ടെഹ്‌റാന്‍: യുഎസിന്റെ ബി2 ബോംബര്‍ വിമാനങ്ങള്‍ പസിഫിക്കിലെ ഗുവാം ദ്വീപിലെ സൈനിക താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് തകര്‍ത്തത് മൂന്ന് ആണവ കേന്ദ്രങ്ങള്‍. 'ഫോര്‍ഡൊ തകര്‍ന്നു' എന്ന ട്രംപിന്റെ വാക്കുകളില്‍ എല്ലാം നിറഞ്ഞു. ഇറാന്റെ ഭൂഗര്‍ഭ ആണവ നിലയമാണ് ഫോര്‍ഡോ. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഫോര്‍ഡൊയെ ചാമ്പലാക്കി. ഇത് തിരിച്ചറിഞ്ഞ് ഇറാന്‍ ഈ മേഖലയില്‍ നിന്നും എല്ലാം മാറ്റിയെന്ന് സൂചനകളുണ്ട്. നതാന്‍സ് ആണവ നിലയവും ആക്രമിച്ചു. ഫോര്‍ഡോ എന്ന ഗ്രാമത്തില്‍ ഭൂഗര്‍ഭ അണവ സംഭരണ കേന്ദ്രമാണ് ഇറാന്‍ ഒരുക്കിയത്. ഇറാന്റെ ക്രൗണ്‍ ഓഫ് ജ്യൂവല്‍ എന്നാണ് ഫോര്‍ഡോയെ കരുതുന്നത്. ടെഹ്‌റാനില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെ ക്വോം എന്ന പ്രദേശത്തെ പര്‍വത നിരയിലാണ് ഫോര്‍ഡൊ ആണവനിലയം. ഈ ഭൂഗര്‍ഭ അറയില്‍ നടക്കുന്നതിനെക്കുറിച്ച് ഇസ്രയേലിനോ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കോകൃത്യമായ വിവരമില്ല. അതുകൊണ്ടാണ് ഇതിനെ തകര്‍ത്തത്. പ്രിസിഷ്യന്‍ ബോംബാക്രമണമാണ് ഫോര്‍ഡോയെ തകര്‍ത്തത്.

ഇറാന്റെ മറ്റു ലക്ഷ്യങ്ങളല്ല, ആണവ കേന്ദ്രങ്ങളാണ് യുഎസിന്റെ ഉന്നം. അവയെല്ലാം ആഴത്തിലുള്ള ഭൂഗര്‍ഭ കേന്ദ്രങ്ങളിലുമാണ്. ഇതില്‍ പ്രധാനമായിരുന്നു ഫോര്‍ഡൊ. ഭൂമിക്കടിയിലെ സങ്കേതങ്ങള്‍ തുരന്നു ചെന്നു തകര്‍ക്കാന്‍ കഴിയുന്ന ബോംബ് പ്രയോഗിച്ചുവെന്നാണ് വിലയിരുത്തല്‍. ഫോര്‍ഡൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവകേന്ദ്രങ്ങളിലും ബോംബിട്ടതായി ട്രംപ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയത്. യുഎസിന്റെ ബി2 ബോംബര്‍ വിമാനങ്ങളും ബങ്കര്‍ ബസ്റ്റര്‍ ബോംബുകളുമാണ് ഫോര്‍ദോ ഉള്‍പ്പെടെ തകര്‍ത്തതെന്നും വ്യക്തമാണ്. പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയെല്ലാം സര്‍ജിക്കല്‍ സ്‌ട്രൈക്കുകളായിരുന്നു. കൃത്യമായ സ്ഥലം നിര്‍ണ്ണയിച്ച് നടത്തുന്ന വ്യോമാക്രമണം. ലക്ഷ്യം തകര്‍ത്താല്‍ പിന്നെ അതിവേഗം തിരിച്ചെത്തും. പിന്നീട് പ്രകോപനത്തിനും പോകില്ല. ഇതേ രീതിയാണ് അമേരിക്കയും എടുത്തതെന്നാണ് വിലയിരുത്തല്‍. ഇനി ഇറാന്‍ ആക്രമിച്ചില്ലെങ്കില്‍ തുടരാക്രമണം ഇസ്രയേല്‍ നടത്തില്ല.

ഇറാനെതിരെയുള്ള യുദ്ധമല്ല അമേരിക്കയും ഉദ്ദേശിക്കുന്നത്. മറിച്ച് ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ആണവായുധങ്ങള്‍ ഇറാന്‍ ഉണ്ടാക്കിയാല്‍ ഉള്ള ഭീഷണി മനസ്സിലാക്കിയുള്ള പ്രതികരണം. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ തകര്‍ക്കാനായിരുന്നു ഇന്ത്യയുടെ പാകിസ്ഥാനിലേക്കുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഭീകര കേന്ദ്രങ്ങള്‍ മാത്രമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകളില്‍ ഇന്ത്യ തകര്‍ത്തത്. പഹല്‍ഗാമിലെ തിരിച്ചടി വലുതായിരുന്നു. ഇതോടെ പാക്കിസ്ഥാന്‍ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു. ഇതോടെ ഇന്ത്യന്‍ വ്യോമ സേന പാക്കിസ്ഥാന്റെ വ്യോമ കേന്ദ്രങ്ങളും തകര്‍ത്തു. ഇത് തന്നെ അമേരിക്കയുടേയും ഇറാനിലെ ആക്രമണ തന്ത്രം. ആണവ കേന്ദ്രങ്ങളാണ് ഇപ്പോള്‍ ആക്രമിച്ചത്. ഇതിന് പകരം ഇറാന്‍ തിരിച്ചടിച്ചാല്‍ കടുത്ത പ്രത്യാക്രമണം നടത്തുകയും ചെയ്യും.

ആണവ കേന്ദ്രങ്ങളെ ഉള്‍പ്പെടെ നിയന്ത്രിക്കുന്ന ശത്രുവിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രം എപ്പോഴും ഭൂമിക്കടിയില്‍ ആയിരിക്കുമെന്നതാണ് യാഥാര്‍ഥ്യം. മിക്ക ചാര ഏജന്‍സികളും പുറമേയ്ക്കു കാണുന്ന കെട്ടിടത്തിന്റെ താഴെ പല നിലകള്‍ പണിത് അവിടെയായിരിക്കും പ്രവര്‍ത്തിക്കുന്നത്. ഇതെല്ലാമായിരുന്നു ഇറാനും ചെയ്തത്. ഫോര്‍ഡോയില്‍ അതിശക്തമായ ആണവ കേന്ദ്രമുണ്ടായിരുന്നു. ആണവ പരീക്ഷണങ്ങള്‍ക്ക് അപ്പുറം സൂക്ഷിപ്പു കേന്ദ്രം. മല തുരന്ന് ആഴങ്ങളിലേക്ക് അതിഭീമന്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ എവിടേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ക്രീറ്റ് കരുത്തിലുണ്ടാക്കിയ ആണവ നിലയം തകരുകയും ചെയ്തു ഇറാന്റെ 'കോണ്‍ക്രീറ്റ്' ശക്തിയായിരുന്നു ഫോര്‍ഡോയിലെ ആണവനിലയമെന്നതാണ് വസ്തുത.

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകത്തിന് നല്‍കിയത് സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സൂചനയാണ്. തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാനിലെ തന്ത്രപ്രധാനമായ ഫോര്‍ഡൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിലാണ് യു.എസ് ആക്രമണം നടത്തിയത്. ആണവകേന്ദ്രങ്ങളില്‍ ബോംബര്‍ വിമാനങ്ങള്‍ ബോംബിട്ടെന്നും എല്ലാ വിമാനങ്ങളും ഇറാന്റെ വ്യോമമേഖലയില്‍ നിന്ന് ആക്രമണം നടത്തി മടങ്ങിയെന്നും ട്രംപ് പറഞ്ഞു. യു.എസിനല്ലാതെ ലോകത്ത് ഒരുസൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യം നടത്താനാകില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. ഇനി സമാധാനത്തിനുള്ള സമയമാണെന്ന് എടുത്ത് പറഞ്ഞാണ് ട്രംപ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതേസമയം യു.എസ് ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഫോര്‍ഡോയില്‍ ആക്രമണം നടത്തണമെങ്കില്‍ ശക്തിയേറിയ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആവശ്യമാണ്. ഇതിനെ വഹിക്കാന്‍ കഴിയുന്ന യുദ്ധവിമാനങ്ങളെ യു.എസ് ഗുവാമിലെ സൈനിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.

സംഘര്‍ഷം തുടങ്ങി 10-ാം നാളിലാണ് യു.എസ് നേരിട്ട് യുദ്ധത്തിലിടപെടുന്നത്. നേരത്തെ ആക്രമണത്തില്‍ പങ്കുചേരുന്നത് സംബന്ധിച്ച് രണ്ടാഴ്ച സമയം വെച്ചിരുന്നതാണ്. എന്തുകൊണ്ടാണ് പെട്ടെന്ന് ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.