ന്യുയോര്‍ക്ക്: ഭൂമിക്കടിയില്‍ ശക്തമായ കോണ്‍ക്രീറ്റ് പാളികള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ആണവനിലയങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ഇറാനില്‍ അമേരിക്ക വര്‍ഷിച്ചത്. ഈ ബോംബുകള്‍ ഇസ്രയേലിന്റെ പക്കലില്ലായിരുന്നു. ഭൂമിയിലേക്ക് 60 മീറ്ററോളം തുളച്ചു കയറി ഉഗ്രസ്‌ഫോടനം നടത്താന്‍ കഴിയുന്ന ഈ ബോംബ് വഹിക്കാന്‍ കഴിയുന്നത് ബി 2 സ്റ്റെല്‍ത്ത് ബോംബറിനാണ്. ആക്രമണത്തിനായി പസിഫിക്കിലെ ഗുവാം സേനാ കേന്ദ്രത്തില്‍നിന്ന് ഈ വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ഇറാനില്‍ ആക്രമണം നടത്തന്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വേണമെന്ന് അമേരിക്കയോട് ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നല്‍കിയില്ല. പകരം അമേരിക്ക തന്നെ ആക്രമണം നടത്തി. ബോംബുകളുടെ സാങ്കേതിക വിദ്യ പുറത്തു പോകാതിരിക്കാനുള്ള കരുതലുമാകും ഇത്.

നോര്‍ത്രോപ് ഗ്രമ്മന്‍ കമ്പനിയാണു ബി 2 യുദ്ധവിമാനം ഉണ്ടാക്കിയത്. 18,000 കിലോവരെ ഭാരമുള്ള ബോംബുകള്‍ വഹിക്കാന്‍ ഇതിനു കഴിയും. ഹെവി ബോംബര്‍ എന്ന യുദ്ധവിമാന വിഭാഗത്തില്‍ പെടുന്നതാണ് ഇത്. യുഎസ് വ്യോമസേന മാത്രമാണ് ഈ വിമാനം പറത്താറുള്ളത്. നാവികസേന ഇതുപയോഗിക്കാറില്ല. അതുകൊണ്ട് കൂടിയാണ് ബി 2 യുദ്ധ വിമാനവും ബസ്റ്റര്‍ ബോംബുകളും അമേരിക്ക പുറത്തു കൊടുക്കാത്തത്. ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 18500 കിലോമീറ്ററോളം പറക്കും. മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തെവിടെയും എത്താന്‍ ഇതിനു സാധിക്കും. ഒരു പക്ഷിയെപോലെ തോന്നുന്ന രൂപഘടനയാണ് വിമാനത്തിന്. റഡാറുകളേയും വെട്ടിക്കും. ഈ വിമാനത്തിന്റെ സ്റ്റെല്‍ത്ത് ശേഷി കാരണം വിമാനത്തെ കണ്ടെത്താന്‍ ശത്രു റഡാറുകള്‍ക്ക് കഴിയില്ല. 1988ല്‍ വിമാനത്തിന്റെ നിര്‍മാണത്തിനു തുടക്കമായി. യുഎസ് എയര്‍ഫോഴ്‌സിന്റെ പക്കല്‍ മാത്രമാണ് ഈ വിമാനം ഉള്ളത്. 19 വിമാനങ്ങള്‍ ഉണ്ടെന്നാണ് സൂചന.

20 നിലയുള്ള കെട്ടിടം വരെ തുളച്ചുകയറി ഉഗ്രസ്‌ഫോടനം നടത്താന്‍ ശേഷിയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും വഹിച്ച് അമേരിക്കയുടെ ബി2 സ്റ്റെല്‍ത്ത് വിഭാഗത്തില്‍പ്പെട്ട ആറ് യുദ്ധജെറ്റുകള്‍ ഇറാനെ തകര്‍ക്കാന്‍ എത്തിയെന്നാണ് സൂചന. പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഗുവാം എന്ന പ്രദേശത്ത് നിന്നാണ് ജെറ്റുകള്‍ പറന്നുയര്‍ന്നത്. മലനിരകള്‍ക്കുള്ളില്‍ ആഴത്തില്‍ നിര്‍മ്മിച്ച ഭൂഗര്‍ഭ അറയ്ക്കുള്ളില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന ഇറാന്റെ ആണവകേന്ദ്രങ്ങളെ തകര്‍ക്കണമെങ്കില്‍ ബങ്കര്‍ ബസ്റ്റര് ബോംബ് പ്രയോഗിച്ചേ മതിയാവൂ. 200 അടി വരെ താഴേക്ക് പര്‍വ്വതത്തെയോ കെട്ടിടത്തെയോ ദൃഡീകരിച്ച കോണ്‍ക്രീറ്റിനെയോ തുളച്ചുകയറിപ്പോയ ശേഷം ഉഗ്രസ്‌ഫോടനത്തില്‍ ഇതെല്ലാം തകക്കാന്‍ ശേഷിയുള്ള ജിയു 57 എന്ന വിഭാഗത്തില്‍പ്പെട്ട ശക്തമായ ബങ്കര്‍ ബസ്റ്റര്‍ ബോംബ് അമേരിക്കയുടെ കയ്യില്‍ മാത്രമേയുള്ളൂ. ജിബിയു57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് ഇടണമെങ്കില്‍ ബി2 എന്ന സ്റ്റെല്‍ത് ജെറ്റ് തന്നെ വേണം. ഇത് ഉപയോഗിച്ചാല്‍ മാത്രമേ ഒരു കൂറ്റന്‍ മലയുടെ ഉള്ളില്‍ പണിതുയര്‍ത്തിയ ഇറാന്റെ ആണവകേന്ദ്രത്തെ തകര്‍ക്കാന്‍ സാധിക്കൂ. അതാണ് അമേരിക്ക പുലര്‍ച്ചെ ചെയ്തതും.

ഫോര്‍ഡോ കേന്ദ്രത്തില്‍ ആണവായുധം നിര്‍മ്മിക്കാന്‍ വേണ്ടി യൂറേനിയം സമ്പുഷ്ടീകരണം നടക്കുന്നുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ജിബിയു57 എന്ന നൂതന ബങ്കര്‍ ബസ്റ്റര്‍ ബോംബില്‍ സ്‌ഫോടനം നടത്താനുള്ള പോര്‍മുനയില്‍ 2000 കിലോഗ്രാമിനേക്കാള്‍ കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചായിരുന്നു അമേരിക്കന്‍ ആക്രമണം. ഹവായില്‍ നിന്നും ഇന്ധനം നിറച്ച ശേഷം പസഫിക് സമുദ്രം മുറിച്ച് യുദ്ധജെറ്റുകള്‍ പറന്നു എന്നാണ് ഫ്‌ലൈറ്റുകള്‍ ട്രാക്ക് ചെയ്യുന്ന ചില സൈറ്റുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാനെതിരെ യുദ്ധവിമാനം അയയ്ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം ഈ ആറ് ബി2 ജെറ്റുകള്‍ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് നീക്കിയത് എന്തിനാണെന്ന ചോദ്യം സജീവമായി. ഇത് ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ട്രംപിന്റെ മറ്റൊരു അടവ് മാത്രമാണോ എന്നും സംശയം എത്തി. എന്നാല്‍ ഭീഷണിയല്ലായിരുന്നു അത്. യഥാര്‍ത്ഥ ആക്രമണമായിരുന്നു ട്രംപ് ലക്ഷ്യമിട്ടത്.

ഇറാന്റെ മണ്ണില്‍ സൈനികരെ അയയ്ക്കരുതെന്ന് അമേരിക്കയ്ക്ക് ചൈനയും റഷ്യയും താക്കീത് നല്‍കിയിരുന്നു. ഇതും ട്രംപ് മുഖവിലയ്ക്ക് എടുത്തില്ല. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി ഇറാന്‍ നടത്തിയ സമാധാനചര്‍ച്ച പരാജയപ്പെട്ടിരുന്നു. ആണവായുധം നിര്‍മ്മിക്കുന്ന പ്രക്രിയയില്‍ നിന്നും എത്ര സമ്മര്ദ്ദമുണ്ടായാലും പിന്‍വാങ്ങുന്ന പ്രശ്‌നമില്ലെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അറിയിച്ചത്. ഇതോടെയാണ് സംഭാഷണം പരാജയപ്പെട്ടത്. ടെഹ്‌റാന്‍ അവരുടെ ആണവായുധം നിര്‍മ്മിക്കാനുള്ള ശ്രമം ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്ന് ടെഹ്‌റാനില്‍ ആയത്തൊള്ള ഖമേനിയും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ നടപടിയെന്നാണ് വിലയിരുത്തല്‍.