ഇന്നലെ, ഓവല്‍ ഓഫീസിലെത്തിയ റാമഫോസയ്ക്ക് ചില വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു കൊടുത്ത് ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരെ വംശഹതയ നടത്തുന്നതായി ട്രംപ് ആരോപിക്കുകയായിരുന്നു.

ട്രംപ് ഭരണകൂടവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായിട്ടായിരുന്നു ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് അമേരിക്ക സന്ദര്‍ശിക്കാന്‍ എത്തിയത്. നേരത്തെ, ദക്ഷിണാഫ്രിക്കയ്ക്കുള്ള സാമ്പത്തിക സഹായം ട്രംപ് നിര്‍ത്തലാക്കിയിരുന്നു. മാത്രമല്ല, ദക്ഷിണാഫ്രിക്കന്‍ അംബാസഡറെ പുറത്താക്കുകയും, ദക്ഷിണാഫ്രിക്കയില്‍ ന്യൂനപക്ഷമായ വെള്ളക്കാര്‍ക്ക് അഭയം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരുടെ വംശഹത്യ നടക്കുന്നുണ്ടെന്നായിരുന്നു ട്രംപ് പറഞ്ഞത്. അദ്ദേഹത്തിന്റെ വിശ്വസ്തനും, സര്‍ക്കാര്‍ ചെലവ് ചുരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി നിയമിച്ച സമിതിയായ ഡോജിന്റെ തലവനും, ദക്ഷിണാഫ്രിക്കയില്‍ ജനിച്ച വ്യക്തിയുമായ എലന്‍ മസ്‌കും ഇക്കാര്യം ശരി9വയ്ക്കുകയാണ്. യുക്രെയിന്‍ പ്രസിഡണ്ട് വൊളോഡിമിര്‍ സെലെന്‍സ്‌കിക്ക് സംഭവിച്ച രീതിയിലുള്ള അവഹേളനം ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ടിന് സംഭവിക്കുമ്പോള്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കൊപ്പം എലന്‍ മസ്‌കും അവിടെയുണ്ടായിരുന്നു.

ബന്ധം മെച്ചപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ബുധനാഴ്ച ഒരു ഗോള്‍ഫ് ബുക്കുമായാണ് റാമഫോസ ട്രംപിനെ കാണാന്‍ എത്തിയത്. മാത്രമല്ല, ഗോള്‍ഫിനെ കുറിച്ച് അത്യാവശ്യം കാര്യങ്ങളെല്ലാം പഠിച്ചായിരുന്നു അദ്ദേഹം എത്തിയതും. ട്രംപിന് ഏറെ പ്രിയപ്പെട്ട ഗോള്‍ഫിലെ, എര്‍നീ എല്‍സ്, റെറ്റീഫ് ഗ്ഗൂസെന്‍ തുടങ്ങിയ ചാമ്പ്യന്മാരെ കുറിച്ചും റാമഫോസ് പുകഴ്ത്തിയിരുന്നു. എന്നാല്‍, അതിനു പകരമായി, അദ്ദേഹത്തെ അപമാനിക്കുകയായിരുന്നു ട്രംപ് ചെയ്തത്.

ഓവല്‍ ഓഫീസിലെ ലൈറ്റുകള്‍ അണയ്ക്കാന്‍ ആവശ്യപ്പെട്ട ട്രംപ്, ഇ ഇ എഫ് നേതാവ് ജൂലിയസ് മലേമയുടെ പ്രസംഗത്തില്‍ നിന്നുള്ള ചില ഭാഗങ്ങളുടെ വീഡിയോ പ്രദര്‍ശിപ്പിക്കുകയായിരുന്നു ചെയ്തത്. തുടര്‍ന്ന്, വംശീയ ദ്രോഹം ഭയന്ന് വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാര്‍ നാടുവിടുന്നതായി പല പത്രങ്ങളിലും വന്ന വാര്‍ത്തകളുടെ ക്ലിപ്പിംഗുകളും ട്രംപ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ടിനെ കാണിച്ചു. കറുത്ത വര്‍ഗ്ഗക്കാരുടെ ശാക്തീകരണത്തിനായുള്ള പദ്ധതികള്‍, വെള്ളക്കാര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുകയാണെന്ന റിപ്പോര്‍ട്ടും ട്രംപ് കാണിച്ചു.

ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാര്‍ വംശീയ വിവേചനത്തിന്റെ ഭാഗമായി ആക്രമിക്കപ്പെടുകയാണെന്ന് ട്രംപ് റാമഫോസയോട് പറഞ്ഞു. എല്ലായിടങ്ങളും വെള്ളക്കാരുടെ ശ്മശാനങ്ങളായി മാറിയിരിക്കുകയാണെന്നും ട്രംപ് അദ്ദേഹത്തോട് പറഞ്ഞു. ഒരു വെള്ളക്കാരന്‍, ഒരു റോഡ്വേയിലെ ലൈനിംഗ് മറികടക്കുന്ന ദൃശ്യവും അദ്ദേഹം ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ടിനെ കാണിച്ചു. എന്നാല്‍, അത് എവിടെയാണെന്ന് അറിയില്ല എന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ടിന്റെ പ്രതികരണം.

'കര്‍ഷകനെ കൊല്ലൂ, അവന്റെ ഭൂമി കൈക്കലാക്കൂ' എന്ന പാട്ടിലൂടെ വെള്ളക്കാര്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം നല്‍കുകയാണെന്നും ട്രംപ് ആരോപിച്ചു., അപാര്‍ത്തീഡിനെതിരെയുള്ള പോരാട്ടകാലത്തായിരുന്നു ഈ ഗാനം ഏറെ പ്രശസ്തമാാത്. അന്നത്തെ ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ ലോബി ഈ പാട്ടിനെ വിദ്വേഷം പരത്തുന്ന പ്രചാരണമാക്കി മാറ്റി, ഇതിനെ നിരോധിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത്തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്ന് വ്യക്തമാക്കിയ റാമഫോസ, ദക്ഷിണാഫ്രിക്ക ഒരു ബഹുകക്ഷി ജനാധിപത്യ രാജ്യമാണെന്നും, ഓരോ പാര്‍ട്ടിക്കും അവരുടെതായ നയങ്ങള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കി. അത് പക്ഷെ ഭരണകൂടത്തിന്റെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ഭൂമി പിടി8ച്ചെടുക്കാന്‍ നിങ്ങള്‍ അനുവദിച്ചു എന്ന് ട്രംപ് പറഞ്ഞു. വെള്ളക്കാരായ കര്‍ഷകരെ കൊല്ലാന്‍ ആഹ്വാനം നല്‍കിയവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും ട്രംപ് ചോദിച്ചു. എന്നാല്‍, തന്റെ രാജ്യത്തെ അക്രമങ്ങള്‍ എല്ലാ വംശജരെയും പ്രതികൂലമായി ബാധിക്കുകയാണെന്ന് റമഫോസ പറഞ്ഞു.