ഗാസ: ഗാസയില്‍ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേല്‍ സൈന്യം. ഹമാസ് തീവ്രവാദികള്‍ ക്യാമ്പായി ഉപയോഗിച്ചിരുന്ന ഒരു സ്‌ക്കൂളിന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ 25 കൊടുംഭീകരര്‍ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആക്രമണം നടന്നത്. ഹമാസും ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദും ഈ സ്‌കൂള്‍ ഒരു കമാന്‍ഡ് സെന്ററായി ഉപയോഗിച്ചിരുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യം ചൂണ്ടിക്കാട്ടുന്നത്. മേഖലയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കും ഇസ്രയേല്‍ സൈന്യത്തിനും എതിരെ ആക്രമണം നടത്തുന്നതിനായി പദ്ധതികള്‍ തീവ്രവാദികള്‍ ആസൂത്രണം ചെയ്തിരുന്നത് ഈ സ്‌ക്കൂളില്‍ വെച്ചാണ് എന്നാണ് കരുതപ്പെടുന്നത്.

രഹസ്യാന്വേഷണം നടത്തുന്നതിനും ഭീകരര്‍ ഇവിടമാണ് ഉപയോഗിച്ചിരുന്നത്. ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത് തങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ സാധാരണക്കാര്‍ ആരും കൊല്ലപ്പെട്ടിട്ടില്ല എന്നാണ്. കൃത്യമായ നിരീക്ഷണം നടത്തിയതിന് ശേഷമാണ് തങ്ങള്‍ ശത്രുക്കളെ മാത്രം ലക്ഷ്യമിടുന്നതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ സ്‌ക്കൂളില്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവര്‍ കൊല്ലപ്പെട്ടു എന്നാണ് ഫലസ്തീന്‍ അധികൃതര്‍ ആരോപിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ അവര്‍ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ ആധികാരികത ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല.

ഇക്കാര്യം പ്രമുഖ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സും സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം ഗാസയില്‍ ഹമാസ് കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് റിപ്പോര്‍ട്ട്. രണ്ടുവര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തില്‍ ഹമാസിന്റെ മുന്‍നിര നേതാക്കളെ പലരേയും ഇസ്രയേല്‍ വധിച്ചിരുന്നു. ഇതിനിടെ യുദ്ധം തുടരുന്നത് അവരുടെ സാമ്പത്തിക സ്രോതസ്സിനെയും ബാധിച്ചു. ഇസ്രയേലുമായി യുദ്ധം ചെയ്യുന്ന സ്വന്തം സൈനികര്‍ക്ക്് ശമ്പളം പോലും നല്‍കാന്‍ സാധിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹമാസ് നിരയില്‍ അതൃപ്തി പുകയുന്നതായും റിപ്പോര്‍ട്ടുണ്ട്. ഹമാസിന്റെ നേതൃനിരയിലുള്ള പ്രമുഖരെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ സൈന്യം നീക്കം നടത്തുന്നത്.

ഹമാസിന്റെ പ്രധാനപ്പെട്ട പല നേതാക്കന്‍മാരും ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞതും തീവ്രവാദ സംഘടനയെ കൂടുതല്‍ ദുര്‍ബലമാക്കിയിട്ടുണ്ട്.ഗാസിയില്‍ അവശ്യ വസ്തുക്കളുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ഇസ്രയേല്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗാസയിലേക്കുള്ള യു.എ.ഇ യുടെ ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള സ്ഥലത്തുവെച്ചാണ് സംഭവം. യുഎഇയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗാസയില്‍ പ്രവേശിച്ച 24 ട്രക്കുകളില്‍ ഒന്നുമാത്രമാണ് ലക്ഷ്യത്തിലെത്തിയത് എന്നാണ് പറയപ്പെടുന്നത്. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഇസ്രയേലും യു.എ.ഇയും കഴിഞ്ഞദിവസം ധാരണയിലെത്തിയിരുന്നു. നിലവില്‍ കടുത്ത ഭക്ഷ്യപ്രതിസന്ധിയിലാണ് ഗാസ.