ടെഹ്‌റാന്‍: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ അമേരിക്കയുടെ ആക്രമണം ഇറാന്റെ അമിത ആത്മവിശ്വാസത്തിന്റെ ഫലം. ഫോര്‍ഡോ, നതാന്‍സ്, ഇസ്ഹാന്‍ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണം പൂര്‍ത്തിയാക്കി യുദ്ധ വിമാനങ്ങള്‍ മടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം തുടങ്ങി പത്താം നാള്‍ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്. എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോള്‍ വ്യക്തമല്ല. രണ്ടാഴ്ച കഴിഞ്ഞേ തീരുമാനം എടുക്കൂവെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെയാണ് അമേരിക്കയ്ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയത്. ഈ മുന്നറിയിപ്പാണ് ട്രംപിന്റെ അതിവേഗ ആക്രമണത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍.

ഇസ്രയേലിന് സൈനിക സാമഗ്രികള്‍ നല്‍കരുതെന്ന മുന്നറിയിപ്പുമായാണ് ഇറാന്‍ എത്തിയത്. നല്‍കുന്നവര്‍ ഇറാന്റെ ലക്ഷ്യമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഇസ്രയേലിനെ സഹായിക്കുന്നവരെ യുദ്ധത്തില്‍ കക്ഷിയായി കണക്കാക്കും. യുദ്ധത്തിന് ഇറങ്ങേണ്ടി വന്നാലും ആണവ സമ്പുഷ്ടീകരണം നിര്‍ത്തില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഇര്‍ന (കഞചഅ) റിപ്പോര്‍ട്ട് ചെയ്തു. 'സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവ പദ്ധതി ഉപയോഗിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും സഹകരിക്കാനും തയ്യാറാണ്. പക്ഷേ ഒരു സാഹചര്യത്തിലും ആണവ പദ്ധതി നിര്‍ത്തില്ലെ'ന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണിനോട് ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞെന്നാണ് ഇര്‍ന റിപ്പോര്‍ട്ട് ചെയ്തത്. ഇത് അമേരിക്കയ്ക്കുള്ള ഭീഷണിയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാനെ അമേരിക്ക നേരിട്ട് ആക്രമിച്ചത്.

അതിനിടെ ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്ക ഇസ്രയേലിനൊപ്പം ചേര്‍ന്നാല്‍ ചെങ്കടലില്‍ അമേരിക്കന്‍ കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്ന് ഹൂതികള്‍ ഭീഷണി മുഴക്കുകയും ചെയ്തു. ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെതിരെ നീങ്ങുമോയെന്ന കാര്യത്തില്‍ അമേരിക്ക ആക്രമണത്തിന് മുമ്പ് വരെ വ്യക്തത വരുത്തിയരുന്നില്ല. എന്നാല്‍ ഇറാന്റെ ഭീഷണി ഗൗരവത്തിലെടുത്തു. അതുകൊണ്ടാണ് ആക്രമണം. പശ്ചിമേഷ്യയിലെ എല്ലാ അമേരിക്കന്‍ സൈനിക താവളങ്ങളും വലിയ കരുതല്‍ എടുത്തിട്ടുണ്ട്. അമേരിക്കന്‍ കേന്ദ്രങ്ങളെ ഇറാന്‍ ആക്രമിച്ചാല്‍ സമ്പൂര്‍ണ്ണ യുദ്ധം ട്രംപ് പ്രഖ്യാപിക്കും. ഇറാനിലേക്ക് ഇസ്രയേലും കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. ഇതിനോട് റഷ്യയും ചൈനയും എങ്ങനെ പ്രതികരിക്കുമെന്നതാണ് നിര്‍ണ്ണായകം.

അമേരിക്കയുടെ യുദ്ധ വിമാനങ്ങള്‍ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം. ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബര്‍ വിമാനങ്ങള്‍ അമേരിക്കയിലെ സൈനിക താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് പസഫിക് സമുദ്രത്തിന് കുറുകെ പോവുകയായിരുന്നു. യുദ്ധത്തില്‍ അമേരിക്ക കരസേനയെ വിന്യസിക്കില്ലെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിര്‍വീര്യമാക്കാന്‍ ഇസ്രയേലിന് ഒറ്റക്ക് സാധിക്കില്ലെന്നും നിലവില്‍ ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഇസ്രായേലിനോട് പറയാനാകില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് യു എസ് രഹസ്യാന്വേഷണ മേധാവി തുള്‍സി ഗാബാര്‍ഡ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടടക്കം തള്ളിക്കൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇറാന്‍ അടുത്തെങ്ങും ആണവായുധം നിര്‍മിക്കില്ലെന്ന റിപ്പോര്‍ട്ടാണ് ട്രംപ് തള്ളിക്കളഞ്ഞത്.

ഗുവാം ദ്വീപില്‍നിന്നാണ് അമേരിക്കന്‍ വിമാനങ്ങള്‍ പുറപ്പെട്ടത്. ഫോര്‍ഡോ ആണവനിലയം തകര്‍ക്കാനുള്ള ശക്തിയേറിയ ബോംബുകള്‍ വഹിക്കാന്‍ കഴിയുന്നത് ബി 2 വിമാനങ്ങള്‍ക്കാണ്. ആക്രമിച്ചാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാകുമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രയേലും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം തുടരുകയാണ്. അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്നതും നിര്‍ണ്ണായകമാണ്.