ലണ്ടന്‍: യു കെയില്‍ പെര്‍മനന്റ് റെസിഡന്റ് പദവി ലഭിക്കാന്‍ അഞ്ച് വര്‍ഷം താമസിക്കണം എന്ന നിബന്ധന ഉള്ളപ്പോള്‍, ഭാര്യയും ഭര്‍ത്താവുമടങ്ങുന്ന ഒരു കുടിയേറ്റ കുടുംബത്തിന് ഓരോ രണ്ടര വര്‍ഷം കൂടുമ്പോഴും ശരാശരി 5000 പൗണ്ട്(അമ്പതിനായിരത്തില്‍ അധികം രൂപ) എന്‍ എച്ച് എസ് കെയറിനായി നല്‍കണമായിരുന്നു.

നികുതി, നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം എന്നിവ നല്‍കുന്നതിന് പുറമേയാണിത്. ഇപ്പോള്‍, പി ആര്‍ ലഭിക്കുന്നതിന് കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും യു കെയില്‍ താമസിക്കണം എന്ന നിബന്ധന വരുന്നതോടെ ഈ തുക ഇരട്ടിയായിരിക്കുകയാണ്. കുടിയേറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പി ആറിനുള്ള കാലാവധി നീട്ടുന്നത്.

എന്നാല്‍, ഇത് കുടിയേറ്റക്കാര്‍ അധിക തുക നല്‍കേണ്ടിവരുന്നതില്‍ കലാശിക്കുന്നു. നിലവില്‍, യുകെയില്‍ പി ആര്‍ ലഭിക്കാന്‍ കുടിയേറ്റക്കാര്‍ 5 വര്‍ഷം ഇവിടെ താമസിക്കണം. ഇക്കാലയളവില്‍, നികുതി, നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് പുറമെ പ്രതിവര്‍ഷം 1,035 പൗണ്ട് എന്‍ എച്ച് എസ് കെയര്‍ ആയി നല്‍കുകയും വേണം.

ഏറെ വിവാദമായ, 'അപരിചിതരുടെ ദ്വീപ്' എന്ന പ്രസ്താവനയോടെ മെയ് മാസത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട് ധവളപത്രം ഇറക്കുമെന്നും പറഞ്ഞിരുന്നു. അതിലെ നടപടികളില്‍ ഉള്‍പ്പെടുന്നതാണ് പി ആര്‍ ലഭിക്കുന്നതിനുള്ള കാലാവധി 10 വര്‍ഷം ആക്കുവാനുള്ള നിര്‍ദ്ദേശം. ഇതോടെ സര്‍ചാര്‍ജ്ജ് മാത്രംഒരു ലക്ഷം രൂപ (10000 പൗണ്ട്) കടക്കും

ഇപ്പോള്‍, ഈ നിര്‍ദ്ദേശത്തിനെതിരെ നിരവധി എം പിമാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. യു കെയില്‍ അഞ്ച് വര്‍ഷം തികയ്ക്കാറായ പലര്‍ക്കും ഇത് മാനസിക സമ്മര്‍ദ്ധത്തിന് ഇടയാക്കിയിട്ടുണ്ട് എന്ന് അവര്‍ പറയുന്നു. മാത്രമല്ല ഈ പദ്ധതി നടപ്പിലാക്കിയാല്‍, യു കെയില്‍ സ്‌കില്‍ ക്ഷാമം അനുഭവപ്പെടുമെന്നും വലിയ തോതിലുള്ള ചൂഷണം നടക്കുമെന്നും അവര്‍ പറയുന്നു. മാത്രമല്ല, ബ്രിട്ടന്റെ സമ്പദ്ഘടനയേയും അത് വിപരീതമായി ബാധിക്കും എന്നും വെസ്റ്റ്മിനിസ്റ്റര്‍ ഹോള്‍ ഡിബേറ്റില്‍ പങ്കെടുത്ത് സംസാരിക്കവെ അവര്‍ ചൂണ്ടിക്കാട്ടി.

സ്‌കില്‍ഡ് വര്‍ക്ക വിസ പാത്തേവേ അഞ്ച് വര്‍ഷത്തില്‍ നിന്നും ഉയര്‍ത്തുന്നതിനെതിരെയും പുതിയ നിയന്ത്രണങ്ങളില്‍ നിന്നും ഹോങ്കോംഗിലെ ബ്രിട്ടീഷ് ഓവര്‍സീസ് പൗരത്വമുള്ളവരെയും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് വ്യത്യസ്ത ഈ പെറ്റീഷനുകളായിരുന്നു ചര്‍ച്ചക്ക് വഴി തെളിച്ചത്. ഇതില്‍ ആദ്യ പെറ്റീഷനില്‍ 1,65,000 ല്‍ അധികം പേരും രണ്ടാമത്തേതില്‍ 1,08,000 ല്‍ അധികവും ആളുകള്‍ ഒപ്പിട്ടിരുന്നു.