ഗാസയില്‍ ഇസ്രയേല്‍ ബന്ധം ആരോപിച്ച് നിരവധി പേരെ ഹമാസ് പരസ്യമായി വധശിക്ഷക്ക് വിധേയരാക്കുന്നത് നിത്യ സംഭവമാകുന്നു. ഇസ്രയേല്‍ ചാരന്‍മാര്‍ എന്ന് സംശയം തോന്നുന്നവരെ കണ്ണ് മൂടിക്കെട്ടിയാണ് ഇവര്‍ തെരുവുകളില്‍ എത്തിക്കുന്നത്. തുടര്‍ന്നാണ് ഇവരെ വധിക്കുന്നത്. ഇതിന്റെ ഭായനാകമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് അള്ളാഹു അക്ബര്‍ എന്ന് ആര്‍ത്തു വിളിക്കുന്ന ജനങ്ങളെയും ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ ദിവസം മൂന്്ന ഫലസ്തീനികളെ ഹമാസ് വധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഹമാസുമായി ബന്ധമുള്ള ടെലിഗ്രാം അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, മുഖംമൂടി ധരിച്ച നിരവധി തോക്കുധാരികള്‍ കണ്ണുകള്‍ കെട്ടിയ മൂന്ന് ഫലസ്തീനികളുടെ മുന്നില്‍ നില്‍ക്കുന്നതും പിടികൂടിയവരെ കൈകള്‍ പിന്നില്‍ കെട്ടി തറയില്‍ മുട്ടുകുത്തി നിര്‍ത്തുന്നതും കാണാം. ഒരു ടൗണ്‍ സ്‌ക്വയറില്‍ പൊതു വധശിക്ഷ നടപ്പിലാക്കുന്നത്. അവിടെ തിങ്ങിക്കൂടിയ ജനങ്ങളോട് തോക്കുധാരികളില്‍ ഒരാള്‍ കണ്ണുകെട്ടിയ ആളുകളെ സ്വന്തം മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുകയും അവരുടെ ജനങ്ങളെ കൊല്ലാന്‍ അധിനിവേശക്കാര്‍ക്ക് സഹായം നല്‍കിയവര്‍ എന്നുമാണ് വിളിച്ചു പറയുന്നത്. ഓട്ടോമാറ്റിക് റൈഫിളുകള്‍ ഉപയോഗിച്ചാണ് മൂന്ന് ഫലസ്തീനികളുടെ തലയിലും മുകള്‍ ഭാഗത്തും വെടിവെയ്ക്കുന്നത്. മരിച്ചവരുടെ മൃതദേഹങ്ങളില്‍ ഹമാസ് അറബിയില്‍ എഴുതിയ കുറിപ്പുകള്‍ പതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അവയില്‍ എഴുതിയിരിക്കുന്നത് ശിക്ഷയില്ലാതെ നിങ്ങളുടെ വഞ്ചന കടന്നുപോകില്ല എന്നും ഇതിലും കഠിനമായ ശിക്ഷ കാത്തിരിക്കുന്നു എന്നുമാണ്. മറ്റൊന്നില്‍ വാളുമായി കൂലിപ്പടയാളികള്‍ നിങ്ങളുടെ തല വെട്ടാന്‍ സമയമായി എന്ന് അച്ചടിച്ച സന്ദേശവും കാണാം. ഹമാസ് വ്യക്തമാക്കുന്നത് മറ്റ് രണ്ട് തീവ്രവാദ ഗ്രൂപ്പുകളായ ഇസ്ലാമിക് ജിഹാദ്, മുജാഹിദീന്‍ ബ്രിഗേഡുകള്‍ എന്നിവരും വധശിക്ഷ നടപ്പാക്കുന്നതില്‍ പങ്കെടുത്തു എന്നാണ്. യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍ ഞായറാഴ്ച ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതായി പ്രഖ്യാപിച്ചതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. യു.കെയുടെ നീക്കത്തെ ഭീകരതയ്ക്കുള്ള അസംബന്ധ സമ്മാനം എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. ഫലസ്തീന്‍ രാഷ്ട്രം എന്ന സങ്കല്‍പ്പം ഒരിക്കലും നടപ്പിലാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസഭയില്‍ പങ്കെടുത്ത് മടങ്ങിയെത്തുമ്പോള്‍ ഇതിന് മറുപടി നല്‍കുമെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഈ ആഴ്ച നടക്കുന്ന ഉച്ചകോടിയില്‍ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ബെല്‍ജിയം തുടങ്ങിയ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും. ഐക്യരാഷ്ട്രസഭ ഇസ്രായേല്‍ ഫലസ്തീനികള്‍ക്കെതിരെ വംശഹത്യ നടത്തിയതായി ആരോപിച്ചിരുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 64,964 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് നയിക്കുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു.