ദോഹ: ഖത്തറിലെ അമേരിക്കന്‍ വ്യോമസേനാ ആസ്ഥാനത്തേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെ ഖത്തറിന്റെ വ്യോമപാത അടച്ചു. ഇതോടെ യു കെയില്‍ നിന്നും ദോഹയിലേക്ക് പറന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനം തിരികെ യു കെയിലേക്ക് തന്നെ പറന്നു. ക്യു ടി ആര്‍ 36 ആര്‍ എന്ന വിമാനം വൈകിട്ട് 6 മണിയോടെ തുര്‍ക്കിയുടെ തീരപ്രദേശങ്ങള്‍വരെ എത്തിയതിനു ശേഷമാണ് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലേക്ക് തിരികെ പറന്നത്. അതിനിടയിലാണ് വ്യോമപാത അടച്ചതായും, ഖത്തര്‍ എയര്‍വെയ്‌സിന്റെ എല്ലാ വിമാനങ്ങളും യാത്രകള്‍ നിര്‍ത്തി നിലത്തിറങ്ങിയതായും കമ്പനി പ്രഖ്യാപിച്ചത്. എയര്‍ ഇന്ത്യയും മിഡില്‍ ഈസ്റ്റിലേക്കുള്ള വിമാനം എല്ലാം റദ്ദാക്കി.

ഖത്തറില്‍ എയര്‍ ട്രാഫിക് നിര്‍ത്തലാക്കിയതോടെ ഖത്തര്‍ എയര്‍വേയ്‌സിന്റെ എല്ലാ വിമാനങ്ങളും താത്ക്കാലികമായി സര്‍വ്വീസ് നിര്‍ത്തലാക്കി എന്നാണ് അവര്‍ എക്സിലൂടെ അറിയിച്ചത്. ഇത് മൂലം പ്രശ്നങ്ങള്‍ ഉണ്ടായ യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാരുമായും ബന്ധപ്പെട്ട അധികൃതരുമായും ചര്‍ച്ഛകള്‍ നടത്തുകയാണെന്നും, വ്യോമപാതകള്‍ തുറന്ന ഉടന്‍ തന്നെ സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനമെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

ഖത്തറിലെ ഒരു സുപ്രധാന അമേരിക്കന്‍ സൈനിക താവളത്തിനെതിരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്നാണ് വ്യോമ പാത അടച്ചിട്ടത്. ആക്രമണത്തിന് തക്ക മറുപടി നല്‍കുമെന്നും ഖത്തര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വാരാന്ത്യത്തില്‍ ഇറാന്‍ ആണവനിലയങ്ങള്‍ക്ക് എതിരെ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ നടപടി. രാത്രി നടന്ന ആക്രമണത്തില്‍ സ്‌ഫോടനത്തിന്റെ ശബ്ദം ദോഹ വരെ കേള്‍ക്കാമായിരുന്നു എന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മദ്ധ്യപൂര്‍വ്വ ഏഷയിലെ അമേരിക്കയുടെ ഏറ്റവും വലിയ എയര്‍ബേസ് ആയ അല്‍ ഉദൈദ് എയര്‍ ബേസിനു നേരെയായിരുന്നു ആക്രമണം നടന്നത്. ഇത് ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളി ആണെന്നായിരുന്നു ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഇതിന് തക്ക പ്രതികരണം നല്‍കാന്‍ ഖത്തറിന് എല്ലാ അവകാശങ്ങള്‍ ഉണ്ടെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഖത്തറിനോടൊപ്പം അയല്‍ രാജ്യങ്ങളായ ബഹറിന്‍, കുവൈറ്റ്, യു എ ഇ എന്നിവിടങ്ങളിലെ വ്യോമപാതകളും അടച്ചിരിക്കുകയാണ്. ആക്രമണത്തില്‍ ആരും മരണമടയുകയോ, ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് ഖത്തറിന്റെ പ്രതിരോധകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സുരക്ഷാ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

അതിനിടെ ഷോര്‍ട്ട് - റേഞ്ച്, മീഡിയം - റേഞ്ച് ബാലിസ്റ്റിക് മിസൈലുകല്‍ കൊണ്ടാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് അമേരിക്കന്‍ പ്രതിരോധ വക്താവ് അറിയിച്ചു. അല്‍ ഉദൈദില്‍ ആക്രമണം നടത്തിയതായി ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സിലും അറിയിച്ചു. എന്നാല്‍, അത് ഖത്തറിനെ ബാധിക്കില്ലെന്നും അവര്‍ പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ അമേരിക്ക ഉപയോഗിച്ച ബോംബുകള്‍ക്ക് തുല്യമായ എണ്ണം മിസൈലുകല്‍ ആക്രമ്മണത്തില്‍ ഉപയോഗിച്ചതായും ഇറാന്‍ പറഞ്ഞു.

അതിനിടെ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കുന്നതായി എയര്‍ ഇന്ത്യയും അറിയിച്ചു. അതുപോലെ വടക്കെ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള ചില സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് എയര്‍വേയ്‌സ്, ഇന്നും നാളെയും പല സര്‍വ്വീസുകളും വഴിതിരിച്ചു വിടുമെന്ന് അറിയിച്ചിട്ടുണ്ട്. കെയ്‌റോയില്‍ നിന്നും അറേബ്യന്‍ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതായി ഈജിപ്ത് എയ്‌റും അറിയിച്ചു. സിംഗപൂര്‍ എയര്‍ലൈന്‍സ് അവരുടെ ഇന്നത്തെ ദുബായ് ഫ്‌ലൈറ്റ് കാന്‍സല്‍ ചെയ്തു.

എയര്‍ ഫ്രാന്‍സ് കെ എല്‍ എം, ഫിന്‍ എയര്‍, കസാഖിസ്ഥാന്റെ എയര്‍ അസ്താന എന്നിവരും ദുബായ്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്. സാധാരണ നിലയില്‍ വന്‍ തിരക്ക് അനുഭവപ്പെടാറുള്ള ഇറാനും ഇറാഖും മുതല്‍ മെഡിറ്ററേനിയന്‍ വരെയുള്ള വ്യോമപാത, ജൂണ്‍ 13 ന് ഇസ്രയേല്‍ ഇറാന് നേരെ ആക്രമണം ആരംഭിച്ചതോടെ പൊതുവെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. പല വിമാനങ്ങളും റദ്ദാക്കപ്പെട്ടു. ഇപ്പോള്‍, ഗള്‍ഫ് മേഖലയിലെ വ്യോമ പാത കൂടി അടച്ചതോടെ, വ്യോമ ഗതാഗതം വലിയൊരു അളവിലാണ് ഇറാന്‍ ഇസ്രയേല്‍ യുദ്ധത്തിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത്.

ദുബായിലേക്കും ഖത്തറിലെക്കും പോകുന്ന ബ്രിട്ടീഷുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍

ദുബായ്, ഖത്തര്‍, അതുപോലെ മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെ മറ്റ് സുപ്രധാന ഇടങ്ങള്‍ എന്നിവിടങ്ങലിലേക്ക് പോകുന്ന ബ്രിട്ടീഷുകാര്‍ക്ക് മുന്നറിയിപ്പുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥ കൂടുതല്‍ ഗുരുതരമാകാന്‍ ഇടയുണ്ടെന്നാണ് ഫോറിന്‍ ഓഫീസ് പേജുകളിലൂടെ നല്‍കുന്ന മുന്നറിയിപ്പ്. യു എ ഇ, ഖത്തര്‍, കുവൈറ്റ്, ബഹറിന്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഒക്കെ ഈ മുന്നറിയിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇറാന്‍, ഖത്തറിലെ അമേരിക്കന്‍ എയര്‍ ബേസിനെതിരെ നടത്തിയ ആക്രമണത്തെ തുടാര്‍ന്നാണ് ഈ മുന്നറിയിപ്പ് നിലവില്‍ വന്നിരിക്കുന്നത്.

പെട്ടെന്നുള്ള വ്യോമപാത അടക്കലുകളും, യാത്രാ തടസ്സവുമൊക്കെ ഉണ്ടായേക്കാം എന്‍ മുന്നറീയിപ്പില്‍ പറയുന്നു. പല വിമാന സര്‍വ്വീസുകളും റദ്ദാക്കപ്പെടുകയോ, വൈകുകയോ ചെയ്തേക്കാം എന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. യാത്രകളില്‍ തീരെ പ്രതീക്ഷിക്കാത്ത തടസ്സങ്ങളും നേരിട്ടേക്കാമെന്നും അറിയിപ്പില്‍ പറയുന്നു. നിങ്ങള്‍ ഇതിനോടകം തന്നെ ഈ രാജ്യങ്ങളില്‍ എവിടെയെങ്കിലുമാണെങ്കില്‍ എഫ് സി ഡി ഓഫീസിന്റെ നിര്‍ദ്ദേശങ്ങള്‍ വായിക്കണമെന്നും അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ശ്രമിക്കണമെന്നും അതില്‍ പറയുന്നു.

സൈനിക ആസ്ഥാനങ്ങളിലേക്കുള്ള, അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും, പ്രാദേശിക അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. അതുപോലെ യാത്ര സംബന്ധിച്ച അപ്‌ഡേറ്റുകള്‍ക്കായി വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും ആവശ്യപ്പെടുന്നു.