- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാന്റെ ആണവ നിലയങ്ങളിലേക്ക് യുഎസ് അന്തര്‍വാഹിനികളില്‍ നിന്നുള്ള മിസൈലുകളും; നതാന്‍സ്-ഇസ്ഫഹാന്‍ നിലയങ്ങള്‍ക്കു നേരെ ടൊമഹോക്ക് മിസൈലുകള്‍ പ്രയോഗിച്ചു; താഴ്ന്നു പറക്കുന്നതിനാല്‍ റഡാറുകളുടെ കണ്ണില്‍ അതും പെട്ടില്ല; ആറു മദര്‍ ഓഫ് ഓള്‍ ബോംബ്സും പ്രയോഗിച്ചു; ഇറാന്റെ തിരിച്ചടി ഇസ്രയേലിലേക്ക്; ടെല്‍ അവീവിലും ജെറുസലേമിലും മിസൈല്‍ വര്‍ഷം; ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇറാന്‍
ടെല്‍അവീവ്: അമേരിക്കന്‍ ആക്രമണത്തിന് പ്രതികാരം ഇസ്രയേലില്‍ പ്രത്യാക്രമണവുമായി ഇറാന്‍. ടെല്‍ അവീവിലും ജെറുസലേമിലും ഇറാന്‍ ബോംബിട്ടു. വ്യോമാക്രമണം യു.എസിന്റെ ഭാഗത്തുനിന്നുള്ള അപകടകരമായ നീക്കമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. യുഎസ് ആക്രമണത്തില്‍ പങ്കുചേര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പുകള്‍ കണക്കിലെടുത്താണിത്. അതിനിടെയാണ് ഇറാന്‍ അതിവേഗ പ്രത്യാക്രമണം ഇസ്രയേലില്‍ നടത്തുന്നത്. ഗള്‍ഫ് മേഖലയിലുള്ള അമേരിക്കന്‍ താവളങ്ങളെ ഇറാന്‍ ആക്രമിച്ചാല്‍ സ്ഥിതി രൂക്ഷമാകും. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഇതിന്റെ കൂടുതല്‍ വൈറ്റ് ഹൗസും പെന്റഗണും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതിനിടെ, ഫോര്‍ഡോയിലെ ആക്രമണങ്ങളില്‍ യുഎസ് ആറ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചെന്നും മറ്റ് ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ 30 ടോമാഹോക്ക് മിസൈലുകള്‍ പ്രയോഗിച്ചെന്നും ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിനു പിന്നാലെ ഇറാനെതിരെ കടന്നാക്രമണം നടത്തി അമേരിക്ക നല്‍കിയത് യുദ്ധത്തിന് സന്നദ്ധമാണെന്ന സന്ദേശമാണ്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഫോര്‍ഡൊ, നഥാന്‍സ്, എസ്ഫാന്‍ ആണവ നിലയങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഇറാനെ ആക്രമിക്കുന്ന കാര്യത്തില്‍ രണ്ടാഴ്ചക്കകം അമേരിക്ക സൈനിക നടപടി പരിഗണിക്കുമെന്നാണ് ട്രംപ് മുന്‍പ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ഇറാനില്‍ കടന്നാക്രമണം നടത്തുകയായിരുന്നു. ഇറാനില്‍ ഇസ്രയേല്‍ കടന്നാക്രമണം ആരംഭിച്ചതിനു ശേഷം പത്താം ദിവസമാണ് അമേരിക്ക ഇറാനില്‍ നേരിട്ട് ആക്രമണം നടത്തുന്നത്. ആക്രമണം പൂര്‍ത്തിയാക്കി യുദ്ധവിമാനങ്ങള്‍ ഇറാന്റെ വ്യോമമേഖലയില്‍ നിന്ന് മടങ്ങിയെത്തിയെന്നും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെ അറിയിച്ചു. ഇനി ഇറാന്‍ ആക്രമണം നടത്തരുതെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇതിന് പുല്ലുവില നല്‍കിയാണ് ഇസ്രയേലില്‍ ഇറാന്‍ മിസൈല്‍ വര്‍ഷം നടത്തുന്നത്. ഇത് സംഘര്‍ഷത്തിന് പുതിയ മാനം നല്‍കും.
ലോകത്തിലെ മറ്റൊരു സൈന്യത്തിനും ഇറാനില്‍ ആക്രമണം നടത്താന്‍ കഴിയില്ലായിരുന്നുവെന്നാണ് ട്രംപ് പറയുന്നത്. അമേരിക്ക, ഇസ്രായേല്‍, ലോകത്തിനും ഇതൊരു ചരിത്രപരമായ നിമിഷമാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഈ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ തയ്യാറാകണമെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കന്‍ സൈന്യത്തെ അഭിനന്ദിച്ചശേഷമാണ് ലോകത്തെ മറ്റൊരു സൈന്യത്തിനും ഇത് ചെയ്യാന്‍ കഴിയില്ലായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടത്. ഇനി സമാധാനത്തിനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനിയന്‍ ആണവ പദ്ധതികളെ ഇല്ലാതാക്കാനെന്ന് അവകാശപ്പെട്ട് ഇസ്രായേലിന്റെ വ്യോമാക്രമണം ജൂണ്‍ 13-നാണ് ആരംഭിച്ചത്. അമേരിക്കകൂടി പങ്കാളിയായതോടെ പ്രശ്നത്തില്‍ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ഏത് അമേരിക്കന്‍ ഇടപെടലും മേഖലയില്‍ ഒരു പൂര്‍ണ്ണ യുദ്ധത്തിനുള്ള വഴിയൊരുക്കുമെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാന്റെ ആണവ നിലയങ്ങളിലേക്ക് യുഎസ് അന്തര്‍വാഹിനികളില്‍നിന്നുള്ള മിസൈലുകളും പ്രയോഗിച്ചെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞതായി 'ഫോക്സ് ന്യൂസ്' റിപ്പോര്‍ട്ടു ചെയ്തു. നതാന്‍സ്, ഇസ്ഫഹാന്‍ നിലയങ്ങള്‍ക്കു നേരെയാണ് ടൊമഹോക്ക് മിസൈലുകള്‍ പ്രയോഗിച്ചത്. താഴ്ന്നു പറക്കുന്നതിനാല്‍ റഡാറുകളുടെ കണ്ണില്‍പ്പെടാനാകില്ല ഈ മിസൈലുകള്‍ക്ക്. ദീര്‍ഘദൂരം സഞ്ചരിച്ച് കരയിലെ ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിച്ച് തകര്‍ക്കാനുള്ള ശേഷിയുണ്ട് ഈ സബ്സോണിക് ക്രൂസ് മിസൈലിന്. മദര്‍ ഓഫ് ഓള്‍ ബോംബ്‌സ് എന്നറിയപ്പെടുന്ന ജിബിയു 43/ബി മാസ്സിവ് ഓര്‍ഡ്നന്‍സ് എയര്‍ ബ്ലാസ്റ്റ് (എംഒഎബി) ബോംബുകള്‍ ആറെണ്ണം പ്രയോഗിച്ചതായും ട്രംപിനെ ഉദ്ധരിച്ച് ഫോക്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തില്‍ പങ്കാളിയാകുന്നത്. ആക്രമണം നടത്തിയ സൈന്യത്തെ ട്രംപ് അഭിനന്ദിച്ചു.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ മുഖ്യ കേന്ദ്രമാണ് നാതന്‍സ്. ടെഹ്‌റാനില്‍നിന്ന് 220 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. ഇറാന്റെ മധ്യപീഠഭൂമിയിലുള്ള ഈ കേന്ദ്രത്തിന്റെ പ്രധാനഭാഗം ആഴത്തിലുള്ള ഭൂഗര്‍ഭ നിര്‍മിതിക്ക് അകത്താണ്. ഉയര്‍ന്ന തോതില്‍ ആണവ പദാര്‍ഥങ്ങളുടെ വേര്‍തിരിക്കലും സമ്പുഷ്ടീകരണവും നടത്തുന്ന കാസ്‌കേഡ് സെന്‍ട്രിഫ്യൂജ് നിരയും ഇതിനകത്തുണ്ട്. ഇസ്ഫഹാന്‍ ആണവ സാങ്കേതികവിദ്യാ കേന്ദ്രം ടെഹ്‌റാനില്‍നിന്ന് 350 കിലോമീറ്റര്‍ അകലെയാണ്. ഇവിടെ ആയിരക്കണക്കിന് ആണവശാസ്ത്രജ്ഞര്‍ ജോലി ചെയ്യുന്നു. യുറേനിയം കണ്‍വേര്‍ഷന്‍ പ്ലാന്റും ഇവിടെയുണ്ട്. ഇറാന്റെ ആണവപരിപാടിയുമായി ബന്ധപ്പെട്ട മൂന്ന് ചൈനീസ് റിയാക്ടറുകളും ലബോറട്ടറികളും കൂടി ഇവിടെയുണ്ട്. ഇതെല്ലാം അമേരിക്ക ലക്ഷ്യമിട്ടെന്നാണ് സൂചന.
ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ള ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു അമേരിക്കന്‍ ആക്രമണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയുടെ യുദ്ധ വിമാനങ്ങള്‍ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം നടത്തിയെന്ന വാര്‍ത്ത വന്നത്.