ടെഹ്‌റാന്‍: മലമടക്കുകള്‍ക്കിടയില്‍ ഇറാന്‍ ഒളിപ്പിച്ചുവച്ച ഫോര്‍ഡൊ ആണവ കേന്ദ്രം. ടെഹ്‌റാനില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെ ക്വോം എന്ന പ്രദേശത്തെ പര്‍വത നിരയിലാണ് ഈ ആണവനിലയം. ഏത് ആക്രമണത്തെയും ചെറുക്കാനാവുന്ന വിധമാണ് ഫോര്‍ഡൊയുടെ നിര്‍മ്മിതി. മൂന്ന് മലമടക്കുകള്‍ക്കിടയിലായി മൂന്ന് തുരങ്ക കവാടങ്ങള്‍. അതില്‍ തന്നെ പ്രധാന കാവാടമേതെന്നതില്‍ വ്യക്തതയില്ല. പ്രധാന കെട്ടിടം ഏതെന്ന് അറിയില്ല. സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ഏതാനും വിവരങ്ങള്‍ മാത്രമാണ് ഫോര്‍ദോയെപ്പറ്റി അമേരിക്കയ്ക്കുണ്ടായിരുന്നത്.

ഭൗമോപരിതലത്തില്‍ നിന്ന് 300 അടി താഴ്ചയിലാണ് പരീക്ഷണശാല. ഇവിടെയാണ് ഇറാന്‍ വന്‍ തോതില്‍ യുറേനിയം സംഭരിച്ച്, സമ്പുഷ്ടീകരിച്ച് സൂക്ഷിച്ചിരിക്കുന്നതെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഈ ആണവ കേന്ദ്രത്തെയാണ് തവിടു പൊടിയാക്കാന്‍ അമേരിക്ക തീരുമാനിച്ചതും ബോംബിട്ടതും. 2000ത്തിന്റെ തുടക്കത്തില്‍ നിര്‍മാണം തുടങ്ങി. 2010ന് മുന്‍പ് ആണവ കേന്ദ്രം പൂര്‍ത്തിയാക്കിയെന്നാണ് കിട്ടുന്ന വിവരം. 3000 സെന്റിഫ്യൂജ് വരെ ഉള്‍ക്കൊള്ളാന്‍ ഫോര്‍ഡൊയ്ക്ക് ശേഷി ഉണ്ടെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയോട് ഇറാന്‍ തന്നെ അറിയിച്ചത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കോ ഇസ്രയേലിന്റെ മൊസാദിനോ പോലും ഇവിടേക്ക് കടക്കാനായിട്ടില്ല. ഇതിനെയാണ് അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആക്രമിച്ചത്. ഇതോടെ ഇറാന്റെ ആണവ കരുത്ത് വലിയ തോതില്‍ ഇടിയുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസ്സാദ് ഇറാന്റെ നതാന്‍സ് ആണവകേന്ദ്രത്തില്‍ നിന്നും കടത്തിയത് ഏകദേശം 500 കിലോഗ്രാം തൂക്കം വരുന്ന രഹസ്യരേഖകളെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ആണവായുധമുണ്ടാക്കുന്നതിനുള്ള യുറേനിയം സമ്പുഷ്ടീകരണം നടക്കുന്ന ഇറാന്റെ രഹസ്യ ആണവകേന്ദ്രമായ നതാന്‍സില്‍ ഒരു ദിവസം കടത്തുകയായിരുന്നു മൊസ്സാദിന്റെ ഏജന്റുമാര്‍. 2018 ജനവരി 31ന് രാത്രിയാണ് ഒരു സംഘം മൊസ്സാദ് ഏജന്റുമാര്‍ നതാന്‍സില്‍ ജീവന്‍ പണയം വെച്ച് രേഖകള്‍ കടത്തിയത്. ഇതില്‍ നിന്നാണ് ഇറാന്‍ ഉടനെ ആണവായുധം നിര്‍മ്മിക്കുന്നതിന്റെ വക്കിലാണെന്നും പൂര്‍ണ്ണമായും സമ്പുഷ്ടീകരിച്ച യുറേനിയം ബാലിസ്റ്റിക് മിസൈലിന്റെ പോര്‍മുന ആക്കുന്നതിന്റെ തൊട്ടടുത്തെത്തിയെന്നും ഇസ്രയേല്‍ തിരിച്ചറിയുന്നത്.

അതാണ് നതാന്‍സ് ഏത് വിധേനെയും തകര്‍ക്കുക എന്ന ലക്ഷ്യത്തിലേക്ക് മൊസ്സാദിനെ എത്തിച്ചത്. അവര്‍ പല തവണ ഇവിടെ ആക്രമിക്കുകയും ചെയ്തു. പക്ഷേ അമേരിക്കന്‍ ആക്രമണത്തോടെ എല്ലാം തകര്‍ന്നു തരിപ്പണമായി. വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാനു നേര്‍ക്കു നടത്തിയ ആക്രമണത്തില്‍ നതാന്‍സിലെ യുറേനിയം സന്പുഷ്ടീകരണ കേന്ദ്രം ഭാഗികമായി നശിപ്പിച്ചുവെന്ന് ഇസ്രേലി സേന അറിയിച്ചിരുന്നു. ഇറാന്റെ ഏറ്റവും വലിയ യുറേനിയം സന്പുഷ്ടീകരണ കേന്ദ്രമാണ് നതാന്‍സ്. ഇവിടെ വലിയ നാശമുണ്ടായതായി ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, അണുവികിരണ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നാണ് ഇറാന്‍ അറിയിച്ചിരുന്നത്. ഇവിടെ അമേരിക്കയും ആക്രമിക്കുമ്പോള്‍ എന്തും സംഭവിക്കാം എന്ന വിലയിരുത്തലുണ്ട്.

ഇറാനിലെ ഇസ്ഫഹാന്‍ ആണവ കേന്ദ്രം ഇസ്രായേല്‍ നേരത്തെ ആക്രമിച്ചതാണ്. ഇസ്ഫഹാന്‍ ആണവ കേന്ദ്രം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടിരുന്നു. ഇസ്ഫഹാനില്‍ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ പുനഃക്രമീകരണം നടക്കുന്ന സ്ഥലമുണ്ടെന്നും ആണവായുധം വികസിപ്പിക്കുന്ന പ്രക്രിയയിലെ ഘട്ടമാണിതെന്നും ഇസ്രായേല്‍ ആരോപിച്ചിരുന്നു.