ടെല്‍അവീവ്: ഇറാനുമായുള്ള യുദ്ധത്തിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്. എന്നാല്‍ അതിനുള്ള അവസരം ലഭിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇന്നലെ സംപ്രേഷണം ചെയ്ത ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് കാറ്റ്സ് ഇക്കാര്യം അറിയിച്ചത്. ഖമേനിയെ തങ്ങളുടെ മുന്നില്‍ കിട്ടിയിരുന്നു എങ്കില്‍ ഉറപ്പായും വധിക്കുമായിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഖമേനിക്കായി ഇസ്രായേല്‍ സെന്യം ഒരുപാട് തിരഞ്ഞു എന്നും എന്നാല്‍ അതിന് കൃത്യമായ അവസരം ലഭിച്ചില്ല എന്നും കാറ്റ്സ് കൂട്ടിച്ചേര്‍ത്തു. അതായത് ഇസ്രയേല്‍ രഹസ്യാന്വേഷണത്തിന് ഖമേനിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതാണ് വസ്തുത. ഖമേനി എവിടെയുണ്ടെന്ന് അറിയാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീമ്പു പറഞ്ഞിരുന്നു. ഇത് ശരിയാണോ എന്ന സംശയവും ഇതു ഉയര്‍ത്തുന്നു.

ഇറാനേക്കാള്‍ വ്യോമ മേധാവിത്വം ഇസ്രയേലിന് ആണെന്നും വ്യോമാക്രമണത്തിലൂടെ അവരുടെ ആണവ പദ്ധതികള്‍ തകര്‍ക്കാന്‍ ഒരു ബുദ്ധിമുട്ടും തങ്ങള്‍ക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനുള്ള സമഗ്രമായ നയം തന്നെ ഇസ്രയേലിന് ഉണ്ടെന്നും കാറ്റ്സ് വ്യക്തമാക്കി. ഇറാന്റെ സമ്പുഷ്ടമായ യുറേനിയം മുഴുവന്‍ എവിടെയാണെന്ന് ഇസ്രായേലിന് അറിയില്ലെന്നും, അമേരിക്കയും ആക്രമണത്തില്‍ പങ്കുചേരുമെന്ന് അറിഞ്ഞത് കൊണ്ടാണ് പിന്നീട് ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാത്തത് എന്നും പ്രതിരോധ മന്ത്രി വെളിപ്പെടുത്തി. ഖമേനിക്ക് ഇസ്രയേല്‍ വധശിക്ഷ തന്നെയാണ് വിധിച്ചിട്ടുള്ളതെന്നും അദ്ദേഹം ഏതോ അജ്ഞാത കേന്ദ്രത്തിലെ ബങ്കറില്‍ ഒളിച്ചിരിക്കുന്നത് കാരണം തങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കാറ്റ്സ് സമ്മതിച്ചു. അതായത് ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗമാദ് മൊസാദ് ഖമേനിയെ കണ്ടെത്തുന്നതില്‍ പരാജയമായി.

ഇസ്രയേല്‍ തന്നെ വധിക്കുമെന്ന് മനസിലാക്കിയിട്ട് തന്നെയാണ് ഖമേനി ഒളിവില്‍ പോയതെന്ന് പറഞ്ഞ കാറ്റ്സ് ഖമേനി സ്വന്തം സൈനിക കമാന്‍ഡര്‍മാരും ആയി പോലും ഇപ്പോള്‍ ഒരു തരത്തിലും ബന്ധപ്പെടുന്നില്ലെന്നും കാറ്റ്സ് ചൂണ്ടിക്കാട്ടി. അങ്ങനെയാണ് തങ്ങള്‍ക്ക് ഖമേനിയെ പിടികൂടാന്‍ കഴിയാതെ പോയതെന്നും കാറ്റ്സ് വ്യക്തമാക്കി. ഇത്തരമൊരു നടപടിക്ക് ഇസ്രയേല്‍ അമേരിക്കയുടെ അനുമതി തേടിയിരുന്നോ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങള്‍ക്ക് തങ്ങള്‍ക്ക് അനുമതി ആവശ്യമില്ല എന്നായിരുന്നു. ഇസ്രയേല്‍-ഇറാന്‍ യുദ്ധം തുടരുന്ന സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഖമേനിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

പരമോന്നത നേതാവ് എന്ന് വിളിക്കപ്പെടുന്നയാള്‍ എവിടെയാണെന്ന് അറിയാമെന്നും അയാളെ വധിക്കുക അമേരിക്കയ്ക്ക് നിസാര കാര്യമാണെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ തല്‍ക്കാലത്തേക്ക് കൊല്ലേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത് എന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. തല്‍ക്കാലം ഇറാനില്‍ ഭരണമാറ്റം അനിവാര്യമല്ല എന്നും ട്രംപ് അന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ യുദ്ധസമയത്ത്, ഖമേനിയെ കൊല്ലുന്നതിനെക്കുറിച്ച് കാറ്റ്‌സ് പല തവണ നില്പാട് വ്യക്തമാക്കിയിരുന്നു. ഖമേനിയെ ആധുനിക ഹിറ്റ്‌ലര്‍ എന്നും അദ്ദേഹം കളിയാക്കിയിരുന്നു. ഭരണ മാറ്റത്തേക്കാള്‍ ഇറാന്‍ ഭരണകൂടത്തെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കിയതെന്നാണ് കാറ്റ്സ് ഇപ്പോള്‍ പറയുന്നത്.

വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ ഖമേനിയെ വധിക്കുക എന്ന മുന്‍ തീരുമാനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രതിരോധ മന്ത്രി വെളിപ്പെടുത്തി. അതേ സമയം ഹിസ്ബുള്ള തലവനായിരുന്ന ഹസന്‍ നസറുള്ള ബങ്കറിനുള്ളില്‍ കൊല്ലപ്പെട്ടത് പോലെ ഒരു വിധി ഖമേനിയേയും കാത്തിരിക്കുന്നുണ്ട് എന്ന സൂചനയും കാറ്റ്സ് നല്‍കി.