ന്യുയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരേ ആക്രമണം ശക്തമാക്കി ലോകകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്ക്. ജയിലില്‍ കഴിയുമ്പോള്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ച കൊടും കുറ്റവാളിയായ ജെഫ്രി എപ്സ്റ്റൈന്റെ ബാലപീഡന പരമ്പരയില്‍ ട്രംപിനും പങ്കുണ്ടെന്നാണ് കഴിഞ്ഞ ദിവസം മസ്‌ക്ക്്് വെളിപ്പടുത്തിയത്. കേസ് റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നത് അതുകൊണ്ടാണെന്നും മസ്‌ക് എക്സില്‍ കുറിച്ചു.

ബിഗ് ബോംബ് എന്ന് വിശേഷിപ്പിച്ചായിരുന്നു മസ്‌കിന്റെ എക്സ് പോസ്റ്റ്. വലിയൊരു ബോംബ് പൊട്ടിക്കാനുള്ള സമയമായി. എപ്സ്റ്റൈന്‍ ഫയലില്‍ ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് പൊതു ഇടത്തിലേക്ക് ആ ഫയലുകള്‍ എത്താത്തത്. ശുഭദിനം...' എന്നായിരുന്നു മസ്‌കിന്റെ പോസ്റ്റ്. ഈ പോസ്റ്റ് കുറിച്ചു വെച്ചോളൂ, ഭാവിയില്‍ സത്യം പുറത്തു വരികതന്നെ ചെയ്യുമെന്നും മറ്റൊരു പോസ്റ്റില്‍ മസ്‌ക് കുറിച്ചു. സംഭവം പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ട്. ഇലോണ്‍ മസ്‌കിന്റെ ആരോപണത്തിന് പിന്നാലെ എപ്റ്റൈന്‍ ഫയലുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.

വിഷയത്തില്‍ അന്വേഷണം വേണമെന്ന് എഫ്ബിഐയോടും നീതിന്യായ വകുപ്പിനോടും ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന വാദത്തെയും മസ്‌ക് പിന്തുണച്ചു. ജെ.ഡി. വാന്‍സിനെ പ്രസിഡന്റ് ആക്കണമെന്നും മസ്‌ക് പറഞ്ഞു.

ട്രംപിനെതിരെ ലൈംഗിക അപവദാവുമായി മസ്‌ക്ക്

ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫെറി എഡ്വേര്‍ഡ് എപ്‌സ്റ്റൈന്റെ കേസുമായി ബന്ധപ്പെട്ട രേഖകളില്‍ നിരവധി പ്രമുഖരുടെ പേരുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിചാരണ നേരിടാനിരിക്കെ 2019-ല്‍ ജെഫെറി എപ്‌സ്റ്റൈന്‍ ജയിലില്‍വെച്ച് ആത്മഹത്യചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും യുവതികളെയും കടത്തിക്കൊണ്ടുവന്ന് അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള ഒളിത്താവളമായി ലിറ്റില്‍ സെയിന്റ് ജെയിംസ് ദ്വീപിനെ മാറ്റിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ട്രംപ് എപ്സ്റ്റീനുമായി ബന്ധപ്പെട്ടിരുന്നു എന്ന കാര്യം രഹസ്യമല്ല എന്നതാണ് പരാമര്‍ത്ഥം.

സോഷ്യല്‍ മീഡിയയില്‍ മസ്‌കിന്റെ അനുയായികള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ നിരവധി തെളിവുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും ശക്തമായ ഒരു തെളിവ് 1992 ല്‍ ട്രംപിന്റെ വീടായ മാര്‍ എ ലാഗോയില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ എപ്സ്‌റ്റൈനും ട്രംപും ഒത്തു നില്‍ക്കുന്ന ടി.വി ദൃശ്യങ്ങളാണ്. ട്രംപ് എപ്സ്റ്റൈനോട് ചില സ്ത്രീകളെ ചൂണ്ടിക്കാണിക്കുകയും ചില ആംഗ്യങ്ങള്‍ കാട്ടുകയും ചെയ്യുന്നുണ്ട്. കൂടാതെ ട്രംപ് അയാളോട് അവളെ നോ്ക്കൂ അവള്‍ സുന്ദരിയാണ് എന്ന് പറയുന്നതും ഇത് കേട്ട് എപ്സ്‌റ്റൈന്‍ ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂടാതെ 2022 ല്‍ ട്രംപ് എപ്സ്‌റ്റൈനെ കുറിച്ച് പറഞ്ഞ കാര്യവും മസ്‌ക്ക് റീട്വീറ്റ് ചെയ്തിട്ടുണ്ട്. തന്നെപ്പോലെ സുന്ദരികളായ സ്ത്രീകളെ അയാള്‍ ഇഷ്ടപ്പെടുന്നുവെന്നാണ് ട്രംപ് ഇതില്‍ പറയുന്നത്. അതിനിടെ ട്രംപിന്റെ ജീവചരിത്രകാരനായ മൈക്കല്‍ വോഫ് അതീവ ഗുരുതരമായ ഒരവകാശ വാദവും നടത്തിയിരിക്കുകയാണ്. ട്രംപിന്റെയും എപ്സ്‌റ്റൈന്റയും അശ്ലീല ചിത്രങ്ങള്‍ തന്റെ കൈവശം ഉണ്ടെന്നാണ് വോഫ് അവകാശപ്പെടുന്നത്.

ടോപ് ലസായി പെണ്‍കുട്ടികള്‍ ട്രംപിന്റെ മടിയില്‍ ഇരിക്കുന്നതിന്റെയും ട്രംപ് അവരോട് അശ്ലീലമായ ആംഗ്യങ്ങള്‍ കാട്ടുന്നതിന്റെയും ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. മാത്രമല്ല ട്രംപും എപ്സ്‌റ്റൈനും പെണ്‍കുട്ടികളെ പങ്കിട്ടിരുന്നതായും വോഫ് ആരോപിക്കുന്നു. അതിനിടയില്‍ ട്രംപിനെതിരായ നീക്കങ്ങളില്‍ നിന്ന് മസ്‌ക്ക് പിന്‍മാറാന്‍ ശ്രമിക്കുന്നതായും പറയപ്പെടുന്നു.

ഒടുവില്‍ കീഴടങ്ങി മസ്‌ക്ക്

വിവാദം മൂത്തതോടെ മസ്‌ക്കിന്റെ വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്ലയുടെ മൂല്യം ഓഹരി വിപണിയില്‍ കുത്തനെ ഇടിഞ്ഞിരുന്നു. മസ്‌ക്കിന് ഇതിലൂടെ 30 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കപ്പെട്ടത് മുതല്‍ നാടുകടത്തല്‍ നീക്കങ്ങള്‍ വരെ മസ്‌ക്കിനെതിരെ ഉണ്ടായി എന്നാണ് പറയപ്പെടുന്നത്. മസ്്്ക്കിന്റെ അമേരിക്കന്‍ പൗരത്വം റദ്ദാക്കി ജന്മനാടായ ദക്ഷിണാഫ്രിക്കയിലേക്ക് നാടു കടത്താന്‍ ട്രംപ് നീക്കം നടത്തി എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് താന്‍ ട്രംപിനെം വ്യക്തിപരമായി ആക്രമിച്ചിട്ടില്ല എന്ന വെളിപ്പെടുത്തലുമായി മസ്‌ക് എത്തിയത്.

ട്രംപിനെ നേരിട്ട് ബന്ധപ്പെടാന്‍ മസ്‌ക്ക് ശ്രമിച്ചെങ്കിലും അതിനും അനുമതി ലഭിച്ചില്ല. മസ്‌ക്കിന്റെ സ്വപ്ന പദ്ധതിയായ സ്പേസ് എക്‌സ്‌ ഏറ്റെടുക്കാനും ട്രംപ് നീക്കം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മസ്‌ക് ഒടുവില്‍ നാടകീയമായി കീഴടങ്ങിയതെന്നാണ് സൂചന. വളരെ അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ബദ്ധശത്രുക്കളായി മാറിയത് ഏവരേയും അമ്പരപ്പിച്ചിരുന്നു.